കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ 150ലേറെ നേതാക്കള്‍ പി.സി.സി, എ.ഐ.സി.സി നേതൃത്വത്തിന് രാജി കത്ത് നല്‍കി
രാഹുല്‍ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ട രാജി. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ 150ലേറെ നേതാക്കള്‍ പി.സി.സി, എ.ഐ.സി.സി നേതൃത്വത്തിന് രാജി കത്ത് നല്‍കിയത്. പാര്‍ട്ടി ഇതുവരെ ആരുടെയും രാജി അംഗീകരിച്ചില്ല. രാഹുല്‍ഗാന്ധിയ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് മടക്കി കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് അറിയുന്നു. അതിനാല്‍ രാഹുല്‍ തീരുമാനം പുനപ്പരിശോധിക്കുമോ എന്നാണ് മുതിര്‍ന്ന നേതാക്കള്‍ കാത്തിരിക്കുന്നത്. ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയ ശേഷം ആള്‍ക്കൂട്ട കൊലപാതകങ്ങളും വര്‍ഗ്ഗീയ പരാമര്‍ശങ്ങളും തുടരുകയാണ്. സര്‍ക്കാരിനെതിരെ ഏത് രീതിയില്‍ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കാന്‍ പോലും കോണ്‍ഗ്രസിനായിട്ടില്ല. പാര്‍ട്ടിയിലെയും പാര്‍ലമെന്ററി രംഗത്തെയും പ്രതിസന്ധി ഒഴിവാക്കാന്‍ രാഹുല്‍ വരണമെന്നാണ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പൊതുവികാരം.
പാര്‍ട്ടിയെ നന്നാക്കാനുള്ള ശ്രമങ്ങള്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ ഡി.സി.സികള്‍ അവര്‍ പിരിച്ചുവിട്ടു. യുവാക്കള്‍ക്ക് പ്രാമുഖ്യമുള്ള കമ്മിറ്റികളായിരിക്കും ഇനി വരുന്നത്. രാഹുലിന്റെ തീരുമാനം കടുത്തതായതിനാല്‍ എ.ഐ.സി.സി പ്രവര്‍ത്തക സമിതി യോഗം ഉടന്‍ ചേരുമെന്ന് മുതിര്‍ന്നനേതാവ് എം. വീരപ്പമൊയ്‌ലി പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ രാജിവയ്ക്കാതിനെതിരെ രാഹുല്‍ കഴിഞ്ഞ ദിവസം വിമര്‍ശനം നടത്തിയതോടെ അവരും വെട്ടിലായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കുന്നതിന് പകരം അധ്യക്ഷനായ തന്നെ പ്രതിസന്ധിയിലാക്കി പല മുതിര്‍ന്ന നേതാക്കളും മക്കളെ മത്സരിപ്പിക്കാനും അവരുടെ സീറ്റുകള്‍ ഭദ്രമാക്കാനുമാണ് ശ്രമിച്ചതെന്ന് രാഹുല്‍ ആദ്യമേ പറഞ്ഞിരുന്നു.
പി.ചിദംബരവും അശോക് ഗലാട്ടും കമല്‍നാഥും അടക്കം തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പോകാത്തതിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെ ആന്ധ്രയില്‍ സഖ്യം ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ട മുതിര്‍ന്ന നേതാവ് എ.കെ ആന്റണിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക അധിക്ഷേപമാണ് ഉയര്‍ന്നത്. ഉത്തരേന്ത്യയിലെ പലസംസ്ഥാനങ്ങളിലും പാര്‍ട്ടി എം.ല്‍.എമാരും എം.പിമാരും ബി.ജെ.പിയില്‍ ചേക്കേറുന്ന സാഹചര്യവും ഉണ്ടായി. ബംഗാളില്‍ നിന്ന് ജയിച്ച അധിര്‍ ചൗധരി ബി.ജെ.പിയിലേക്ക് ചേക്കേറാതിരിക്കാനാണ് സോണിയാ ഗാന്ധി മറ്റ്പല മുതിര്‍ന്ന നേതാക്കളെയും ഒഴിവാക്കിയാണ് ലോക്‌സഭാ കക്ഷിനേതാവാക്കിയത്. കരുത്തുറ്റ നേതൃത്വം ഉണ്ടാവാന്‍ രാഹുലിന് കഴിയുമെന്നാണ് രാജിക്കത്ത് നല്‍കിയ നേതാക്കളുടെ നിലപാട്. പരാജയത്തിന് രാഹുലിനെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നാണ് എ.ഐ.സി.സി സെക്രട്ടറി വീരേന്ദ്ര റാത്തോഡ് പറയുന്നത്.
പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും പ്രവര്‍ത്തകസമിതി യോഗം ചേരാത്തതില്‍ പി.സി.സി അധ്യക്ഷന്‍മാര്‍ക്ക് ഉള്‍പ്പെടെ കടുത്ത അതൃപ്തിയുണ്ട്. നേതൃനിരയിലുള്ള വടവൃക്ഷങ്ങളെയെല്ലാം ഒഴിവാക്കണമെന്നാണ് രാഹുലിന്റെയും പ്രിയങ്കയുടെയും ആഗ്രഹം. അതിന് എത്രത്തോളം സാധുതയുണ്ടെന്ന് പറയാനാവില്ല. പാര്‍ട്ടി സംഘടനാ തലത്തില്‍ അടിമുറി മാറ്റംവേണമെന്നാണ് ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നത്. എന്നാല്‍ മുതിര്‍ന്ന നേതാക്കളെ പിണക്കി മുന്നോട്ട് പോവുക പ്രയാസമാണെന്ന് സോണിയാ ഗാന്ധിക്ക് അറിയാം. രാഹുലുമായും പ്രിയങ്കയുമായും ഇക്കാര്യം അവര്‍ സംസാരിച്ചിട്ടുണ്ടാകും. അതുകൊണ്ടാകാം അവര്‍ കടുത്തനിലപാട് സ്വീകരിക്കാത്തത്.
https://www.facebook.com/Malayalivartha