ആളുകള്‍ക്ക് സഹായം ആവശ്യമുള്ളപ്പോള്‍ അവരെ സഹായിക്കേണ്ടവരാണ് നമ്മള്‍; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

മുംബൈയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. മുംബൈ നഗരം മുഴുവന്‍ വെള്ളത്തില്‍ അകപ്പെട്ടുപോയപ്പോള്‍ സഹായിക്കാന്‍ ഒരാളേയും കണ്ടില്ലല്ലോയെന്ന് രാഹുൽ ആഞ്ഞടിച്ചു. ആളുകളെ ആവശ്യപ്പെടുന്ന സമയത്ത് സഹായിക്കേണ്ടവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും രാഹുല്‍ പ്രവർത്തകരോട് പറഞ്ഞു.
ആര്‍.എസ്.എസിനെ അവഹേളിച്ചെന്ന കേസില്‍ മുംബൈ കോടതിയില്‍ ഹാജരാകാനായി എത്തിയപ്പോഴായിരുന്നു രാഹുല്‍ പ്രവര്‍ത്തകരുമായി സംസാരിച്ചത്. ”മുംബൈ നഗരം മുഴുവന്‍ വെള്ളത്തിനടിയില്‍പ്പെട്ടുപോയപ്പോള്‍ നിങ്ങള്‍ എല്ലാം എവിടെയായിരുന്നു? ആളുകള്‍ക്ക് സഹായം ആവശ്യമുള്ളപ്പോള്‍ അവരെ സഹായിക്കേണ്ടവരാണ് നമ്മള്‍. അങ്ങനെ മാത്രമേ പാര്‍ട്ടിക്ക് വളരാന്‍ സാധിക്കുകയുള്ളൂ എന്നായിരുന്നു രാഹുലിന്റെ വിമർശനം.
കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ചതായുള്ള കത്ത് പുറത്തുവിട്ടതിന് പിന്നാലെ ആദ്യമായിട്ടായിരുന്നു രാഹുല്‍ പ്രവര്‍ത്തകരെ കണ്ടത്. രാഷ്ട്രീയ സഖ്യങ്ങള്‍ക്കപ്പുറത്തായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പാര്‍ട്ടിയെ അത്തരത്തില്‍ എങ്ങനെ ശക്തിപ്പെടുത്താമെന്ന് ആലോചിക്കണമെന്നും രാഹുല്‍ പ്രവര്‍ത്തകരോടായി പറഞ്ഞു.
പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാന്‍ എന്തെല്ലാമാണ് തങ്ങള്‍ ചെയ്യേണ്ടത് എന്ന നിര്‍ദേശങ്ങള്‍ പ്രവര്‍ത്തകരില്‍ നിന്നും വരാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക യോഗങ്ങള്‍ സംഘടിപ്പിക്കാനും അദ്ദേഹം മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് നിര്‍ദേശിച്ചു.
മുംബൈയിലെ കോരിച്ചൊരിയുന്ന ഈ മഴയത്ത് എനിക്ക് പിന്തുണയുമായി, അനീതിക്കും വെറുപ്പിനും അക്രമത്തിനുമെതിരായ എന്റെ തുടര്‍പോരാട്ടങ്ങള്‍ക്ക് പിന്തുണ അറിയിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി.
ഞാന്‍ പാവപ്പെട്ടവര്‍ക്കൊപ്പമാണ്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പമാണ്. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എന്റെ ഏറ്റവും വലിയ കരുത്ത്. ആക്രമണങ്ങള്‍ വരുന്നത് ആസ്വദിക്കുന്നു.- എന്നും രാഹുല്‍ പ്രവര്‍ത്തകരോട് പറഞ്ഞു.
ബുധനാഴ്ചയാണ് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാഹുല്‍ഗാന്ധി ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് കത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെ സേവിക്കുന്നത് തനിക്ക് അംഗീകാരമാണെന്നും രാജ്യത്തോടും തന്റെ പാര്‍ട്ടിയോടും കടപ്പെട്ടിരിക്കുന്നെന്നും രാഹുല്‍ കത്തില്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് തീര്‍ത്ത് പറഞ്ഞതോടെ ഉടനെങ്ങും അധികാരത്തില്‍ തിരിച്ചുവരാന്‍ കഴിയില്ലെന്ന നിരാശയില്‍ കോണ്‍ഗ്രസ് നേതൃത്വവും അണികളും. തുടര്‍ച്ചയായി രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും അമ്ബേ പരാജയപ്പെടുകയും പ്രധാന പ്രതിപക്ഷ പദവി പോലും നഷ്ടപ്പെടുകയും ചെയ്ത കോണ്‍ഗ്രസിന് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധികൂടി പിന്മാറിയതോടെ ഇനി പ്രതീക്ഷയ്ക്ക് വകയില്ലെന്ന നിലയിലേക്കെത്തിയിരിക്കുകയാണ് നേതാക്കള്‍ പലരും.
https://www.facebook.com/Malayalivartha


























