മഴയ്ക്കായി, കഴിഞ്ഞ 196 ദിവസങ്ങള്‍ കാത്തിരുന്ന ചെന്നൈയ്ക്ക് ആശ്വാസമായി മഴയെത്തി!
196 ദിവസത്തെ ഇടവേളയ്ക്കു ശേഷം ചെന്നൈയില്‍ മഴ പെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് മീനമ്പാക്കം, ചിറ്റിലപ്പാക്കം, ക്രോംപേട്ട് തുടങ്ങിയ തെക്കന്‍ ചെന്നൈ പ്രദേശങ്ങളില്‍ മഴ പെയ്തത്. എന്നാല്‍ മധ്യ, വടക്കന്‍ ചെന്നൈയില്‍ മഴയ്ക്കായുള്ള കാത്തിരിപ്പു തുടരുകയാണ്.
സമീപ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് കഴിഞ്ഞ 195 ദിവസങ്ങളായി ചെന്നൈ നഗരത്തില്‍ അനുഭവപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് അതിരൂക്ഷമായ ശുദ്ധ ജലപ്രശ്‌നമാണ് ഉണ്ടായത്. ഭൂഗര്‍ഭ ജലനിരപ്പില്‍ വന്‍ കുറവുമുണ്ടായി.
മഴ പെയ്യാത്തതിനെ തുടര്‍ന്ന് വെള്ളത്തിനു തീവിലയായി. 12000 ലീറ്റര്‍ വെള്ളത്തിനു 1200 രൂപയായിരുന്നത് ഇപ്പോള്‍ 7000 രൂപ വരെയായി. ജലക്ഷാമം അതിരൂക്ഷമായ പ്രദേശങ്ങളില്‍ നിന്നു ജനങ്ങള്‍ മാറിത്താമസിക്കാന്‍ തുടങ്ങി; വെള്ളം ഉള്ള സ്ഥലങ്ങളില്‍ വാടക ഇരട്ടിയായി.
ഐടി ജീവനക്കാര്‍ ഓഫിസില്‍ വരേണ്ട; വീട്ടിലിരുന്നു ജോലി ചെയ്താല്‍ മതിയെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടു. നഗരത്തിലെ സ്‌കൂളുകളില്‍ ചിലതു പ്രവൃത്തി സമയം വെട്ടിക്കുറച്ചു; ചിലയിടത്ത് ഷിഫ്റ്റ്. പല ഹോസ്റ്റലുകളിലും വെള്ളത്തിനു റേഷന്‍ ആയി.
മൂന്നു നേരം പ്രവര്‍ത്തിച്ചിരുന്ന പല ഹോട്ടലുകളും രണ്ടു നേരമാക്കി; പാത്രം കഴുകുന്നത് ഒഴിവാക്കാന്‍ ഡിസ്‌പോസിബിള്‍ പ്ലേറ്റിലേക്കു മാറി. സര്‍ക്കാര്‍ ആശുപത്രികളെ ചെറിയ രീതിയില്‍ ബാധിച്ചു തുടങ്ങി. പ്രമുഖ ആശുപത്രികളിലെ പൊതു ശുചിമുറികള്‍ പൂട്ടി. ജിംനേഷ്യങ്ങളില്‍ ഷവര്‍ നിര്‍ത്തലാക്കി.
https://www.facebook.com/Malayalivartha