മുഴുവന്‍ സമയ വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ്; മകള്‍ ചരിത്രം കുറിക്കുന്നത് കാണാൻ നിര്‍മ്മല സീതാരാമന്റെ മാതാപിതാക്കളെത്തി

മകള്‍ ചരിത്രം കുറിക്കുന്ന നിമിഷം കണ്‍കുളിർക്കേ നേരില്‍ കാണാന്‍ പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ മാതാപിതാക്കളും എത്തി. പ്രായത്തിന്റെ പരിമിധികളൊക്കെ മറികടന്നുകൊണ്ടാടിയിരുന്നു നിർമ്മലയുടെ മാതാപിതാക്കളുടെ വരവ്. രാവിലെ തന്നെ പാര്‍ലമെന്റിലെത്തിയ മാതാപിതാക്കളുടെ അനുഗ്രഹാശ്ശിസുകളോടെയാണ് ചുവന്ന പട്ടു തുണിയില്‍ പൊതിഞ്ഞ ബജറ്റുമായി ധനമന്ത്രി പാര്‍ലമെന്റില്‍ എത്തിയത്. ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു നിര്‍മ്മലാ രാമന്റെ പിതാവ് നാരായണന്‍ സീതാരാമന്‍.
മുഴുവന്‍ സമയ വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് എന്ന നിലയിലും രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് എന്ന നിലയിലും ഏറെ പ്രത്യേകതകളുള്ളതായിരുന്നു ബജറ്റാണ് ഇത്. ഒരു മുഴുവന്‍ സമയ വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ആദ്യ കേന്ദ്ര ബജറ്റാണിത്. 1970 ഫെബ്രുവരി 28നാണ് ചരിത്രത്തിലാദ്യമായി ഒരു വനിത പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ചത്. ധനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി രാജിവച്ചതിനെ തുടർന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ധനകാര്യമന്ത്രാലയത്തിന്റെ അധികച്ചുമതല ഏറ്റെടുത്തതോടെ ആയിരുന്നു അത്. ഗ്രാമീണ–കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയ ബജറ്റ് സോഷ്യലിസ്റ്റ് സമീപനമുള്ളതായിരുന്നു.
സാധാരാണയായി ധനമന്ത്രിമാർ തുകൽ കൊണ്ട് നിർമ്മിച്ച ബ്രീഫ്കേസിലാണ് ബഡ്‌ജറ്റ് രേഖകൾ കൊണ്ടുവന്നുകൊണ്ടിരുന്നത്. ധനമന്ത്രാലയത്തിൽ നിന്നും ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതിയെ കാണാനായി അദ്ദേഹത്തിന്റ ഔദ്യോഗിക വസതിയിലേക്ക് എത്തിയ നിർമ്മല, ചുവന്ന പട്ടിൽ പൊതിഞ്ഞാണ് ബഡ്ജറ്റ് രേഖകൾ കൊണ്ടുവന്നത്. ഇതോടുകൂടി പതിനെട്ടാം നൂറ്റാണ്ടു മുതൽ തുടർന്നു വന്നിരുന്ന 'ആചാരത്തിനാണ് ' ധനമന്ത്രി സമാപ്‌തി കുറിച്ചത്.'ബഹി ഖാത' എന്നാണ് ചുവന്ന പട്ടിൽ പൊതിഞ്ഞ ബഡ്ജറ്റ് അറിയപ്പെടുന്നത്. ലെഡ്‌ജർ അഥവാ കണക്കു പുസ്‌തകം എന്നതാണ് ഇതിന്റെ അർത്ഥം. 'ബഹി ഖാത' ഇന്ത്യൻ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് കൃഷ്‌ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞു. അടിമത്തം എന്ന പാശ്‌ചാത്യ ചിന്തകളിൽ നിന്നുള്ള മോചനമാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.1860ൽ ബ്രിട്ടീഷ് സാമ്പത്തിക വിദഗ്‌ദനായ വില്യം ഗ്ളാഡ്‌സ്‌റ്റോണാണ് ചുവന്ന ബ്രീഫ്‌കേസിൽ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചത്. ബ്രിട്ടീഷ് രാജ്ഞിയുടെ സുവർണ മുദ്രയോടു കൂടിയതായിരുന്നു ആ ബ്രീഫ്‌കേസ്. പിന്നീട് വർഷങ്ങൾക്കിപ്പുറം 1947ൽ ആർ.കെ ഷൺമുഖം ചെട്ടിയാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബഡ്‌ജറ്റ് അവതരിപ്പിച്ചത്. തുടർന്ന് ജവർഹർലാൽ നെഹ്‌റു മുതൽ പീയുഷ് ഗോയൽ വരെയും ബ്രീഫ്‌കേസിനെ കൈവിടാൻ ഒരുക്കമായിരുന്നില്ല.ഇനി ബഡ്‌ജറ്റ് എന്ന വാക്കു തന്നെ എവിടെനിന്നു വന്നു എന്ന് പറയാം. 'ബൊഗ്ഗേറ്റ് ' എന്ന ഫ്രഞ്ച് വാക്കിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ബഡ്‌ജറ്റ്. ലെതർ ബാഗ് എന്നതാണ് ഇതിന്റെ അർത്ഥം.
2008 ല്‍ ബിജെപിയില്‍ ചേര്‍ന്ന നിര്‍മല സീതാരാമന്‍ 2014 വരെ പാര്‍ട്ടിയുടെ വക്താവായി പ്രവര്‍ത്തിച്ചു. 2016 ല്‍ രാജ്യസഭ എംപിയായി മാറി. ശേഷം ധനമന്ത്രാലയ സഹമന്ത്രി, വാണിജ്യ വകുപ്പിന്‍റെ സ്വതന്ത്ര ചുമതലയുളള മന്ത്രി എന്നീ ചുമതലകള്‍ വഹിച്ചു. 2017 സെപ്റ്റംബറില്‍ ഇന്ദിരാ ഗാന്ധിക്ക് ശേഷമുളള ആദ്യ വനിതാ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റു. ഇപ്പോള്‍ ധനമന്ത്രിയുടെ ചുമതലയും.
https://www.facebook.com/Malayalivartha


























