നിപ ബാധ ; വിദേശ നിര്‍മ്മിത മരുന്നുകള്‍ ഇന്ന് കൊച്ചിയിലെത്തിക്കും ; നിലവിൽ നിരീക്ഷണത്തിലുള്ള നാല് പേരുടേയും സാംപിളുകള്‍ ഇന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും.

അമേരിക്കയിലും ഓസ്ട്രേലിയയിലുമായി നിര്‍മ്മിച്ച പുതിയ മരുന്നുകളാണ് ചികിത്സയുടെ ഭാഗമായി ഇന്ന് കൊച്ചിയില്‍ എത്തിക്കുന്നത്. നിപ ബാധിച്ച് എറണാകുളം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് ഇന്ന് മുതല്‍ മരുന്നുകള്‍ നല്‍കി തുടങ്ങിയേക്കും.
നിപ ബാധ സ്ഥിരീകരിച്ച യുവാവും രോഗ ബാധ സംശയിക്കുന്ന നാല് പേരും അടക്കം മൊത്തം അഞ്ച് പേരാണ് നിലവില്‍ കളമശ്ശേരി മെഡി.കോളേജില്‍ പ്രത്യേകം സ്ഥിരീകരിച്ച ഐസോലേഷന്‍ വാര്‍ഡില്‍ ഉള്ളത്. നിരീക്ഷണത്തിലുള്ള നാല് പേരുടേയും സാംപിളുകള്‍ ഇന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും.
പൂണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും, മണിപ്പാല്‍ ആശുപത്രിയിലേക്കും, ആലപ്പുഴയിലെ വൈറോളജി ലാബിലേക്കുമാണ് സാംപിളുകള്‍ അയക്കും.
നേരത്തെ വിദേശ നിര്‍മ്മിത മരുന്നുകള്‍ ഉടനെ കേരളത്തില്‍ എത്തിക്കുമെന്നും ഇവ ഉപയോഗിക്കുന്നതിന് വേണ്ട നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ ഉടനെ പൂര്‍ത്തിയാക്കുമെന്നും നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചിരിുന്നു.
നിപ വൈറസ് പ്രതിരോധ നടപടികളും ഒരു വശത്ത് മുന്നോട്ട് പോകുകയാണ്. വിദ്യാര്‍ത്ഥി സഞ്ചരിച്ച സ്ഥലങ്ങളിലും താമസിച്ച ഇടങ്ങളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തുകയും പ്രദേശവാസികളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്.
നിപയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല എന്നതാണ് നിലവില്‍ ആരോഗ്യവകുപ്പ് നേരിടുന്ന വെല്ലുവിളി. തൃശ്ശൂരിലും തൊടുപുഴയിലും ഇതിനോടകം വിശദമായ പരിശോധന ആരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും നടത്തി കഴിഞ്ഞു. നിപയുടെ ഉറവിടം അവിടെയല്ല എന്ന നിഗമനമാണ് ഇടുക്കി, തൃശ്ശൂര്‍ ഡിഎംഒമാര്‍ ആരോഗ്യവകുപ്പുമായി പങ്കുവയ്ക്കുന്നത്.
പറവൂരില്‍ പഞ്ചായത്തുമായി സഹകരിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഇപ്പോഴും തുടരുകയാണ്. .
https://www.facebook.com/Malayalivartha


























