ഇവിടെ കടക്ക് പുറത്ത് യുപിയിൽ അകത്ത് കിടക്ക് ; ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദർശനത്തിന് മുൻപ് മാദ്ധ്യമപ്രവർത്തകരെ മുറിയിൽ പൂട്ടിയിട്ടതായി ആരോപണം

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദർശനത്തിന് മുൻപ് മാദ്ധ്യമപ്രവർത്തകരെ മുറിയിൽ പൂട്ടിയിട്ടതായി ആരോപണം. മൊറാദാബാദ് ആശുപത്രി സന്ദര്‍ശനത്തിനിടെയാണ് വിവാദമായ സംഭവം. മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് തടയാന്‍ വേണ്ടിയാണ് തങ്ങളെ പൂട്ടിയിട്ടതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തില്‍ പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ വിമര്‍ശനവുമായി രംഗത്തെത്തി.
ഇവർ പുറത്ത് ചാടില്ലെന്ന് ഉറപ്പ് വരുത്താൻ മജിസ്‌ട്രേറ്റ് വാതിൽക്കൽ ഗാർഡുകളേയും നിർത്തിയിരുന്നതായും മാദ്ധ്യമപ്രവർത്തകർ പറയുന്നു. ആശുപതിയുടെ എമർജെൻസി റൂമിനകത്താണ് ഇവരെ പൂട്ടിയിട്ടത്. അരമണിക്കൂർ സന്ദർശനത്തിന് ശേഷം യോഗി ആശുപത്രി വിട്ടുപോയ ശേഷം മാത്രമാണ് മജിസ്‌ട്രേറ്റായ രാകേഷ് കുമാർ സിംഗ് നേരിട്ടെത്തി ഇവരെ മോചിപ്പിച്ചത്. പൂട്ടിയിട്ടതിന് മാദ്ധ്യമപ്രവർത്തകർ തന്നെയാണ് കുറ്റക്കാർ എന്നാണ് മജിസ്‌ട്രേറ്റിന്റെ പക്ഷം. ഇവർ ആശുപത്രി സന്ദർശിക്കാൻ പാടില്ലെന്നും മജിസ്‌ട്രേറ്റ് പറഞ്ഞതായി മാദ്ധ്യമപ്രവർത്തകർ പറയുന്നു.എന്നാൽ പിന്നീട് ഇങ്ങനെ ഒരു സംഭവം തന്നെ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് രാകേഷ് കുമാർ നിലപാട് മാറ്റി. മാദ്ധ്യമപ്രവർത്തകരോട് ആശുപത്രി വാർഡിനകത്ത് കയറരുതെന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂ എന്നും അവരെ പൂട്ടിയിട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. തിരക്ക് കൊണ്ടാണ് താൻ മാദ്ധ്യമപ്രവർത്തകരെ വാർഡിനകത്തേക്ക് കടത്തി വിടാതിരുന്നതെന്നും ഇദ്ദേഹം പറയുന്നു.എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഈ സംഭവത്തിനെതിരെ ട്വിറ്ററിലൂടെ രംഗത്ത് വന്നു. 'മാദ്ധ്യമപ്രവർത്തകരെ അവിടെ തടവിലാക്കിയിരിക്കുകയാണ്. അവരുടെ ചോദ്യങ്ങൾ ആരും കേൾക്കുന്നില്ല. അവിടുത്തെ പ്രശ്നങ്ങൾ അവിടെ അവഗണിക്കപ്പെടുകയാണ്. ലോക്സഭയിൽ വൻ ഭൂരിപക്ഷത്തോടെ തിരിച്ചെത്തിയ ബി.ജെ.പി സർക്കാർ ജനങ്ങളുടെ ചോദ്യങ്ങൾക്കെതിരെ മുഖം തിരിക്കുകയാണ്.' പ്രിയങ്ക ഗാന്ധി വദ്ര ട്വീറ്റ് ചെയ്തു.
അടുത്തിടെ കേരളത്തിൽ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തുവച്ച് "കടക്ക് പുറത്ത്" കല്‍പ്പിച്ചതും കൊച്ചി ഗസ്‌റ്റ് ഹൗസില്‍വച്ച് "മാറി നില്‍ക്ക്" എന്ന് ആക്രോശിച്ചതും വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.
പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ അഴിമതിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ്. സംഘടിപ്പിച്ച സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂസ് 18 ചാനലിലെ മാധ്യമ പ്രവർത്തകയോട് സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ ധാര്‍ഷ്‌ട്യത്തോടെ പെരുമാറിയത് കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സംഭവമാണ്. പ്രകടനത്തിനൊപ്പം നടന്ന് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകയോടു മോഹനന്‍ ക്ഷുഭിതനായി പ്രതികരിക്കുകയായിരുന്നു. സമരത്തിന്റെ മുന്നോട്ടുള്ള രൂപമാണു മാധ്യമപ്രവര്‍ത്തക ചോദിച്ചത്. അതൊന്നും സമരത്തിനിടെയാണോ ബൈറ്റ് എടുക്കുന്നതെന്നു ചോദിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നു വ്യക്‌തമാക്കി മാറിനില്‍ക്കാന്‍ ആജ്‌ഞാപിച്ചത്. തുടര്‍ന്നു പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നുനീങ്ങി.
https://www.facebook.com/Malayalivartha


























