സഹരന്‍പൂർ പ്രചാരണ റാലിയിൽ മായാവതിയുടെ മുസ്ലിം വോട്ട് പ്രസ്താവന ; യൂ പി യിലെ തെരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിക്കാൻ സാധ്യത ; ഹിന്ദു ധ്രുവീകരണത്തിനൊരുങ്ങി ബിജെപി
കഴിഞ്ഞ ദിവസം മുസ്ലിങ്ങള്‍ ഒരുമിച്ച് നിന്ന് എസ് പി , ബിഎസ്പി സഖ്യത്തിന് വോട്ടു ചെയ്യണം എന്ന മായാവതിയുടെ നിര്‍ദ്ദേശം പശ്ചിമ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിക്കാൻ സാധ്യത.
രണ്ടായിരത്തി പതിനാലിലെ വോട്ടു വിഭജനം ഒഴിവാക്കാനാണ് മായാവതിയുടെ ഈ നീക്കം. അതേസമയം മറ്റു മേഖലകളില്‍ ഹിന്ദുധ്രുവീകരണം ശക്തമാക്കാന്‍ ഇത് ആയുധമാക്കാനാണ് ബിജെപിയുടെ നീക്കം
ഉത്തര്‍പ്രദേശിന്റെ ജനസംഖ്യയില്‍ 19 ശതമാനം മുസ്ലിംങ്ങളാണ്. നാലു കോടി നാല്പതു ലക്ഷം മുസ്ലിംങ്ങള്‍. എന്നാല്‍ രാജ്യത്ത് മുസ്ലിംങ്ങള്‍ ഭൂരിപക്ഷമായ 15 മണ്ഡലങ്ങളില്‍ ഒന്നു പോലും ഉത്തര്‍പ്രദേശില്‍ ഇല്ല. നാല്പതു മുതല്‍ അമ്പതു ശതമാനം വരെയും മുപ്പതുമുതല്‍ നാല്പതു ശതമാനം വരെയും ന്യൂനപക്ഷങ്ങളുള്ള 25 മണ്ഡലങ്ങള്‍ യുപിയിലുണ്ട്. മായാവതിയുടെ ജാട്ട്, എസ്പിയുടെ യാദവ് വോട്ടു ബാങ്കിനൊപ്പം മുസ്ലിം വിഭാഗം ഒറ്റക്കെട്ടായി വോട്ടു ചെയ്താല്‍ 45 സീറ്റില്‍ മഹാസഖ്യത്തിന് വിജയം ഉറപ്പ്. ഇത് തിരിച്ചറിഞ്ഞായിരുന്നു മായാവതിയുടെ ആഹ്വാനം
സഹരന്‍പൂരില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി ഹാജി ഫസലൂര്‍ റഹ്മാന്‍, കടുത്ത മത്സരം നേരിടുന്ന ബിജെപിയുെ രാഘവ് ലഘന്‍പാലിന്റെ പ്രതീക്ഷ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന്‍ മസൂദിലാണ്. മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസിനും ബിഎസ്പിക്കും ഇടയില്‍ വിഭജിച്ചു പോയാല്‍ വിജയം ബിജെപിക്ക് സുനിശ്ചിതം . ഇക്കാര്യത്തില്‍ വ്യക്തമായ മുന്നറിയിപ്പ് നല്കാനാണ് മായാവതി ശ്രമിച്ചത്.
ഇതോടെ പശ്ചിമ യുപിയില്‍ സഖ്യം നേട്ടമുണ്ടാക്കാന്‍ തന്നെയാണ് സാധ്യത. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യം സമാന നിര്‍ദ്ദേശം മുന്നോട്ടു വച്ചത് ബിജെപിക്കനുകൂലമായ ഹിന്ദുധ്രുവീകരണത്തിന് ഇടയാക്കിയിരുന്നു. മുസ്ലിം വോട്ടുകള്‍ സഖ്യത്തിന് കിട്ടിയിട്ടും അന്ന് ബിജെപി വന്‍ വിജയം നേടി. ഈ സ്ഥിതി ആവര്‍ത്തിച്ചാല്‍ ബിജെപിക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല.
യു.പിയിലെ സഖ്യത്തിന്റെ കരുത്ത് താഴേത്തട്ടിലെത്തിക്കാന്‍ മായാവതിയും അഖിലേഷ് യാദവും ഒന്നിച്ച് പ്രചാരണത്തിന് തയ്യാറെടുക്കുന്നു. എസ്.പി ബി.എസ്.പി സഖ്യത്തില്‍ അതൃപ്തിയുള്ള മുലായം സിങ് യാദവിന് വോട്ടുചോദിച്ചുണ്ടായിരിക്കും അഖിലേഷ് - മായാവതി സംയുക്ത പ്രചാരണം തുടങ്ങുക. ഒന്നിച്ചുള്ള പ്രചാരണത്തിന്റെ ആസൂത്രണങ്ങളെക്കുറിച്ച് അഖിലേഷ് യാദവാണ് മനോരമന്യൂസിനോട് പങ്കുവെച്ചത്.<br />
ശത്രുതയുടെ കണക്കുപുസ്തകം അടച്ചുവെച്ച് ചിരവൈരികള്‍ ഒന്നിച്ചു. സീറ്റ് വീതം വെയ്പ്പ് പൂര്‍ത്തിയായി. സ്ഥാനാര്‍ഥി നിര്‍ണയം അന്തിമഘട്ടത്തില്‍.
അഖിലേഷ് യാദവും മായാവതിയും ഒന്നിച്ച് നിന്ന് കൈകൊടുത്തെങ്കിലും െഎക്യത്തിനായുള്ള സന്ദേശം ഇനിയും അണികളിലേയ്ക്ക് എത്തിയിട്ടില്ല. യാദവ ഒബിസി വിഭാഗങ്ങള്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കും ഇടയില്‍ അകലം ഇല്ലാതായാല്‍ മാത്രമേ സഖ്യം ലക്ഷ്യം കാണൂ. സഖ്യം കൊണ്ട് സമാജ്‌വാദി പാര്‍ട്ടി കാര്യമായി ഗുണമുണ്ടാകില്ലെന്നുമാത്രമല്ല, പാര്‍ട്ടി ദുബലപ്പെടുകയേ ഉള്ളൂവെന്നാണ് മുലായം സിങ് യാദവിന്റെ വിമര്‍ശനം. ഈ സാഹചര്യത്തിലാണ് ഒന്നിച്ചുള്ള പ്രചാരണത്തിന് മായാവതിയും അഖിലേഷും തയ്യാറെടുക്കുന്നത്.
മുലായം ജനവിധി തേടുന്ന മെയിന്‍പുരിയില്‍ നിന്ന് അഖിലേഷിന്റെയും മായാവതിയുടെയും സംയുക്ത പ്രചാരണം ആരംഭിക്കും. 1993ല്‍ മുലായവും മായാവതിയും സഖ്യമുണ്ടാക്കിയിരുന്നു. മായാവതിയെ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ 1995ല്‍ സഖ്യം തകര്‍ന്നു. ബിജെപിക്കൊപ്പം നിന്ന് മായാവതി മുലായം സിങ് സര്‍ക്കാരിനെ വീഴ്ത്തി.
https://www.facebook.com/Malayalivartha