ആഡംബര ബംഗ്ലാവ് ഇടിച്ചു നിരത്തിയിട്ടും ഒരു കുലുക്കവുമില്ലാതെ നീരവ് മോദി ഫ്രീക്കനായി അങ്ങ് ലണ്ടനിൽ സുഖവാസത്തിൽ ; ബിനാമി പേരില്‍ വജ്രവ്യാപാരം നടത്തുന്നതായി റിപ്പോർട്ട് ൽ ചോദ്യങ്ങളോട് നോ കമന്റ്‌സ് എന്ന് മറുപടി

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദി ലണ്ടനിൽ സുഖവാസത്തിൽ. ലണ്ടൻ നഗരത്തിൽ സ്വതന്ത്രനായി നടക്കുന്ന നീരവ് മോദിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഒരു അന്തർദേശീയ മാധ്യമമാണ് ദൃശ്യങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.
ലണ്ടനില്‍ ബിനാമി പേരില്‍ നീരവ് മോദി വജ്രവ്യാപാരം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. നീരവ് മോദിയോട് മാധ്യമപ്രവര്‍ത്തകന്‍ നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറാവുന്നില്ല.റിപ്പോർട്ടറുടെ ചോദ്യങ്ങൾക്കെല്ലാം ‘സോറി, നോ കമന്റ്’ എന്ന് മാത്രമായിരുന്നു നീരവ് മോദിയുടെ മറുപടി.
നഗരമധ്യത്തിലൂടെ നടന്നുനീങ്ങിയ അദ്ദേഹം മാധ്യമങ്ങള്‍ പിന്തുടരുന്നെന്ന് കണ്ടതോടെ വാഹത്തിനടുത്തേക്ക് നടക്കുകയുംചെയ്തു. മുടിയും താടിയും നീട്ടി പുതിയ മേക്കോവറില്‍ ഫ്രീക്കായി എത്തിയ അദ്ദേഹത്തെ പെട്ടെന്ന് തിരിച്ചറിയാനും സാധിക്കുന്നില്ല. ലണ്ടനിലെ വെസ്റ്റ് എൻഡിൽ 80 ലക്ഷം പൗണ്ടിന്റെ(ഏകദേശം 73 കോടി ഇന്ത്യന്‍ രൂപ) അപ്പാർട്ട്മെന്റിലാണ് നീരവ് മോദിയുടെ താമസം.
ലോക്സഭാ തെരെഞ്ഞെടുപ്പ് അടുക്കുമ്പോഴും കേന്ദ്ര സർക്കാർ നീരവ് മോദിയെ തിരിച്ചെത്തിക്കാനായി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണം അതിശക്തമാവുന്നതിനിടെയാണ് മോദി ലണ്ടനിൽ വിലസി നടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വരുന്നത്.
കഴിഞ്ഞ ദിവസം മോദിയുടെ മുംബൈയിലെ അലിബാഗിലെ 100 കോടി മൂല്യമുള്ള ആഡംബര ബംഗ്ലാവ് റവന്യൂ അധികൃതർ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തിരുന്നു.റായ്ഗഡ് ജില്ലാ കളക്ടറുടെ നേതൃത്വത്തിലായിരുന്നു ബംഗ്ലാവ് പൊളിച്ചടുക്കിയത്. മുപ്പത് കിലോ സ്ഫോടക വസ്തുക്കൾ വിവിധ ഇടങ്ങളിൽ നിറച്ചാണ് കെട്ടിടം പൊളിച്ചത്.
കയ്യേറ്റ ഭൂമിയില്‍ പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ച് പടുത്തുയര്‍ത്ത ബംഗ്ലാവിന്റെ പൊളിച്ചുമാറ്റല്‍ നടപടി കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുകയായിരുന്നു.
കരുത്തോടെ നിര്‍മ്മിച്ചിരിക്കുന്ന ബംഗ്ലാവ് നിയന്ത്രിത സ്ഫോടനങ്ങള്‍ നടത്തി തകര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കെട്ടിടങ്ങള്‍ സ്വാഭാവികരീതിയില്‍ പൊളിക്കുന്നതിന് മാസങ്ങള്‍ വേണ്ടിവരുമെന്ന വിദഗ്ദ്ധാഭിപ്രായത്തെ തുടര്‍ന്നായിരുന്നു ഈ നീക്കം.
2009ല്‍ ബോംബെ ഹൈക്കോടതിയില്‍ ശംഭുരേജ് യുവ ക്രാന്തി എന്ന എന്‍ജിഒ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ബംഗ്ലാവ് പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടത്.
മോദി 13,000 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും മുങ്ങിയതിന് ശേഷം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്ന ഓഴിവുകാല വസതി കൂടിയായിരുന്നു രൂപാന ബംഗ്ലാവ്.
33,000 ചതുരശ്ര അടിയില്‍ കെട്ടി ഉയര്‍ത്തിയിരിക്കുന്ന ബംഗ്ലാവ് അലിബാഗ് കടല്‍ത്തീരത്തിന് അഭിമുഖമായാണ് സ്ഥിതിചെയ്യതത് . 25 കോടി രൂപയാണ് ബംഗ്ലാവ് കെട്ടിപ്പടുക്കാനായി നീരവ് മോദി ചെലവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ ഉണ്ടായിരുന്ന മുല്യമേറിയ വസ്തുക്കള്‍ ബാങ്കുകള്‍ നേരത്തെ തന്നെ കണ്ടുകെട്ടിയിരുന്നു.
എന്നാൽ , ബംഗ്ലാവ് കൈവിട്ടു പോകാതിരിക്കാന്‍ നീരവ് അവസാനം വരെ പോരാട്ടം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു . ബംഗ്ലാവ് കൈവിട്ട് പോയെങ്കിലും ഇപ്പോളിതൊന്നും ഇതൊന്നും കാര്യമാക്കാതെയാണ് മോദി ലണ്ടനിൽ വിലസിനടക്കുന്നതെന്നാണ് റിപ്പോർട്ട്.
നിലവിൽ പഞ്ചാബ് നാഷണല്‍ ബാങ്കിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖ ചമച്ച് ബാങ്കിന് ഭീമമായ നഷ്ടമുണ്ടാക്കുന്ന തരത്തില്‍ പണം തട്ടിയെന്നാണ് നീരവ് മോദിക്കെതിരായ നിലനില്‍ക്കുന്ന കുറ്റം.
വിദേശത്തും നാട്ടിലുമായി 1726 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ നേരത്തെ കണ്ടു കെട്ടിയിരുന്നു. ഇതിനു പുറമെ നീരവ് മോദി ഗ്രൂപ്പിന്റെ 490 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ-വജ്രാഭരണങ്ങളും മറ്റ് വിലയേറിയ വസ്തുക്കളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിനു പുറമേ നീരവ് മോദിയുടെ 148 കോടി വില വരുന്ന സ്വത്തുക്കളും മുംബൈയില്‍ നിന്നും സൂറത്തില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് പിടിച്ചെടുത്തിരുന്നു.
https://www.facebook.com/Malayalivartha





















