കാശ്മീർ വിഭജനം; ബില്ലുകൾ ലോക്‌സഭയിൽ; ജമ്മു കാശ്മീർ വിഭജനത്തിന് പാർലമെന്റ് അംഗീകാരം ലഭിച്ച ശേഷം ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അനൗദ്യോഗിക റിപ്പോർട്ട്

ജമ്മു കാശ്മീർ വിഭജനത്തിന് പാർലമെന്റ് അംഗീകാരം ലഭിച്ച ശേഷം ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അനൗദ്യോഗിക റിപ്പോർട്ട്. ലോക്സഭ ചർച്ചയ്ക്കെടുത്ത ശേഷം ഇന്ന് തന്നെ ബില്ല് പാസാക്കിയെടുക്കാനാണ് കേന്ദ്ര തീരുമാനം. രാജ്യസഭയിൽ ബില്ല് അവതരിപ്പിക്കാനെത്തിയ അമിത് ഷായുടെ കൈയ്യിലിരുന്ന ഫയലിൽ പ്രധാനമന്ത്രി ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നുണ്ടായിരുന്നു. ഇത് മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെട്ടു. എന്നാൽ ഔദ്യോഗിക അറിയിപ്പുണ്ടാകുന്നതിന് മുമ്പ് തന്നെ വിവരം ചോർന്നതിനാൽ തീരുമാനത്തിൽ മാറ്റം വരുത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല.
ഇന്നലെയാണ് ബില്ല് രാജ്യസഭയിൽ പാസാക്കിയത്. ജമ്മുകാശ്മീരിനെ വിഭജിക്കുന്ന ബിൽ 61നെതിരെ 125 വോട്ടുകൾക്കാണ് ഇന്നലെ രാജ്യസഭയിൽ പാസായത്. ബി.എസ്.പി, ബിജു ജനതാദൾ, അണ്ണാ ഡി.എം.കെ, വൈ.എസ്.ആർ കോൺഗ്രസ്, ആംആദ്മി, ടി.ഡി.പി, ശിവസേന എന്നിവർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. ഇന്ന് ലോക്സഭയിലും വൻ ഭൂരിപക്ഷത്തോടുകൂടി ബില്ല് പാസാക്കാൻ കഴിയുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ഇന്നും ബി.എസ്.പി, ബിജു ജനതാദൾ എന്നിവർ ബില്ലിനെ അനുകൂലിക്കും.
ജമ്മു കാശ്മീരിലെ വിഭജിക്കാനും പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും കനത്ത പ്രതിപക്ഷ ബഹളത്തിനിടെ ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു. രാജ്യത്തെ എല്ലാ നിയമങ്ങളും തെറ്റിച്ചുകൊണ്ടാണ് കേന്ദ്രസർക്കാർ ഇത്തരമൊരു നിയമ നിർമാണം നടത്തിയതെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരവാസ്ഥയാണെന്നും കാശ്‌മീരിൽ എന്താണ് സംഭവിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഇതിനെതിരെ ശക്തമായ ഭാഷയിലാണ് അമിത് ഷാ പ്രതികരിച്ചത്. താൻ ഏത് നിയമമാണ് തെറ്റിച്ചതെന്ന് പ്രതിപക്ഷം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാശ്‌മീരിനെ ഇന്ത്യയുടെ അഭിവാജ്യ ഘടകമാക്കുക മാത്രമാണ് ചെയ്‌തതെന്നം അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















