രക്തം വാർന്നൊലിച്ച ബോധരഹിതയായ ഭാര്യയെയും കൊണ്ട് ബൈക്കിൽ ആശുപത്രികൾ കയറിയിറങ്ങി ഭർത്താവ്; ആംബുലൻസിനായി കാത്തു നിന്നില്ലെന്ന വിചിത്ര വാദമുയർത്തി ഹോസ്പിറ്റൽ അധികൃതർ
രക്തം വാർന്നൊലിച്ചു ബോധരഹിതയായ ഭാര്യയെയും കൊണ്ട് മൂന്നു ആശുപത്രികൾ കയറിയിറങ്ങി കമാൽ ഗഞ്ചു. അതും മറ്റൊരാളിൻറെ ബൈക്കിൽ. ആംബുലൻസിനെ വിളിച്ചെങ്കിലും സമയത്തിനു വരാത്തതിനാലാണ് ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ ഇത്തരത്തിലൊരു കടന്ന പ്രവർത്തി ചെയ്തത്.
ജാർഖണ്ഡിലെ ചത്വാങ് ഗ്രാമത്തിലായിരുന്നു മനസ്സിനെ വേദനിപ്പിക്കുന്ന സംഭവം നടന്നത്. മൂന്നു ദിവസമായി ഉണ്ടായ പനിയെ തുടർന്ന് ചോര വാർന്നൊഴുകി ബോധരഹിതയായ ശാന്തിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിച്ചെങ്കിലും കിട്ടിയില്ല. അതിനാൽ സൃഹൃത്തിൻറെ സഹായത്തോടെ ഭാര്യയെ ബൈക്കിൻറെ നടുക്കിരുത്തിയാണ് കമാൽ ഗഞ്ചു അടുത്തുള്ള ഹെൽത്ത് സെന്ററിലെത്തിച്ചത്. എന്നാൽ പത്തു കിലോമീറ്റർ സഞ്ചരിച്ചെത്തിയ ആശുപത്രിയിൽ നിന്നും അവരെ ലതേഹറിലെ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. അവശയായ ശാന്തിയെയും കൊണ്ട് ലതേഹറിൽ എത്തിയപ്പോൾ അവിടെ നിന്നും നേരെ റാഞ്ചിയിലേക്കു പറഞ്ഞയച്ചു. ഗർഭിണിയായ യുവതിക്ക് സമയത്തിന് ചികിത്സ കിട്ടിയിട്ടില്ല.
അതേ സമയം ആവശ്യമായ രക്തം ഇല്ലാതിരുന്നതിനാലാണ് മറ്റൊരു ആശുപത്രിയിലേക്ക് പറഞ്ഞയച്ചതെന്നു ആശുപത്രി അധികൃതർ വ്യക്തമാക്കി. ആംബുലൻസ് കിട്ടിയില്ല എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ആംബുലൻസ് വിളിച്ചു കഴിഞ്ഞാൽ ആവശ്യക്കാർ അതിനായി കാത്തു നിൽക്കണമെന്നും അവർ പറഞ്ഞു.
40 മിനുട്ടെടുത്താലെ ആംബുലൻസിനു ആ ഗ്രാമത്തിലേക്ക് ചെല്ലാനാവു അത് വരെ കാത്തു നിൽക്കാൻ അവർ തയ്യാറാകാത്തതായിരുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇപ്പോൾ യുവതിയുടെ നില തൃപ്‌തികരമാണ്.
https://www.facebook.com/Malayalivartha