കര്‍ണാടക തീരത്ത് അതീവജാഗ്രത; ഭീകരാക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോർട്ടിനു പിന്നാലെ കർണാടകയിലെ വിവിധ ഇടങ്ങളിൽ സുരക്ഷ ശക്തമാക്കി
അതീവ ജാഗ്രതയിൽ കര്‍ണാടക. ഭീകരാക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോർട്ടിനു പിന്നാലെ കർണാടകയിലെ വിവിധ ഇടങ്ങളിൽ സുരക്ഷ ശക്തമാക്കി. ആക്രമണ ഭീഷണിയെ തുടര്‍ന്ന് കര്‍ണാടകയിലെ തീരദേശ ജില്ലകളില്‍ അതീവജാഗ്രത നിർദ്ദേശം നൽകി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുദിവസങ്ങളായി പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സുരക്ഷാ പരിശോധന നടത്തുകയാണ്. ബീച്ചുകളിലും ജാഗ്രത പുലര്‍ത്തുകയാണ്. വിദേശ ബോട്ടുകളോ അല്ലെങ്കില്‍ സംശയാസ്പദമായ രീതിയിലുള്ള ബോട്ടുകളോ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ന്യൂ മംഗളൂരു പോര്‍ട്ട് ട്രസ്റ്റ് (എന്‍.എം.പി.ടി), മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് (എം.ആര്‍.പി.എല്‍), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കര്‍ണാടക (എന്‍.ഐ.ടി.കെ), കുദ്രേമുഖ് ഇരുമ്ബയിര് കമ്ബനി ലിമിറ്റഡ് (കെ.ഐ.ഒ.സി.എല്‍), നഗരത്തിലെ പ്രധാന വാണിജ്യ സമുച്ചയങ്ങള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പൊലീസ് തെരച്ചില്‍ നടത്തി. ഡോഗ് സ്‌ക്വാഡിന്റെയും ബോംബ് സ്‌ക്വാഡിന്റെയും സഹായത്തോടെയാണ് പരിശോധന നടന്നത്. വാഹനങ്ങളിലും പരിശോധന നടത്തുന്നു. കതീല്‍ ശ്രീ ദുര്‍ഗപരമേശ്വരി ക്ഷേത്രത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചിട്ടുണ്ട്. ശനിയാഴ്ച മുതല്‍ സ്‌ക്രീനിംഗ് നടത്തിയാണ് ഭക്തരെ കടത്തിവിടുന്നത്. ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കടലില്‍ പരമാവധി സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. മാല്‍പെ കൂടാതെ 32 സ്ഥലങ്ങളില്‍ തീരസംരക്ഷണ സേനയിലെ ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡ് നേവിയും പട്രോളിംഗ് ശക്തമാക്കി. കുന്താപുരം താലൂക്കിലെ ഗംഗൊല്ലി തുറമുഖം, കൊല്ലൂര്‍ ക്ഷേത്രം, ബൈന്ദൂര്‍, കുന്ദാപൂര്‍, സേനാപൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും കര്‍ശന മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാന നഗരങ്ങളിലെ റെയിൽവെ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും സർക്കാർ ഓഫിസുകളിലും മെറ്റൽ ഡിക്ടറ്ററുകളും പൊലീസ് നായ്ക്കളെയും ഉപയോഗിച്ചുള്ള പരിശോധനകൾ നടത്തുന്നുണ്ട്. വെള്ളിയാഴ്ച രാത്രിയാണു സംസ്ഥാനത്തു ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പ് ലഭിച്ചത്. വെള്ളിയാഴ്ച രാത്രി നടത്തിയ പൊലീസ് പട്രോളിങ്ങിനിടെ സംശയാസ്പദമായ രീതിയിൽ കണ്ട എട്ടംഗ സംഘത്തെ മംഗളൂരുവിൽ നിന്നു പിടികൂടിയതായി പൊലീസ് അറിയിച്ചു. ഹോട്ടലിൽ തങ്ങിയ ഇവരിൽ നിന്നു രണ്ടു തോക്കുകളും എട്ട് വെടിയുണ്ടകളും കണ്ടെടുത്തതായും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മുമ്പ് നിരവധി തവണ ഭീകരാക്രമണ മുന്നറിയിപ്പ് കര്‍ണാടകത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ മുന്നറിയിപ്പ് കൂടിയാണിത്. ജമ്മു കശ്മീര്‍ വിഷയത്തില്‍ തിരിച്ചടി നല്‍കാന്‍ ഭീകരര്‍ ശ്രമിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha