മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുമായി ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പിന് എന്താണ് ബന്ധം; സിപിഎം സഹയാത്രികനായ അദ്ദേഹത്തിന്റെ യാത്ര എങ്ങനെയാണ് ബിജെപിക്കു വേണ്ടിയാകുന്നത്; മമ്മൂട്ടിയുടെ യാത്രയ്ക്കു പിന്നില്‍ ബിജെപിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുമായി ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പിന് എന്താണ് ബന്ധം? സിപിഎം സഹയാത്രികനായ അദ്ദേഹത്തിന്റെ യാത്ര എങ്ങനെയാണ് ബിജെപിക്കു വേണ്ടിയാകുന്നത്? എന്നാല്‍, ഇവിടെ മമ്മൂട്ടിയല്ല, അദ്ദേഹത്തിന്റെ യാത്ര എന്ന സിനിമയാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. മഹി വി. രാഘവ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രത്തിനു നേരെയാണ് കോണ്‍ഗ്രസുകാര്‍ ആരോപണമുന്നയിക്കുന്നത്. അതിന്റെ മലയാളം പതിപ്പ് കേരളത്തിലെ തീയേറ്ററുകളില്‍ വലിയ ജനാഭിപ്രായം നേടി മുന്നേറുകയും ചെയ്യുന്നു. തെലുങ്കില്‍ നിര്‍മ്മിച്ച ചിത്രം മലയാളം, തമിഴ് എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റി മൂന്ന് ഭാഷകളിലായി ഒന്നിച്ചാണ് റിലീസ് ചെയ്‌തിരിക്കുന്നത്.
തനിക്ക് രാഷ്ട്രീയമുണ്ട്. പക്ഷേ, രാഷ്ട്രീയ നേതാവാകാന്‍ താനില്ല. ഇതായിരുന്നു എക്കാലത്തും മമ്മൂട്ടി നല്‍കുന്ന വിശദീകരണം. അതേസമയം, രാഷ്ട്രീയനേതാവാകാന്‍ മമ്മൂട്ടി ഇല്ലെങ്കിലും അദ്ദേഹം രാഷ്ട്രീയനേതാവായി അഭിനയിച്ച യാത്ര ഇന്ന് തെക്കേ ഇന്ത്യയാകെ സംസാരവിഷയമായിരിക്കുകയാണ്. ആന്ധ്രാ രാഷ്ട്രീയത്തിലെ അതികായനായ കോണ്‍ഗ്രസ് നേതാവ് വൈ എസ് രാജശേഖര റെഡ്ഢിയുടെ വേഷത്തിലാണ് ഇതില്‍ മമ്മൂട്ടി എത്തുന്നത്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തിട്ടൂരങ്ങള്‍ക്കപ്പുറം ജനപിന്തുണ കൊണ്ട് ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായും അനിഷേധ്യ ജനനായകനായും മാറിയ യദുഗുരി സന്ദിന്ധി രാജശേഖര റെഡ്ഡിയുടെ ജീവിതത്തിലെ നിര്‍ണ്ണായക മുഹൂര്‍ത്തത്തെ ആധാരമാക്കി ആവിഷ്കരിച്ച യാത്ര കോണ്‍ഗ്രസ് നേതൃത്വത്തെ, പക്ഷേ, ചൊടിപ്പിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസിനെയും സോണിയാ ഗാന്ധിയെയും ബോധപൂര്‍വം ഇടിച്ചുതാഴ്‌ത്തിയാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്ന് ആരോപിച്ച് പാര്‍ട്ടി നേതാക്കള്‍ രംഗത്ത് എത്തിയിരിക്കുന്നു. കോണ്‍ഗ്രസിനെ ഇല്ലാതാക്കുന്നതിനു വേണ്ടി വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജെപിയും നടപ്പിലാക്കിയ അജൻഡയുടെ ഭാഗമാണ് ഈ ചിത്രമെന്നാണ് ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് വക്താവ് ജൻഗ ഗൗതം പറയുന്നത്. രാജശേഖര റെഡ്ഡിയുടെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡി കോണ്‍ഗ്രസില്‍നിന്ന് അകലുകയും വൈ എസ് ആര്‍ കോണ്‍ഗ്രസ് എന്നപേരില്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുകയും ചെയ്തിരുന്നു. ജഗന്റെ ഒത്താശയോടെ പുറത്തിറക്കിയതാണ് ചിത്രമെന്നും വ്യക്തമായ രാഷ്ട്രീയ ഉദ്ദേശ്യം ഇതിനു പിന്നിലുണ്ടെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം.
അതേസമയം, രാജശേഖര റെഡ്ഡിയായി വെള്ളിത്തിരയില്‍ നിറഞ്ഞാടുകയാണ് മലയാളത്തിന്റെ പ്രിയതാരം. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തിലെത്തുന്നത്. 1992 ല്‍ കെ.വിശ്വനാഥിന്റെ സ്വാതികിരണം എന്ന ചിത്രത്തിലാണ് ഇതിനുമുമ്പ് അദ്ദേഹം അഭിനയിട്ടിച്ചുള്ളത്. യാത്ര പേരു സൂചിപ്പിക്കുന്നതുപോലെ ഒരു യാത്രയുടെ കഥയാണ്. 2004ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ആന്ധ്രയിലെ ഗ്രാമപ്രദേശങ്ങളിലൂടെ വൈഎസ്ആര്‍ നടത്തിയ 1500 കിലോമീറ്റര്‍ വരുന്ന പദയാത്രയാണ് ചിത്രത്തിന്റ അടിസ്ഥാനം. തെലുങ്കുദേശത്തിന്റെ കയ്യില്‍ ആന്ധ്രാ പ്രദേശ് അമര്‍ന്നിരുന്ന കാലഘട്ടമായിരുന്നു അത്. ഹൈക്കാമന്‍ഡിനു സ്വീകാര്യരായ ചില നേതാക്കളെ വച്ച് തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങാന്‍ നേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കുമ്പോളാണ് അത് ആന്ധ്രയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അടിവേരറുക്കുമെന്നു മനസ്സിലാക്കിയ രാജശേഖരന്‍ ആ യാത്രയിലൂടെ ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. തെലുങ്കു ജനതയുടെ ഹൃദയം ഇളക്കിമറിച്ച ആ യാത്രയെത്തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുകയും വൈഎസ്ആര്‍ മുഖ്യമന്ത്രിയാവുകയും ചെയ്‌തു. അകാലത്തില്‍ ജീവന്‍ വെടിയുംവരെ പിന്നെ രാജശേഖരറെഡ്ഡി തന്നെയായിരുന്നു ആന്ധ്രയുടെ മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ അവസാനവാക്കും. ദേശീയ നേതൃത്വത്തിന് അനഭിമതനായിരിക്കുമ്പോളോഴും അദ്ദേഹത്തെ തൊടാനുള്ള ധൈര്യം ആര്‍ക്കുമുണ്ടായില്ല. എന്നാല്‍, 2009 ല്‍ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റ് അധികനാള്‍ കഴിയുംമുമ്പേ ഒരു ഹെലികോപ്ടര്‍ അപകടം ആ വിലപ്പെട്ട ജീവന്‍ കവര്‍ന്നു. അതിനു പിന്നിലെ ദുരൂഹത ഇപ്പോഴും അവശേഷിക്കുന്നു. ആ ദുരന്തം ആന്ധ്രയെ എത്രമാത്രം നടുക്കിയെന്നറിയാന്‍ ഒറ്റ ഉദാഹരണം മതി. നൂറോളം പേരാണ് ആ മരണവാര്‍ത്ത സഹിക്കാനാകാതെ ആത്മാഹുതി ചെയ്തതെന്ന് കണക്കുകള്‍ കാണിക്കുന്നു.
പക്ഷേ, ഇതിലേക്കൊന്നും സിനിമ കടക്കുന്നില്ല. വൈഎസ്ആര്‍ നടത്തിയ പ്രശസ്തമായ പദയാത്രയാണ് ചിത്രത്തിന്റെ വിഷയം. അത് രസനീയമായും ജനപ്രിയമായും അവതരിപ്പിക്കുവാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്.
നിസ്സഹായനായ അച്ഛനായി വെള്ളിത്തിരയെ കീഴടക്കിയ പേരന്‍പിലെ അഭിനയശൈലിയില്‍നിന്നു വ്യത്യസ്തമായി താരപരിവേഷമുള്ള രാഷ്ട്രീയ നേതാവായി ഐതിഹാസികമായ പ്രകടനമാണ് മമ്മൂട്ടി ചിത്രത്തില്‍ കാഴ്ച വച്ചിട്ടുള്ളത്. തെലുങ്കിലും മലയാളത്തിലും മമ്മൂട്ടി തന്നെയാണ് ഡബ്ബിങ് നിര്‍വഹിച്ചിട്ടുള്ളത്. ആ മഹനാടന്റെ സമര്‍പ്പണത്തിന്റെയും നിപുണതയുടെയും ഏറ്റുവും പുതിയ നിദര്‍ശനമായി യാത്ര മാറിയിരിക്കുന്നു.
എന്തായാലും, ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്ത് ജീവചരിത്ര- സംഭവ സിനിമകളുടെ വസന്തകാലമായി മാറിക്കൊണ്ടിരിക്കുകയാണ്. സിനിമയെന്ന ഏറ്റവും ജനകീയ കലാരൂപത്തെ വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് നിരീക്ഷകര്‍ പറയുന്നത്. മന്‍മോഹന്‍സിംഗിന്റെ ജീവിതം പറയുന്ന ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍, ബാല്‍ താക്കറയെുടെ ജീവിതം ചിത്രീകരിച്ച താക്കറെ എന്നിവ ഇതിനകം ചര്‍ച്ച ആയിക്കഴിഞ്ഞ ചിത്രങ്ങളാണ്. താഷ്‌കന്റ് ഫയല്‍സ്, പിഎം നരേന്ദ്ര മോദി എന്നിവ ഉടന്‍ തിരശ്ശീലയിലെത്താന്‍ തയ്യാറെടുക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കുന്ന വേളയില്‍ യാത്രയ്ക്കു മറുമരുന്നായി എന്‍ ടി രാമറാവുവിന്റെ ജീവിതം ചിത്രീകരിക്കുന്ന എന്‍ടിആര്‍: കഥാനായകുഡു എന്ന ചിത്രവും അടുത്തുതന്നെ വെള്ളിത്തിരിയിലെത്തും.
അതേസമയം, യാത്ര ബയോപിക് അല്ല ബയോ-ട്രിക്ക് ആണെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍ രഘുവീര റെഡ്ഡിയുടെ അഭിപ്രായം. ജഗന്‍മോഹന്‍ റെഡ്ഡി കോണ്‍ഗ്രസിനെതിരെ ബിജെപിയുമായി കൈകോര്‍ക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതുകൊണ്ടാണ് ഈ ചിത്രം ബിജെപിയുടെ തന്ത്രമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്തായാലും, സിനിമകള്‍ക്കു സ്വാധീനിക്കാന്‍ കഴിയുന്ന തെലുങ്ക്ജനതയുടെ മനസ്സിലേക്ക് യാത്രയിലൂടെ മലയാളത്തിന്റെ മഹാനടനും ഇടം പിടിക്കുെമെന്നതില്‍ നാം മലയാളികള്‍ക്കും സന്തോഷത്തിന് അവസരമുണ്ട്.
https://www.facebook.com/Malayalivartha