രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു

മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ദില്ലിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് മാര്‍ച്ച്. മഹിളാ മോര്‍ച്ച പ്രവത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു. ഹേമമാലിനി, രേഖ ഗുപ്ത, ബാന്‍സുരി സ്വരാജ് അടക്കം പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.
വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രതിഷേധം. രാഹുലും സംഘവും സ്ത്രീകളെ ചതിച്ചു, സ്ത്രീകളുടെ അവകാശത്തെ ഇല്ലാതാക്കി പ്രതിപക്ഷം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നു എന്നെല്ലാമാണ് പരാതി.
രാഹുല്‍ ഗാന്ധിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച്, പൊലീസ് ബാരിക്കേഡ് വച്ച് വഴിയടച്ചു തടഞ്ഞു. ജലപീരങ്കിയും പ്രയോഗിച്ചു. തുടര്‍ന്ന്
വനിതാ സംവരണത്തെ എതിര്‍ത്ത പ്രതിപക്ഷം സ്ത്രീശക്തിയെ അപമാനിച്ചുവെന്നും നാരീശക്തി ഇതിന് പകരം ചോദിക്കുമെന്നും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ തെരുവിലും സോഷ്യല്‍ മീഡിയയിലും ബിജെപി ശക്തമായ വിമര്‍ശനമാണ് അഴിച്ചുവിടുന്നത്. രാഹുല്‍ ഗാന്ധിയെയും മറ്റു പ്രതിപക്ഷ നേതാക്കളെയും 'വഞ്ചകര്‍' എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്ററുകള്‍ ബിജെപി ദില്ലി യൂണിറ്റ് പുറത്തിറക്കി. സ്ത്രീകളുടെ 33 ശതമാനം സംവരണം തടഞ്ഞ വില്ലന്മാരോട് രാജ്യം ഒരിക്കലും ക്ഷമിക്കില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. കറുത്ത ബാഡ്ജുകളും കറുത്ത കൊടികളുമായിട്ടാണ് ബിജെപിയുടെ വനിതാ നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തത്.
തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ധനമന്ത്രി നിര്‍മ്മല സീതാരാമനും പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തി. കോണ്‍ഗ്രസും ഡിഎംകെയും നയിക്കുന്ന പ്രതിപക്ഷ സഖ്യം തമിഴ്‌നാട്ടിലെ സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലും നിയമസഭയിലും ലഭിക്കേണ്ടിയിരുന്ന വലിയൊരു അവസരമാണ് നഷ്ടപ്പെടുത്തിയതെന്ന് അവര്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയ വിരോധം കാരണം തമിഴ്‌നാടിന്റെ വികസന സാധ്യതകള്‍ ഇല്ലാതാക്കുകയാണ് സ്റ്റാലിനും രാഹുല്‍ ഗാന്ധിയും ചെയ്യുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.
131ാം ഭരണഘടനാ ഭേദഗതി ബില്‍ ആണ് ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് ലോക്‌സഭയില്‍ പരാജയപ്പെട്ടത്. ബില്ലിന് അനുകൂലമായി 298 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 230 പേര്‍ എതിര്‍ത്തു. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് ബില്‍ പരാജയപ്പെട്ടത്. പാര്‍ലമെന്റിലെ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കാനുമാണ് ഈ ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.സ്ത്രീ പ്രാതിനിധ്യത്തിലെ കുറവ് പരിഹരിക്കാനും ജനസംഖ്യാ മാറ്റത്തിനനുസരിച്ച് മണ്ഡലങ്ങള്‍ പുനഃക്രമീകരിക്കാനും ബില്‍ അനിവാര്യമാണെന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ സീറ്റ് പുനഃക്രമീകരണം ഫെഡറല്‍ സംവിധാനത്തെ ബാധിക്കുമെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നതെന്നും ആരോപിച്ച് പ്രതിപക്ഷം എതിര്‍ത്തു. ബില്‍ പരാജയപ്പെട്ടതോടെ വരും ദിവസങ്ങളില്‍ സ്ത്രീ ശാക്തീകരണത്തെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പോരാട്ടം രാജ്യത്ത് ശക്തമാകുമെന്ന് ഉറപ്പായി.
https://www.facebook.com/Malayalivartha























