സഞ്ജീവിനെതിരെ നടന്നത് പ്രതികാരനടപടി... രാജ്യത്തെ ശുഷ്‌കാന്തിയോടെ സേവിച്ചതിന് നീതിയുടെ അസംബന്ധനാടകത്തിന് ഇരയാകേണ്ടി വന്ന ആ മനുഷ്യനെ ഈ വിധിക്ക് വിട്ടു കൊടുക്കാനനുവദിക്കരുത്! സഞ്ജീവ് ഭട്ടിന് പിന്തുണയഭ്യര്‍ത്ഥിച്ച് ഭാര്യ
ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ അവസാനശ്വാസം വരെ പൊരുതുമെന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ട്. രാജ്യം ഇരുണ്ടകാലത്തേക്കാണ് പോകുന്നതെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. ചെയ്യാത്ത കുറ്റത്തിനാണ് ഗുജറാത്ത് സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് വിധിച്ചതെന്ന് ശ്വേത സഞ്ജീവ് ഭട്ട് വെളിപ്പെട്ടുത്തുന്നു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ശ്വേതയുടെ പ്രതികരണം. സഞ്ജീവിനെതിരെ നടന്നത് പ്രതികാരനടപടിയാണെന്നും ഐ.പി.എസ് അസോസിയേഷന്‍ സഹായിച്ചില്ലെന്നും ശ്വേത പറയുന്നു.
‘ചെയ്യാത്ത കുറ്റത്തിനാണ് സെഷന്‍സ് കോടതി സഞ്ജീവിനെ ജീവപര്യന്തം ശിക്ഷിച്ചത്. സഞ്ജീവിന് വേണ്ടി പിന്തുണയുമായെത്തിയ നിങ്ങളോടൊരു കാര്യം. നിങ്ങളുടെ വാക്കുകള്‍ ഞങ്ങള്‍ക്കാശ്വാസവും പ്രോത്സാഹനവുമാണ്. പക്ഷേ, പ്രവൃത്തിയിലില്ലാത്ത വാക്കുകള്‍ക്ക് വലിയ വിലയില്ല. രാജ്യത്തെ ശുഷ്‌കാന്തിയോടെ സേവിച്ചതിന് നീതിയുടെ അസംബന്ധനാടകത്തിന് ഇരയാകേണ്ടി വന്ന ആ മനുഷ്യനെ ഈ വിധിക്ക് വിട്ടു കൊടുക്കാനനുവദിച്ചാല്‍ നിങ്ങളുടെ പിന്തുണ വ്യര്‍ത്ഥമാണ്.’-ശ്വേത ഫേസ്ബുക്കില്‍ കുറിച്ചു.
ഐ.പി.എസ് അസോസിയേഷന്‍കാരോട് ഒരു വാക്ക്, നിങ്ങളുടെ ആളാണ് ഒരു യഥാര്‍ത്ഥ ഐപിഎസുകാരനായതിന്റെ പേരില്‍ പകപോക്കലിനിരയായിട്ടുള്ളത്. നിങ്ങളദ്ദേഹത്തെ പിന്തുണച്ചില്ല. സംരക്ഷിച്ചില്ല. ഈ ഭരണകൂടത്തിനെതിരെ അദ്ദേഹം എന്നിട്ടും പോരാടിക്കൊണ്ടിരുന്നു. നിങ്ങളിനിയും മൂകസാക്ഷികളായി തുടരുമോയെന്നാണ് എനിക്കുള്ള ചോദ്യം. വളരെ ഇരുണ്ട ഒരു കാലത്തേക്കാണ് രാജ്യം പോകുന്നത്. ഞങ്ങള്‍ അവസാന ശ്വാസം വരെ പൊരുതും. ഞങ്ങളൊറ്റക്കാണോ ഈ പോരാട്ടം നയിക്കേണ്ടി വരിക എന്ന് മാത്രമാണ് നോക്കുന്നത്. ഈ ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്മാര്‍ പോരാട്ടമവസാനിപ്പിക്കാത്ത ആ മനുഷ്യനോടൊപ്പം ചേരുമോ? ശ്വേത ചോദിക്കുന്നു. വ്യാഴാഴ്ചയാണ് 1990 ലെ ഒരു കസ്റ്റഡി മരണക്കേസില്‍ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് വിധിച്ചത്.
1990ലെ കസ്റ്റഡി മരണ കേസിലാണ് സഞ്ജീവ് ഭട്ടിന് ശിക്ഷ വിധിച്ചിരിക്കുന്നത്. എല്‍കെ അദ്വാനിയുടെ രഥയാത്രയുടെ ഭാഗമായി രാജ്യവ്യാപകമായ സംഘര്‍ഷങ്ങളുടെ സമയത്താണ് സംഘര്‍ഷമൊഴിവാക്കാന്‍ മുന്‍കരുതലിന്റെ ഭാഗമായി പ്രഭുദാസ് വൈഷ്ണാണി അടക്കമുള്ളവരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ നിന്ന് വിട്ട് 10 ദിവസത്തിനകം പ്രഭുദാസ് വൈഷ്ണാനി മരിച്ചു. അന്ന് ജാംനഗര്‍ എ എസ് പി ആയിരുന്നു സഞ്ജീവ് ഭട്ട്. സഞ്ജീവ് ഭട്ട് അടക്കമുള്ളവരുടെ കസ്റ്റഡി പീഡനം മൂലമാണ് പ്രഭുദാസ് വൈഷ്ണാനി മരിച്ചത് എന്നായിരുന്നു കേസ്.
സഞ്ജീവ് ഭട്ട് ഐപിഎസില്‍ ചേര്‍ന്ന് രണ്ട് വര്‍ഷം കഴിഞ്ഞാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വര്‍ഗീയ സംഘര്‍ഷം ഉണ്ടായത് എല്‍കെ അദ്വാനിയുടെ രഥയാത്രയുമായി ബന്ധപ്പെട്ടും. ജംജോധ്പൂരിലെ വര്‍ഗീയ കലാപം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രഭുദാസ് വൈഷ്ണാനി അടക്കം 150 പേരെ ഭട്ടിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രഭുദാസ് വൈഷ്ണാനിയുടെ സഹോദരന്‍ അമൃത് ലാല്‍ വൈഷ്ണാനി ഫയല്‍ ചെയ്ത കസ്റ്റഡി മരണ കേസില്‍ സഞ്ജീവ് ഭട്ട് അടക്കം എട്ട് പോലീസ് ഉദ്യോഗസ്ഥരാണ് പ്രതി ചേര്‍ക്കപ്പെട്ടത്.
കേസിലെ വിചാരണ നടപടികള്‍ ദ്രുതഗതിയിലാക്കാന്‍ ജാംനഗര്‍ കോടതിയോട് ഗുജറാത്ത് ഹൈക്കോടതി 2019 ഏപ്രിലില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ 11 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന് സഞ്ജിവ് ഭട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം സുപ്രീം കോടതി തള്ളുകയായിരുന്നു. 300 സാക്ഷികള്‍ പട്ടികയിലുണ്ടാരുന്നിട്ടും 32 സാക്ഷികളെ മാത്രമാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത് എന്നും സഞ്ജീവ് ഭട്ട് ചൂണ്ടിക്കാട്ടിയിരുന്നു. 2018 സെപ്റ്റംബര്‍ മുതല്‍ പോലീസ് കസ്റ്റഡിയിലും പാലന്‍പൂര്‍ ജയിലിലുമായി തടവിലാണ് സഞ്ജീവ് ഭട്ട്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. എന്നാല്‍ അറസ്റ്റ് ചെയ്തത് 1990ലെ കേസിലല്ല, 1996ല്‍ ബാനസ്‌കന്ദ എസ് പിയായിരിക്കെ അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസില്‍ അഭിഭാഷകനെ കുടുക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. എന്നാല്‍ സംഭവം നടന്ന വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ജീവ ഭട്ട് മോദിയുടെ നിശിത വിമര്‍ശകനായി മാറിയപ്പോളാണ് ഗുജറാത്ത് പോലീസും സര്‍ക്കാരും ഈ കേസുകള്‍ സജീവമാക്കിയത്. ഈ കേസിലെ കോടതി നടപടികള്‍ വരാനിരിക്കുന്നു. കേസുകളില്‍ നിന്നും അറസ്റ്റുകളില്‍ നിന്നും സഞ്ജീവ് ഭട്ടിന് പെട്ടെന്ന് മോചനമുണ്ടാകില്ല എന്ന തരത്തിലാണ് ഗുജറാത്ത് സര്‍ക്കാരിന്റെ നീക്കങ്ങള്‍. നേരത്തെ തന്നെ ഭട്ടിനെതിരെ സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുന്നതായുള്ള ആരോപണമുണ്ട്. ഇതിന്റെ ഭാഗമായാണ് സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെടുന്നത്.
ഗോധ്ര ട്രെയിന്‍ തീവയ്പില്‍ കര്‍സേവകര്‍ കൊല്ലപ്പെട്ടതിലെ രോഷം പ്രകടിപ്പിക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണം എന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പറഞ്ഞതായി സഞ്ജീവ് ഭട്ട് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഗോധ്രയില്‍ കത്തിയ സബര്‍മതി എക്‌സ്പ്രസിലുണ്ടായിരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ സംസ്‌കാരത്തിനായി അഹമ്മദാബാദിലേക്ക് പ്രകടനമായി കൊണ്ടുവരാന്‍ അനുവാദം വേണമെന്ന ആവശ്യം താനടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ എതിര്‍ത്തതായും എന്നാല്‍ രാഷ്ട്രീയ നേതൃത്വം ഇത് ചെവിക്കൊണ്ടില്ലെന്നും സഞ്ജീവ് ഭട്ട് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഈ പ്രകടനത്തിനു പിന്നാലെയായിരുന്നു 2000-ത്തോളം പേര്‍ കൊല്ലപ്പെട്ട കലാപം പൊട്ടിപ്പുറപ്പെട്ടത്.
സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോയില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആയിരുന്നു കലാപം നടക്കുമ്ബോള്‍ സഞ്ജീവ് ഭട്ട്. ജസ്റ്റിസ് നാനാവതി കമ്മീഷന് മുമ്ബാകെ മോദിക്കെതിരെ ഭട്ട് മൊഴി നല്‍കിയിരുന്നു. ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രിയുടെ ജീവന് ഭീഷണിയുണ്ട് എന്ന് മുഖ്യമന്ത്രി മോദിയെ താന്‍ അറിയിച്ചിരുന്നതായും സഞ്ജീവ് ഭട്ട് പറയുന്നു. എഹ്‌സാന്‍ ജാഫ്രിയും മോദിയെ ഫോണില്‍ ബന്ധപ്പെട്ട് മരണത്തിന് തൊട്ടുമുമ്ബ് ഇക്കാര്യം പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. 2011ലാണ് ഗുജറാത്ത് വര്‍ഗീയ കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് കാണിച്ച് സഞ്ജീവ് ഭട്ട് സത്യവാങ്മൂലം നല്‍കിയത്. 2018 ഒക്ടോബറില്‍ ഗുജറാത്ത് സര്‍ക്കാരിന് സമര്‍പ്പിച്ച നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.
https://www.facebook.com/Malayalivartha