അമിത് ഷാ ഡോവലിനെ കണ്ടു ; നിർണായക യോഗം വിളിച്ച് ഇമ്രാനും
അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജിവ് ഗോബെ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി . ഇന്റലിജന്‍സ് ബ്യൂറോ തലവന്‍ അരവിന്ദ് കുമാര്‍, റോ തലവന്‍ സാമന്ത് കുമാര്‍ ഗോയല്‍ എന്നിവരും അമിത് ഷാ വിളിച്ച് ചേര്‍ത്ത യോഗത്തിനെത്തി. കശ്മീരിലെ സുരക്ഷാ വിന്യാസങ്ങളെ കുറിച്ചാണ് യോഗം വിലയിരുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍
കശ്മീരിലെ സാഹചര്യങ്ങളെക്കുറിച്ച് ശ്രദ്ധിക്കണമെന്ന് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി രാജ്യാന്തര സംഘടന ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ–ഓപറേഷൻ (ഒഐസി) സെക്രട്ടറി ജനറൽ ഡോ.യൂസഫ് അഹമ്മദ് അൽ–ഒതയ്മീനോട് ആവശ്യപ്പെട്ടതായി റേഡിയോ പാക്കിസ്ഥാൻ റിപ്പോർട്ട് ചെയ്തു. ഒഐസി സമ്പൂർണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. മേഖലയിലെ സമാധാനം തകർക്കുന്നതിനു വേണ്ടിയാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ഞായറാഴ്ച രാവിലെ ചേർന്ന അടിയന്തര യോഗത്തിൽ ഖുറേഷി ആരോപിച്ചിരുന്നു
അതിനിടെ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ ദേശീയ സുരക്ഷാ സമിതി യോഗം ചേർന്നു. ഐക്യത്തിന്റെ സന്ദേശം നൽകുന്നതിനു വേണ്ടിയാണ് യോഗമെന്നാണ് പാക്കിസ്ഥാൻ പറയുന്നത്. കശ്മീരിലെ സാഹചര്യം വിലയിരുത്തുകയായിരുന്നു ഞായറാഴ്ചയിലെ യോഗത്തിന്റെ ലക്ഷ്യമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദേശീയ സുരക്ഷയെക്കുറിച്ചുള്ള കാര്യങ്ങൾക്കാണു യോഗത്തിൽ പ്രാധാന്യം നൽകിയതെന്നുമാണ് റിപ്പോർട്ടുകൾ
അമിത് ഷാ ഉടനെ തന്നെ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്റ് സമ്മേളനം അവസാനിച്ച ശേഷമായിരിക്കും അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം. ഓഗസ്റ്റ് 9നാണ് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നത്. ആദ്യം ജമ്മുവിലും പിന്നീട് കശ്മീരിലും അമിത് ഷാ സന്ദര്‍ശനം നടത്തും
ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച പാകിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം അംഗങ്ങളെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കൊണ്ട് പോകാന്‍ പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുകയാണ്. ജൂലൈ 29നും 31നും ഇടയില്‍ ഇന്ത്യയിലേക്ക് നിരന്തരം നുഴഞ്ഞ് കയറ്റല്‍ ശ്രമം ഭീകരര്‍ നടത്തിയിരുന്നു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്നിട്ടുളള റിപ്പോര്‍ട്ട്. പുല്‍വാമ പോലെ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും ഇന്റലിജന്‍സ് വിവരമുളളതായി ദേശീയ മാധ്യമമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . ഈ സാഹചര്യത്തതിൽ സുരക്ഷാ ഉറപ്പാക്കുന്നതിന് ഭാഗമായി കർശന നടപടികളാണ് കാശ്മീരിൽ സ്വീകരിച്ചിരിക്കുന്നത്
ജമ്മു കശ്മീർ ക്രിക്കറ്റ് ടീമിന്റെ ഉപദേശകനായ ഇർഫാൻ ഖാനോടും മറ്റു സിലക്ടർമാരോടും ഉൾപ്പടെ ടൂറിസ്റ്റുകളോട് സംസ്ഥാനം വിടാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പാക്കിസ്ഥാൻ ബോർഡർ ആക്‌ഷൻ ടീമിലെ ഏഴു പേരാണ് ശനിയാഴ്ച കേരൻ സെക്ടറിൽ ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചത്. എന്നാൽ കശ്മീരിലെ സംഭവവികാസങ്ങളിൽ നിന്ന് ലോകശ്രദ്ധ മാറ്റുന്നതിനു വേണ്ടിയുള്ള ഇന്ത്യയുടെ പ്രചാരവേലയാണു ഇതെന്നാണ് പാക്ക് വാദം. ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ മരിച്ചത് പാക്ക് സൈനികർ അല്ലെന്നും പാക്ക് സൈന്യവും വിദേശകാര്യ മന്ത്രാലയവും ആവർത്തിച്ചു. വെള്ളപ്പതാക വീശി സമാധാന സന്ദേശവുമായെത്തിയാൽ മൃതദേഹങ്ങൾ പാക്കിസ്ഥാനു വിട്ടുനൽകാമെന്ന് ഇന്ത്യ അറിയിച്ചതിനുള്ള മറുപടിയായിട്ടായിരുന്നു പാക്കിസ്ഥാൻ ഇങ്ങനെ പറഞ്ഞത്
https://www.facebook.com/Malayalivartha