ലോകത്തെ ഏറ്റവും ശക്തനായ നേതാവ് നരേന്ദ്ര മോദി; പ്രമുഖ ബ്രിട്ടീഷ് മാഗസിനായ ബ്രിട്ടീഷ് ഹെരാള്‍ഡ് മാഗസിന്‍ ലോകത്തെ ഏറ്റവും കരുത്തനായ നേതാവിനെ കണ്ടെത്താന്‍ വായനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിൽ മോദി ഒന്നാമൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകത്തെ ഏറ്റവും ശക്തനായ നേതാവ്. പ്രമുഖ ബ്രിട്ടീഷ് മാഗസിനായ ബ്രിട്ടീഷ് ഹെരാള്‍ഡ് മാഗസിന്‍ ലോകത്തെ ഏറ്റവും കരുത്തനായ നേതാവിനെ കണ്ടെത്താന്‍ വായനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് നരേന്ദ്ര മോദി 2019ലെ വിജയി ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 30.9 ശതമാനം പേരാണ് മോദിക്ക് വോട്ട് ചെയ്തത്.
നരേന്ദ്ര മോദിക്ക് പിറകില്‍ രണ്ടാമത് എത്തിയത് റഷ്യന്‍ പ്രസിഡണ്ടായ വ്‌ളാഡിമിര്‍ പുടിന്‍ ആണ്. മോദിയുടെ തൊട്ട് പിറകിലെത്തിയ പുടിന് 29.9 ശതമാനം വോട്ടുകളാണ് ലഭിച്ചത്. മൂന്നാമത് എത്തിയ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് 21.9 ശതമാനം വോട്ടുകളും ചൈനീസ് പ്രസിഡണ്ട് ഷി ജിംന്‍പിംഗിന് 18.1 ശതമാനം വോട്ടുകളും ലഭിച്ചു. വിവിധ രാജ്യങ്ങളിലെ 25 പ്രമുഖ നേതാക്കളാണ് മത്സരത്തിലുണ്ടായിരുന്നത്. അക്കൂട്ടത്തില്‍ നിന്നും നാല് പേരെ അവസാന റൗണ്ടിലേക്ക് വിദഗ്ധരുടെ പാനല്‍ തിരഞ്ഞടുത്തു. ഈ നാല് പേരില്‍ നിന്നാണ് നരേന്ദ്ര മോദി ലോകത്തെ ഏറ്റവും ശക്തനായ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാമതും നരേന്ദ്ര മോദി സര്‍ക്കാരാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2014ലേതിനേക്കാള്‍ ശക്തമായ ജനവിധിയോടെയാണ് രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. നേരത്തെയും ലോകനേതാക്കളുടെ പട്ടികകളില്‍ ഇടംപിടിച്ചിട്ടുണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രി. ഫോബ്‌സ് മാസികയുടെ ലോകത്തെ ഏറ്റവും ശക്തരായ പത്ത് ഭരണാധികാരികളില്‍ ഒന്‍പതാമനായി മോദി നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ടൈം മാഗസിന്‌റെ ലോകത്തെ സ്വാധീനിച്ച ശക്തരായ നൂറ് വ്യക്തികളുടെ പട്ടികയിലും ഒരു തവണ മോദി ഇടം പിടിച്ചിട്ടുണ്ട്.
ജവഹര്‍ലാല്‍ നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം രാജ്യം കണ്ട ഏറ്റവും വിജയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ചരിത്രകാരനായ രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടിരുന്നു. മോദിയുടെ വ്യക്തിപ്രഭാവവും ആകര്‍ഷകത്വവും ജാതിയുടെയും ഭാഷയുടെയും അതിരുകള്‍ ലംഘിച്ചതായി അദേഹം വെളിപ്പെടുത്തി. 66 വയസിലും ജാതിയുടെയും, ഭാഷയുടെയും അതിരുകള്‍ ഭേദിച്ച നേതാക്കളാണ് നെഹ്‌റുവും, ഇന്ദിര ഗാന്ധിയും. ആ നിരയിലേക്ക് മോദിയും വളര്‍ന്നിരിക്കുന്നു. മോദിയുടെ ആധികാരികതയും സമസ്ത ഇന്ത്യാ ദര്‍ശനവും അദ്ദേഹത്തെ നെഹ്‌റുവിന്റെയും ഇന്ദിരയുടെയും തലത്തിലേക്ക് ഉയര്‍ത്തുന്നു. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വിജയിച്ച മൂന്നാമത്തെ പ്രധാനമന്ത്രി എന്ന നിലയിലേക്കു മോദി എത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. ജനസ്വാധീനത്തിന്റെ കാര്യത്തില്‍ നെഹ്‌റുവിനും ഇന്ദിരയ്ക്കും ഒപ്പം വയ്ക്കാന്‍ കഴിയുന്ന ഏകവ്യക്തി അദ്ദേഹമാണ്. സ്ത്രീകള്‍ക്കെതിരായ വിവേചനവും ജാതിവ്യവസ്ഥയുമാണ് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ തര്‍ക്കമില്ലാത്ത രണ്ടു വസ്തുതകളെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha