അമ്പിനും വില്ലിനും അടുക്കാതെ രാഹുൽ ; ഒടുവിൽ കോണ്‍ഗ്രസിന്റെ കക്ഷിനേതാവിനെ കണ്ടെത്തി; കോണ്‍ഗ്രസിന്റെ കക്ഷിനേതാവായി പശ്ചിമ ബംഗാളില്‍ നിന്നുള്ള അധിര്‍ രഞ്ജന്‍ ചൗധരിയെ തെരഞ്ഞെടുത്തു

കോണ്‍ഗ്രസിന്റെ കക്ഷിനേതാവായി പശ്ചിമ ബംഗാളില്‍ നിന്നുള്ള അധിര്‍ രഞ്ജന്‍ ചൗധരിയെ തെരഞ്ഞെടുത്തു. അഞ്ചു തവണ പാര്‍ലമെന്റ് അംഗമായ ചൗധരിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കക്ഷിനേതാവായി തെരഞ്ഞെടുത്തത്. ഈ പദവിയിലേക്ക് വരാന്‍ രാഹുല്‍ ഗാന്ധി വിസമ്മതം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് അധിര്‍ ചൗധരിക്ക് നറുക്ക് വീണത്. പശ്ചിമ ബംഗാള്‍ മുന്‍ പി.സി.സി അധ്യക്ഷന്‍ കൂടിയാണ് ചൗധരി.
യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും സംബന്ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മുന്‍പ് കക്ഷിനേതാവായിരുന്ന മല്ലികാര്‍ജുന ഖാര്‍ഗെ ഈ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടതോടെയാണ് പുതിയ നേതാവിനായി തെരച്ചില്‍ നടത്തിയത്. കോണ്‍ഗ്രസിന് ഇത്തവണ 51 സീറ്റുകളാണ് ലോക്‌സഭയിലുള്ളത്. പ്രതിപക്ഷ നോവിനെ ലഭിക്കണമെങ്കില്‍ 55 സീറ്റുകള്‍ വേണം.
പാർലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവെന്ന നിലയിൽ എല്ലാ പ്രധാന സെലക്ഷൻ കമ്മിറ്റികളിലും ചൗധരിയെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കത്ത് നൽകിയിട്ടുണ്ട്. ഖാർഗെയുടെ അസാന്നിധ്യത്തിൽ രാഹുൽ തന്നെ കക്ഷിനേതാവിന്റെ സ്ഥാനം ഏറ്റെടുക്കണമെന്ന് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും അദ്ധ്യക്ഷ സ്ഥാനത്ത് പോലും തുടരാൻ ഇല്ലെന്നായിരുന്നു രാഹുലിന്റെ തീരുമാനം. തുടർന്ന് കേരളത്തിൽ നിന്നുള്ള എം.പിമാരുടെ അടക്കം പേരുകൾ പരിഗണിച്ചെങ്കിലും ഒടുവിൽ ചൗധരിക്ക് നറുക്ക് വീഴുകയായിരുന്നു. എൻ.ഡി.എയുടെ ലോക്‌സഭാ സ്പീക്കർ സ്ഥാനാർത്ഥി ഓം ബിർലയ്‌ക്ക് എതിർ സ്ഥാനാർത്ഥിയെ നിറുത്തേണ്ടെന്നും ഇന്ന് ചേർന്ന കോൺഗ്രസ് യോഗം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ലോക്‌സഭാ, നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുകയെന്ന ലക്ഷ്യതത്തോടെ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ കോൺഗ്രസ് എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമല്ല. നേരത്തെ കോൺഗ്രസ് കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തെ എതിർത്തിരുന്നു.അതിനിടെ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ളവർ ഇന്ന് സഭയിൽ സത്യപ്രതിജ്ഞ ചെയ്‌തു. യു.പി.എ അദ്ധ്യക്ഷയെന്ന നിലയിൽ സോണിയാ ഗാന്ധിക്ക് നേരത്തെ സത്യപ്രതിജ്ഞ ചൊല്ലാൻ അവസരം നൽകണമെന്ന അപേക്ഷ പരിഗണിക്കാത്തത് ഇന്നലെ സഭയിൽ ചെറിയ വാഗ്വാദത്തിന് ഇടയാക്കിയിരുന്നു. 2014ൽ എൻ.ഡി.എ അദ്ധ്യക്ഷനും യു.പി.എ അദ്ധ്യക്ഷയ്‌ക്കും സത്യപ്രതിജ്ഞാ ചടങ്ങിൽ മുൻഗണന നൽകിയിരുന്നു. അപേക്ഷ അംഗീകരിക്കാതെ വന്നതോടെ ഇന്ന് യു.പിയിലെ അംഗങ്ങൾക്കൊപ്പം സത്യപ്രതിജ്ഞ ചെയ്‌തുകൊള്ളാമെന്ന് സോണിയ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























