മോദിക്ക് വെല്ലുവിളി ഉയര്‍ത്തി വീണ്ടും റഫാല്‍ കത്തുന്നു ; അനില്‍ അംബാനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 143 മില്യണ്‍ യൂറോ നികുതി ഇളവ് നല്‍കി; പുതിയ വെളിപ്പെടുത്തലുകളുമായി ഫ്രഞ്ച് ദിനപത്രം ലെ മോണ്‍ടെ
കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും റഫാല്‍ കത്തുന്നു ഇത്തവണ റഫാല്‍ ഇടപാടില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ഫ്രഞ്ച് ദിനപത്രം ലെ മോണ്‍ടെ രംഗത്ത്. അനില്‍ അംബാനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 143 മില്യണ്‍ യൂറോ നികുതി ഇളവ് നല്‍കിയെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിരിക്കുന്നത്. ഇന്ത്യയും ഫ്രഞ്ച് കമ്പനിയായ ദസോയുമായി കരാര്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണെന്നതാണ് ഇപ്പോള്‍ ശ്രദ്ധേയം.
അനില്‍ അംബാനിയുടെ ഫ്രാന്‍സ് ആസ്ഥാനമായുള്ള 'റിലയന്‍സ് അറ്റ്ലാന്റിക് ഫ്ളാഗ് ഫ്രാന്‍സ്' എന്ന കമ്പനിക്ക് നികുതി ഇളവ് നല്‍കിയെന്നാണ് ലെ മോണ്‍ടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രണ്ടു തവണയായി നികുതിവെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനി 151 മില്യണ്‍ ഡോളറാണ് നികുതി ഇനത്തില്‍ നല്‍കേണ്ടിയിരന്നുത്. എന്നാല്‍ 7 മില്യണ്‍ യൂറോ മാത്രം സ്വീകരിച്ച് കേസ് അവസാനിപ്പിച്ചു.
ഈ കേസില്‍ അന്വേഷണം നടക്കുന്ന സമയത്താണ് 2015 ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തി അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദുമായി ചര്‍ച്ച നടത്തി 36 പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത്. പ്രഖ്യാപനത്തിന് പിന്നാലെയാണ് ഫ്രാന്‍സ് റിലയന്‍സിന് 143.7 മില്യണ്‍ യൂറോയുടെ നികുതി ഒഴിവാക്കിക്കൊടുത്തത്.
ജൂണ്‍ 2001-നാണ് വ്യോമസേനയ്ക്കായി 126 ജെറ്റ് വിമാനങ്ങള്‍ വാങ്ങാന്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 18 ജെറ്റ് വിമാനങ്ങള്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായ തരത്തില്‍ വാങ്ങാനും ബാക്കിയുള്ള 108 വിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്‌സ് ലിമിറ്റഡിനെ ഉപയോഗിച്ച് നിര്‍മിക്കാനുമായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്.
പിന്നീട് 2007 ആഗസ്റ്റില്‍ യുപിഎ കാലത്ത് ലേലം തുടങ്ങിയെങ്കിലും അഞ്ച് വര്‍ഷത്തിന് ശേഷം മാത്രമാണ് ഫ്രാന്‍സിലെ വിമാനനിര്‍മാണക്കമ്പനിയായ ദസോ ഏവിയേഷന് കരാര്‍ ഏല്‍പിക്കാന്‍ ധാരണയായത്. ദസോ വികസിപ്പിച്ച 'റഫാല്‍' എന്ന യുദ്ധവിമാനം ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കുതകുന്നതാണെന്ന് കണ്ടാണ് കരാര്‍ ഏല്‍പിച്ചത്. ആദ്യം 18 ജെറ്റ് വിമാനങ്ങള്‍ നിര്‍മിച്ച് നല്‍കാനും, ബാക്കി വിമാനനിര്‍മാണത്തിനുള്ള സാങ്കേതികവിദ്യ നല്‍കി സഹകരിക്കാനുമാണ് ദസോയ്ക്ക് കരാര്‍ നല്‍കിയത്. ദസോയുമായി തുടങ്ങിയ ചര്‍ച്ച 2014 വരെ നീണ്ടെങ്കിലും ആ വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ യുപിഎ പരാജയപ്പെട്ടതോടെ, ചര്‍ച്ചകള്‍ തല്‍ക്കാലം അവസാനിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വന്ന എന്‍ഡിഎ സര്‍ക്കാര്‍ ഏപ്രില്‍ 2015-ന് ഫ്രാന്‍സില്‍ നിന്ന് സര്‍ക്കാരുകള്‍ തമ്മില്‍ 8.7 ബില്യണ്‍ ഡോളര്‍ ചെലവില്‍ 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 126 വിമാനങ്ങള്‍ നിര്‍മിക്കാനുള്ള യുപിഎ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിക്കൊണ്ടായിരുന്നു ഇത്.
എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ത്ത കോണ്‍ഗ്രസ്, അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനും നരേന്ദ്രമോദിക്കുമെതിരെ ശക്തമായ ആരോപണങ്ങളുയര്‍ത്തി. ഓരോ വിമാനവും 526 കോടി രൂപയ്ക്കാണ് യുപിഎ വാങ്ങാനുദ്ദേശിച്ചിരുന്നതെന്നും, ഇപ്പോള്‍ വിമാനങ്ങളുടെ വില 1670 കോടി രൂപയായെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. പഴയ കരാര്‍ പ്രകാരം വിമാനനിര്‍മാണത്തിനുള്ള സാങ്കേതികവിദ്യ എച്ച് എ എല്ലിന് കൈമാറുമെന്ന് വ്യക്തമാക്കിയെന്നും പുതിയ കരാറില്‍ ഇതില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
എന്‍ഡിഎ ഈ കരാറില്‍ ഓരോ വിമാനത്തിനും നല്‍കുന്ന വിമാനങ്ങളുടെ വില ഇതുവരെ പൊതുജനമധ്യത്തിലോ പാര്‍ലമെന്റിലോ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ യുപിഎ കാലത്തെ കരാര്‍ സാധ്യമായ ഒന്നല്ലെന്നാണ് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കിയിരുന്നത്. യുപിഎയും ഫ്രാന്‍സുമായി കരാര്‍ ഒപ്പിടുന്നത് വൈകാന്‍ കാരണം വിലയിലെ തര്‍ക്കമാണെന്നും മോദി സര്‍ക്കാര്‍ അവകാശപ്പെട്ടു.
എന്നാല്‍ റഫാലിന്റെ അനുബന്ധകരാര്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് നല്‍കിയത് വേറെ വിവാദത്തിന് വഴിയൊരുക്കി. പഴയ കരാര്‍ പൊളിച്ച് പുതിയ കരാറുണ്ടാക്കിയതിലൂടെ മോദി അംബാനിക്ക് വഴിവിട്ട സഹായം ചെയ്‌തെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ബിജെപിയും റിലയന്‍സ് ഗ്രൂപ്പും ആരോപണങ്ങള്‍ നിരന്തരം നിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha