ദുരൂഹതയുടെ ചുരുള്‍ അഴിയാതെ ശര്‍മ്മിള ഷിന്‍ഡെയുടെ അസ്വാഭാവിക മരണം
ശര്‍മ്മിള ഷിന്‍ഡെയുടെ അസ്വാഭാവിക മരണത്തിന് ഒരു മാസം തികയുമ്പോഴും, രണ്ടു മക്കളുമായി നാടു വിട്ട അവരുടെ ഭര്‍ത്താവ് അവധൂത് ഷിന്‍ഡെ നിലവില്‍ ഏത് ഒളിത്താവളത്തിലാണെന്നോ, അവധൂത് ഷിന്‍ഡെയുടെയും ഭാര്യ ശര്‍മ്മിള ഷിന്‍ഡെയുടെയും ജീവിതത്തില്‍ ഇക്കഴിഞ്ഞ മേയ് 16-ന് രാത്രി എന്താണ് സംഭവിച്ചതെന്നോ, എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കണ്ടുപിടിക്കാന്‍ ഇന്റര്‍പോളിന്റേയും മുംബൈ പോലീസിന്റേയുമൊക്കെ സഹായത്തോടെയുള്ള ഡച്ച് പോലീസിന്റെ സാഹസിക ഉദ്യമം തുടരുകയാണ്.
നെതര്‍ലന്‍ഡ്‌സിലെ ഹേഗ് ആസ്ഥാനമായ ഷിപ്പിംഗ് ലോജിസ്റ്റിക്‌സ് കമ്പനിയിലെ മാനേജരാണ് അവധൂത് ഷിന്‍ഡെ. ഇക്കഴിഞ്ഞ മാസം 20-ന് അവധൂതിനെ കാണാനില്ലെന്ന് കമ്പനി അധികൃതര്‍ പോലീസിന് പരാതി നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഹേഗിനു സമീപത്തെ റാസ്പ് ബെറി സ്ട്രീറ്റിലെ അവധൂതിന്റെ ഫ്‌ളാറ്റിലെത്തി.
വാതില്‍ ബലം പ്രയോഗിച്ച് തുറന്നപ്പോള്‍ മൂന്നുനാലു ദിവസം പഴക്കമുള്ള ശര്‍മ്മിള ഷിന്‍ഡെയുടെ മൃതദേഹമാണ് കണ്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശര്‍മ്മിളയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് പറയപ്പെടുന്നു. പക്ഷെ, ഈ ഹൃദയാഘാതം, ഏതെങ്കിലും വിധത്തിലുള്ള അക്രമത്തിനു വിധേയയായതിനാല്‍ സംഭവിച്ചതാകാനും സാദ്ധ്യതയുണ്ടെന്നാണ് പോലീസിന്റെ പക്ഷം.
അവരുടെ രണ്ടു മക്കളുമായി അവധൂത് അപ്രത്യക്ഷനായത് പോലീസിന്റെ ഈ സംശയത്തെ ബലപ്പെടുത്തുന്നുമുണ്ട്. ഹേഗില്‍ നിന്നും അവധൂത് നേരേ മുംബൈയിലേക്ക് കടന്നുവെന്നാണ് ഡച്ച് പോലീസിന് ലഭിച്ച വിവരം. അതുകൊണ്ടുതന്നെ ഇന്റര്‍പോളിന്റേയും മുംബൈ പോലീസിന്റേയും സഹായം ഡച്ച് പോലീസ് തേടിക്കഴിഞ്ഞു.അവധൂതിനെ കിട്ടിയാല്‍ മാത്രമേ അന്നത്തെ സംഭവങ്ങളുടെ നിജസ്ഥിതി അറിയാനാവൂ.
ശര്‍മ്മിളയുടെ ദുരൂഹമരണവും അവധൂതിന്റെ തിരോധാനവുമൊന്നും ഇപ്പോഴും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് ഇരുവരുടെയും ബന്ധുമിത്രാദികളും, അവരുടെ പൂനെയിലെ അയല്‍വാസികളും. മറ്റുള്ളവര്‍ക്ക് അസൂയ തോന്നുന്ന വിധത്തിലുള്ള സ്‌നേഹമായിരുന്നു ഈ ദമ്പതികള്‍ തമ്മില്‍ എന്നാണ് അവരെല്ലാവരും പറയുന്നത്. പൂനെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിസിനസ് ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അവധൂത് പതിനഞ്ച് വര്‍ഷം മുമ്പാണ് ശര്‍മ്മിളയെ വിവാഹം ചെയ്തത്.
പോവായ്-യിലെ ഒരു കമ്പനിയില്‍ സഹപ്രവര്‍ത്തകരായിരിക്കെ പരസ്പരം ഇഷ്ടപ്പെട്ടായിരുന്നു വിവാഹം. ഡെന്‍മാര്‍ക്കില്‍ കുറച്ചു കാലം ചെലവഴിച്ചതിനു ശേഷം ഇരുവരും പൂനെയില്‍ വന്നു. പൂനെയിലെ ഒരു സംസ്‌കൃത സ്‌കൂളിലെ പ്രീ- പ്രൈമറി വിഭാഗത്തില്‍ ശര്‍മ്മിള അധ്യാപികയായി സേവനം അനുഷ്ഠിച്ചു. അവധൂത് -ശര്‍മ്മിള ദമ്പതികളുടെ രണ്ടു മക്കളും ആ സ്‌കൂളിലാണ് പഠിച്ചിരുന്നത്. അവിടത്തെ ഹൗസിംഗ് കോംപ്ലക്‌സില്‍ അധികം വൈകാതെ തന്നെ ഈ കുടുംബം എല്ലാപേര്‍ക്കും പ്രിയപ്പെട്ടവരായി മാറി. ഇരുവരും ഒരുമിച്ച് രാവിലെ ജോഗിംഗിന് പോകാറുള്ളതും തെരുവു നായ്ക്കളെ പോലും അവധൂത് കാരുണ്യത്തോടെ പരിപാലിക്കുന്നതുമൊക്കെ അയല്‍വാസികള്‍ ചൂണ്ടിക്കാട്ടി. അവധൂതിന് ആംസ്റ്റര്‍ഡാമില്‍ മികച്ച ജോലി ലഭിച്ചതോടെ ഇരട്ടകളായ മക്കളുടെ ശോഭനമായ ഭാവിയെ കരുതി ശര്‍മ്മിള അവരോടൊപ്പം ആംസ്റ്റര്‍ഡാമിലേയ്ക്ക് പോവുകുകയായിരുന്നു.
ജീവിതത്തില്‍ എന്തെങ്കിലും വിധത്തിലുള്ള സങ്കടങ്ങളോ വിഷമങ്ങളോ ഉണ്ടായിരുന്നതായി ശര്‍മ്മിള പറഞ്ഞിട്ടില്ലെന്ന് ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നു. സംഭവം നടക്കുമ്പോള്‍ പൂനെയില്‍ നിന്നും ഒരാഴ്ചയേ ആയുള്ളൂ നെതര്‍ലാന്‍ഡിലെത്തിയിട്ടെന്നും അവര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പോലീസ് നല്‍കിയിട്ടില്ലെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു.
ദിവസവും ശര്‍മ്മിള അമ്മയുമായി വാട്‌സ് ആപ്പില്‍ വീഡിയോ കോളിലൂടെ സംസാരിക്കാറുണ്ടായിരുന്നു. മേയ് 14-ന് പതിവു പോലെ അമ്മയുമായി സംസാരിച്ചു. 16-ന് രാത്രി 9.26-നാണ് ഏറ്റവും ഒടുവിലായി ശര്‍മ്മിളയുടെ സന്ദേശം അമ്മയ്ക്ക് കിട്ടിയത്.
ശര്‍മ്മിളയുടെ മൃതശരീരം അഴുകാറായ നിലയിലായിരുന്നുവെങ്കിലും മുഖത്ത് വലിയ വ്യത്യാസങ്ങള്‍ സംഭവിച്ചിട്ടില്ലായിരുന്നു. പോലീസ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മുംബൈയിലെത്തിച്ചാണ് മൃതദേഹം സംസ്‌കരിച്ചത്. ശര്‍മ്മിളയുടെ പിതാവ് നേരത്തെ മരണമടഞ്ഞു. മകളുടെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നു മാതാവ് ഇപ്പോഴും മോചിതയായിട്ടില്ല.
മേയ് 18-ന് കുഞ്ഞുങ്ങളുമായി മുംബൈയിലെത്തിയ അവധൂത് അന്ന് തന്നെ അവിടെ നിന്നും മുങ്ങി. അവധൂതിന്റെ കുടുംബാംഗങ്ങളോടൊപ്പമാണ് അവരിപ്പോള്‍ കഴിയുന്നത്. അച്ഛനാണ് തങ്ങളെ കൊണ്ടുവന്നതെന്നും അമ്മ വരുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ പിന്നീട് എത്തിക്കോളുമെന്ന് അച്ഛന്‍പറഞ്ഞുവെന്നും കുട്ടികള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു.
വിവിധ ടീമുകള്‍ രൂപീകരിച്ച് പോലീസ് അവധൂതിനു വേണ്ടിയുള്ള തെരച്ചില്‍ കാര്യക്ഷമമായി തന്നെ നടത്തുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ അവധൂതിനായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അവധൂത് ഇന്ത്യയില്‍ തന്നെയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടുള്ള വിവരം. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് ഡിപ്പോ എന്നിങ്ങനെ എല്ലായിടത്തും പോലീസിന്റെ നിരീക്ഷണമുണ്ട്.
എന്തായാലും അവധൂത് പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് അന്വേഷിച്ചുവരുന്നു.ശര്‍മ്മിളയുടെ മരണത്തിനു ശേഷം അവധൂതിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. തന്റെ രഹസ്യ യാത്രയില്‍ മൊബൈല്‍ ഫോണ്‍ പോലും അവധൂത് ഉപയോഗിക്കുന്നില്ല. പോലീസിനെ ഇത് വല്ലാതെ കുഴക്കുന്നുണ്ട്.
പക്ഷെ, വിവിധ നമ്പരുകളില്‍ നിന്നായി അവധൂത് മക്കളുടെ വിശേഷങ്ങള്‍ അറിയാനായി കുടുംബാംഗങ്ങളെ പല തവണ ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍ ശര്‍മ്മിളയുടെ മാതാവിനെയോ സഹോദരങ്ങളെയോ ഒന്നും ബന്ധപ്പെട്ടിട്ടുമില്ല. പുണ്യസ്ഥലങ്ങളും ക്ഷേത്രങ്ങളുമൊക്കെ സന്ദര്‍ശിക്കാന്‍ ഏറെ തത്പരനായ അവധൂതിനെ കഴിഞ്ഞ ദിവസം ഷിര്‍ദ്ദി, സോലാപൂര്‍, രത്‌നഗിരി, കോല്‍ഹാപൂര്‍ എന്നിവിടങ്ങളിലെ ചില പ്രമുഖ ദേവാലയങ്ങളുടെ പരിസരത്ത് ഇയാളെ കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. അവധൂതിന്റെ കമ്പനി ശര്‍മ്മിളയുടെ കുടുംബത്തെ സഹായിക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും, അവധൂതിനെ കമ്പനി ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തിയിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
ശര്‍മ്മിള പൂനെയില്‍ അധ്യാപികയായിരുന്ന സ്‌കൂള്‍ അധികൃതര്‍, ശര്‍മിളയുടെ ഇരട്ട കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ സംബന്ധമായ ചെലവുകള്‍ നിര്‍വഹിക്കാമെന്നും ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha