തൊട്ടാൽ പൊടിയാക്കാൻ പാക് അതിർത്തിയിൽ ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് റെഡി ; ഇന്ത്യൻ പ്രതിരോധ മേഖല കൂടുതൽ സജ്ജമാകുന്നു; യുദ്ധ സജ്ജം
ഇന്ത്യൻ പ്രതിരോധ മേഖല കൂടുതൽ സജ്ജമാകുന്നു. അതിർത്തി മേഖലകളിൽ യുദ്ധസജ്ജമായ കരസേനാ യൂണിറ്റിനു (ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് – ഐബിജി) രൂപം നൽകാനുള്ള നടപടികൾ ശക്തമായി പുരോഗമിക്കുന്നു. കാലാൾപ്പടയ്ക്കു (ഇൻഫൻട്രി) പുറമേ, ആർട്ടിലറി, സിഗ്‌നൽ, കരസേനയുടെ വ്യോമ വിഭാഗം എന്നിവയിൽ നിന്നുള്ള സേനാംഗങ്ങൾ കൂടി ഉൾപ്പെട്ട യൂണിറ്റിന്റെ ആദ്യ സംഘത്തെ പടിഞ്ഞാറൻ മേഖലയിൽ പാക്കിസ്ഥാൻ അതിർത്തിയിൽ നിയോഗിക്കും. യൂണിറ്റ് രൂപീകരിക്കുന്നതിനുള്ള അന്തിമ അനുമതിക്കായി സേന വൈകാതെ പ്രതിരോധ മന്ത്രാലയത്തെ സമീപിക്കും.
അതിർത്തിയിലെ സംഘർഷ മേഖലകളിൽ കാലാൾപ്പടയെക്കാൾ ഫലപ്രദമായ സേനാ സംഘം അനിവാര്യമാണെന്നാണ് വിലയിരുത്തൽ. ഇത് കണക്കിലെടുത്താണ് ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് – ഐബിജി യൂണിറ്റിനു രൂപം നൽകുന്നത്. വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള സേനാംഗങ്ങൾ കൂടി ഉൾപ്പെടുന്ന യൂണിറ്റ് അതിർത്തിയിലെ സേനാ നടപടികൾക്കു കൂടുതൽ ശക്തി നൽകും.
സുരക്ഷാ സ്ഥിതി, ഭൂപ്രകൃതി, ദൗത്യം എന്നിവയുടെ അടിസ്ഥാനത്തിലാകും അതിർത്തിയിൽ വിവിധയിടങ്ങളിൽ നിലയുറപ്പിക്കുന്ന യൂണിറ്റിന്റെ ഘടന നിശ്ചയിക്കുക. ആക്രമണം, പ്രതിരോധം എന്നിവയിലൂന്നിയുള്ള 2 തരം യൂണിറ്റുകളാകും സജ്ജമാക്കുക. ഒരു യൂണിറ്റിൽ 5,000 സേനാംഗങ്ങൾ.
ശത്രുസേനയ്ക്കെതിരായ മിന്നലാക്രമണങ്ങൾക്കു കര, വ്യോമ, നാവിക സേനകളിലെ കമാൻഡോ വിഭാഗങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി ‘ആംഡ് ഫോഴ്സസ് സ്പെഷൽ ഓപ്പറേഷൻസ് ഡിവിഷൻ’ എന്ന പ്രത്യേക സേനാ സംഘത്തിനു പ്രതിരോധ മന്ത്രാലയം കഴിഞ്ഞ മേയിൽ രൂപം നൽകിയിരുന്നു.
https://www.facebook.com/Malayalivartha