റഫാല്‍ യുദ്ധവിമാനത്തിനായി ഫ്രാന്‍സുമായി നടത്തിയ കരാര്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി;കേന്ദ്ര സര്‍ക്കാര്‍ ഭഗീരഥപ്രയത്നം ചെയ്ത് ഒതുക്കിയ റഫാല്‍ ആരോപണം വീണ്ടും വെളിച്ചത്തിലേക്കു കൊണ്ടുവന്നതിന്റെ മികവ് ദേശീയ ദിനപത്രമായ ഹിന്ദുവിനും ചെയര്‍മാന്‍ എന്‍ റാമിനും അവകാശപ്പെട്ടത്
റഫാല്‍ യുദ്ധവിമാനത്തിനായി ഫ്രാന്‍സുമായി നടത്തിയ കരാര്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നത് കൂടുതല്‍ വെളിവായിരിക്കുന്നു. രാജ്യസുരക്ഷ പണയം വച്ചുനടത്തിയ ഈ കുറ്റകൃത്യത്തിന്റെ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഭഗീരഥപ്രയത്നം ചെയ്ത് ഒതുക്കിയ റഫാല്‍ ആരോപണം വീണ്ടും വെളിച്ചത്തിലേക്കു കൊണ്ടുവന്നതിന്റെ മികവ് ദേശീയ ദിനപത്രമായ ഹിന്ദുവിനും ചെയര്‍മാന്‍ എന്‍ റാമിനും അവകാശപ്പെട്ടതാണ്.
ഇതൊടെ, റഫാല്‍ വിഷയത്തില്‍ നിര്‍മ്മലാ സീതാരാമനെ ഗോദയിലിറക്കി മോദി കളിച്ച കളിയൊക്കെയും പാഴായിത്തീര്‍ന്നിരിക്കുകയാണ്. റഫാലിനെക്കുറിച്ച് പറഞ്ഞാല്‍ രാജ്യദ്രോഹവും സ്ത്രീവിരുദ്ധവും ആകുമെന്നൊക്കെ പറഞ്ഞു പേടിപ്പിച്ച് രാഹുല്‍ ഗാന്ധിയെ വളഞ്ഞിട്ട് ആക്രമിച്ച് ഒരുവിധം ഒതുക്കിക്കൊണ്ടുവന്ന കേസാണ് ഹിന്ദു വീണ്ടും ചികഞ്ഞ് പുറത്തിട്ടിരിക്കുന്നത്.
എന്‍ റാമിന്റെ പേരില്‍ ഹിന്ദു ദിനപത്രത്തില്‍ വന്ന ലേഖനത്തിലൂടെ, ഇതുവരെ നരേന്ദ്രമോദി പറഞ്ഞ ന്യായവാദങ്ങളൊക്കെ പൊളിക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയുടെ രാജ്യതാല്‍പര്യത്തിന് വിരുദ്ധമായി മോഡി സര്‍ക്കാര്‍ റഫാല്‍ ഇടപാടില്‍ ഇടപെട്ടുവെന്നാണ് ഹിന്ദുവിന്റെ വെളിപ്പെടുത്തല്‍. വിമാനനിര്‍മ്മാതാക്കളായ ദസോള്‍ട്ട് കമ്പനിക്കുവേണ്ടി ഫ്രഞ്ച് സര്‍ക്കാരിന്റെ ഗ്യാരണ്ടി കരാറില്‍ ഇല്ല. ഇതു നേടുന്നതിനു വേണ്ടി വാദിച്ച ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘത്തെ മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അതൊഴിവാക്കിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇതിനു തെളിവായി അന്നത്തെ കേന്ദ്ര പ്രതിരോധ സെക്രട്ടറി ജി മോഹന്‍ കുമാര്‍ പ്രതിരോധ മന്ത്രിക്ക് നല്‍കിയ ഫയല്‍ നോട്ട് സഹിതമാണ് ഹിന്ദു വാര്‍ത്ത നല്‍കിയിരിക്കുന്നത്. ആ കുറിപ്പില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ രാജ്യത്തിനു ദോഷമായി വരുമെന്ന് വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നു. ഇതോടെ, നരേന്ദ്രമോദിയും അദ്ദേഹത്തിനായി പാര്‍ലമെന്റില്‍ വാദിക്കുന്ന നിര്‍മ്മലാ സീതാരാമനും ഇതുവരെ പറഞ്ഞതൊക്കെ നുണയാണെന്ന് തെളിയിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് ഒരിക്കല്‍പ്പോലും റഫാല്‍ ഇടപാടില്‍ ഇടപെട്ടിട്ടില്ല എന്നായിരുന്നു അവരുടെ വാദം.
റഫാല്‍ക്കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഇടപെടലുകള്‍ക്ക് സമാന്തരമായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നതിലുള്ള പ്രതിഷേധമാണ് പ്രതിരോധ സെക്രട്ടറി കത്തില്‍ നടത്തിയിരിക്കുന്നത്. "ഫ്രഞ്ച് സര്‍ക്കാരുമായുള്ള സമാന്തര ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യന്‍ ചര്‍ച്ചാ സംഘത്തിന്റെ ഭാഗമല്ലാത്തവര്‍ ഒഴിഞ്ഞു നില്‍ക്കണമെന്ന് ദയവായി പ്രധാനമന്ത്രിയുടെ ഓഫീസിനെ ധരിപ്പിക്കണം” എന്നാണ് പ്രതിരോധ സെക്രട്ടറി കത്തിലൂടെ ആവശ്യപ്പെടുന്നത്. "ഇത്തരം ചര്‍ച്ചകളില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിഞ്ഞു നില്‍ക്കുകന്നതാണ് രാജ്യത്തിന് നല്ലത്. ഈ കരാര്‍ ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നമ്മുടെ നിലപാടിനെ ഇതു ഗുരുതരമായി ബാധിക്കുന്നു”എന്നും കുറിപ്പിലുണ്ട്.
റഫാല്‍ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫിസ് സമാന്തരമായി ഇടപെട്ടെന്ന തെളിവ് പാർലമെന്റിൽ പ്രതിപക്ഷ ബഹളത്തിനു കാരണമായി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലാണ് റഫാല്‍ ഇടപാടില്‍ സമാന്തര ഇടപെടല്‍ നടത്തിയതെന്ന് പ്രതിപക്ഷം സഭയില്‍ വിളിച്ചു പറഞ്ഞു. മോദി സര്‍ക്കാര്‍ രാജ്യദ്രോഹികളുടേതാണെന്ന് ആരോപണമുയര്‍ന്നു. പുതിയ വെളിപ്പെടുത്തലിന്റെ വെളിച്ചെത്തില്‍ റഫാലില്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണം ഉടന്‍ വേണമെന്നും ആവശ്യം ഉയര്‍ന്നു.
എന്നാല്‍, പ്രതിരോധ സെക്രട്ടറിയുടെ കത്തിനെ തള്ളിപ്പറയാന്‍ ഭരണപക്ഷത്തിനു കഴിയാതിരുന്നത് റഫാല്‍ ക്കേസിന്റെ ഗുരുതരാവസ്ഥയുടെ തെളിവായി. പകരം. പ്രതിരോധ സെക്രട്ടറിയുടെ കത്തിന് അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ നല്‍കിയ മറുപടിയാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നതില്‍ തെറ്റില്ലെന്നും പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്നും പരീക്കര്‍ കത്തില്‍ പറഞ്ഞിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിൽ അപാകതയില്ലെന്ന് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് ദേശീയ സുരക്ഷാ കൗൺസിലെന്നും അവർ വിശദീകരിച്ചു. അതോടെ, പ്രധാനമന്ത്രിക്ക് റഫാലില്‍ ഇടപാടില്ല എന്ന കല്ലുവച്ച നുണ ഇല്ലാതായിരിക്കുന്നു. ഹിന്ദുവിന്റെ പത്രപവര്‍ത്തന ചരിത്രത്തിലെ വലിയ വിജയമായി ഇതിനെ കണക്കാക്കാം.
എന്നാല്‍, തെളിവ് പുറത്തുകൊണ്ടുവന്ന ഹിന്ദു പത്രത്തെ ആക്രമിക്കാനായിരുന്നു നിര്‍മ്മലാ സീതാരാമന്റെ ശ്രമം. ഈ വാര്‍ത്തയ്ക്കു പിന്നില്‍ ചില താല്‍പര്യങ്ങളുണ്ടെന്നായിരുന്നു അവരുടെ ആരോപണം. അതേസമയം, നിര്‍മ്മലയുടെ ആക്ഷേപത്തിന് ചുട്ട മറുപടിയുമായി ഹിന്ദു പബ്ലിഷിങ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ റാം രംഗത്തെത്തി. തനിക്ക് നിര്‍മലാ സീതാരാമന്റെ കൈയ്യില്‍ നിന്ന് സര്‍ട്ടിഫിക്കറ്റൊന്നും ആവശ്യമില്ല എന്നായിരുന്നു റാമിന്റെ പ്രതികരണം. നിര്‍മ്മല ഇപ്പോള്‍ വലിയ കുഴപ്പത്തിലാണെന്ന് റാം ഓര്‍മ്മിപ്പിച്ചു. അവരത് മറച്ചു വെക്കാനുള്ള ശ്രമത്തിലാണ്. "ഞാന്‍ നിര്‍മലാ സീതാരാമന് നല്‍കുന്ന ഉപദേശം ഇത് മാത്രമാണ്, ഈ കൈമാറ്റത്തില്‍ നിങ്ങള്‍ക്ക് പങ്കില്ല. പിന്നെ എന്തിനാണ് നീതീകരിക്കാന്‍ പറ്റാത്ത ഒന്നിനെ ന്യായീകരിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നത്’. റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍ ഇനിയും കൈയിലുള്ള റാം ശക്തമായ ഭാഷയിലാണ് നിര്‍മ്മലയുടെ മുടന്തന്‍ ന്യായങ്ങളോടു പ്രതികരിച്ചത്. മാത്രമല്ല. സുപ്രീം കോടതി വ്യാജമായ വിവരങ്ങള്‍ നല്‍കി മോദി സര്‍ക്കാര്‍ കബളിപ്പിക്കുക ആയിരുന്നുവെന്നും റാം പറഞ്ഞു.
ഇതോടെ മറ്റൊരു വാദവുമായി മോദിസേനയിലെ ആളുകള്‍ രംഗത്തെത്തി. ഇന്ത്യൻ ഭരണസംവിധാനത്തിലെ പ്രധാന അപാകതയായ നടപടിക്രമങ്ങളുടെ മെല്ലെപ്പോക്കു മൂലം റാഫേൽ യുദ്ധവിമാനക്കരാർ വൈകാതിരിക്കാനാണ് പ്രധാനമന്ത്രി ഇടപെട്ടത് എന്നായിരുന്നു ആ വ്യാഖ്യാനം. ഇന്ത്യയുടെ ഉടമ്പടി സംഘത്തിന്റെ ഗതിവേഗം കൂട്ടാനല്ല പ്രധാനമന്ത്രി ഇടപെട്ടത് എന്നായിരുന്നു അതിനു റാമിന്റെ മറുപടി. സമാന്തരമായ ഒരു ഇടപാട് വേറിട്ട് നടത്തുകയായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് ചെയ്തത്. അത് ഇന്ത്യയ്ക്കു വലിയ തരിച്ചടിയായി.
അഹിതമായി ഇടപെട്ട് ഫ്രാൻസിന് അനുകൂലമായ രീതിയിൽ കരാര്‍ മാറ്റിയെഴുതിച്ച നരേന്ദ്ര മോദി ഇതൊക്കെച്ചെയ്തത് അനില്‍അംബാനിക്കു വേണ്ടിയായിരുന്നു എന്ന വാദത്തിന് ഇതോടെ വ്യക്തത വന്നിരിക്കുകയാണ്. അന്നത്തെ പ്രതിരോധ മന്ത്രി പരീക്കറിനെപ്പോലും കൊണ്ടുപോകാതെ ഫ്രാന്‍സില്‍ പോയ നരേന്ദ്ര മോദിക്കൊപ്പം അനില്‍ അംബാനിയായിരുന്നു ആ സ്ഥാനത്തുണ്ടായിരുന്നത്. യുദ്ധവിമാനത്തെക്കുറിച്ച് നമ്മളെയൊക്കെപ്പോലെ ചിത്രകഥ വായിച്ചു മാത്രം പരിചയമുള്ള അംബാനി മുതലാളിക്ക് യുദ്ധവിമാനമുണ്ടാക്കാനുള്ള അനുമതിയും അതോടെ ലഭ്യമായി. 30,000 കോടി രൂപയാണ് ഇവിടെ നടന്ന അഴിമതി. കുഴപ്പത്തിലായത് രാജ്യത്തിന്റെ സുരക്ഷയും ഇവിടുത്തെ ജനങ്ങളും. മതിയായ യുദ്ധവിമാനങ്ങളില്ലാതെ രാജ്യത്തിന്റെ പട്ടാളക്കാര്‍ ഇന്നും ജീവിച്ചിരിക്കുന്നത് മറ്റു രാജ്യങ്ങള്‍ നമ്മെ ആക്രമിക്കാത്തതുകൊണ്ടു മാത്രമാണ്.
https://www.facebook.com/Malayalivartha