വെടിക്കെട്ട് വികസനം; കാർഷിക ക്ഷേമം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാ ബന്ധം; രാജ്യത്ത് മുത്തലാഖ് നിർത്തലാക്കണം; രണ്ടാം മോദി സര്‍ക്കാരിന്റെ നയപ്രഖ്യാപനം
കാർഷിക ക്ഷേമം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാ ബന്ധമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. 17ാം ലോക്സഭയിൽ രണ്ടാം മോദി സർക്കാറിന്റെ നയ പ്രഖ്യാപന പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മുത്തലാഖ് നിർത്തലാക്കണമെന്ന് രാഷ്ട്രപതി വ്യക്തമാക്കി. മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവ നിർത്തലാക്കേണ്ടത് സ്ത്രീകൾക്ക് തുല്യത നൽകുന്നതിന് അനിവാര്യമാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ശ്രീനാരായണ ഗുരുവിന്‍റെയും രവീന്ദ്രനാഥ ടാഗോറിന്‍റെയും ആശയങ്ങളിലൂടെ പുതിയ ഇന്ത്യ കെട്ടിപ്പടുക്കാം. നാരായണ ഗുരുവിന്‍റെ ആശയങ്ങൾ സർക്കാറിന് വെളിച്ചം പകരുമെന്നും രാഷ്ട്രപതി പ്രസംഗത്തിൽ പറഞ്ഞു. .
ഭീകരർക്കെതിരെ സൈന്യം നടത്തിയ മിന്നലാക്രമണത്തെയും മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച നടപടിയെ രാഷ്ട്രപതി അഭിനന്ദിച്ചു. വികസന പ്രവർത്തനം തുടരാനുള്ള അംഗീകാരമാണ് ജനവിധി. ഗ്രാമീണ മേഖലയെ ശക്തിപ്പെടുത്തും. ദരിദ്രർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. ജവാന്മാരുടെ മക്കൾക്ക് സ്കോളർഷിപ് ഏർപ്പെടുത്തും. ആദിവാസി ക്ഷേമവും സ്ത്രീ സുരക്ഷയും മുഖ്യലക്ഷ്യമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
2024ഓടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 50 ശതമാനം സീറ്റ് വർധിപ്പിക്കും. ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് രാജ്യം ഏറെ പ്രാധാന്യം നൽകണം. പുതിയതായി ജൽ ശക്തി മന്ത്രാലയം രൂപവത്കരിച്ചത് നിർണായക ചുവടുവെപ്പാണ്. കാവേരി, പെരിയാർ, മഹാനദി, നർമദ, ഗോദാവരി നദികൾ മാലിന്യ വിമുക്തമാക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
ശക്തവും സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു രാജ്യമാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. 61 കോടിയിലേറെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് റെക്കോർഡാണ്. വ്യക്തമായ ജനവിധിയാണ് വോട്ടിലൂടെ നൽകിയത്. എല്ലാവരുടെയും കൂടെ, എല്ലാവരുടെയും വികസനത്തിനായി നിലകൊള്ളുന്ന സർക്കാരാണ് അധികാരത്തിലുള്ളതെന്നും രാഷ്ട്രപതി പറഞ്ഞു. തെരഞ്ഞെടുപ്പ് മികച്ച രീതിയിൽ നടത്തിയതിന് തെരഞ്ഞെടുപ്പ് കമീഷനെയും ഉദ്യോഗസ്ഥരെയും രാഷ്ട്രപതി അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha