പ്രതിരോധമേഖലയിൽ ഇനി സ്വകാര്യ പങ്കാളിത്തം; നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ; രാജ്യത്തിന്റെ സായുധസേനകള്‍ക്കാവശ്യമായ വെടിക്കോപ്പ് ഉള്‍പ്പെടെയുള്ള സുപ്രധാനമായ ഉപകരണങ്ങളും മറ്റും നിര്‍മ്മിക്കുന്ന 218 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഓര്‍ഡനന്‍സ് ഫാക്ടറികള്‍ സ്വകാര്യവല്‍ക്കരിക്കും
പ്രതിരോധമേഖലയിൽ ഇനി സ്വകാര്യ പങ്കാളിത്തം. നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ രംഗത്ത്. ഓർഡനൻസ് ഫാക്‌ടറികളിൽ ഉൽപ്പാദനം അവസാനിപ്പിച്ച 275 ഉൽപ്പന്നങ്ങളുടെ നിർമ്മാണാനുമതി സ്വകാര്യ മേഖലയ്ക്ക് നൽകുമെന്ന് സർക്കാർ വ്യക്തമാക്കി. സ്വകാര്യ ആയുധ നിര്‍മ്മാതാക്കള്‍ക്ക് സര്‍ക്കാരിന്റെ പരീക്ഷണസംവിധാനങ്ങള്‍ നല്‍കുന്നത് പ്രതിരോധമേഖലയ്ക്ക് കൂടുതല്‍ കരുത്തുനല്‍കുമെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രാലയം നല്‍കുന്ന വിശദീകരണം. രാജ്യത്തിന്റെ സായുധസേനകള്‍ക്കാവശ്യമായ വെടിക്കോപ്പ് ഉള്‍പ്പെടെയുള്ള സുപ്രധാനമായ ഉപകരണങ്ങളും മറ്റും നിര്‍മ്മിക്കുന്ന 218 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഓര്‍ഡനന്‍സ് ഫാക്ടറികള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ രാജ്യത്തെ പൊതുമേഖലാ ആയുധ നിർമ്മാണശാലകൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലാളികൾ പണിമുടക്കിലേക്ക് നീങ്ങുകയാണ്. രാജ്യത്തെ 41 ആയുധ നിർമ്മാണ ശാലകളിലെ വിവിധ തൊഴിലാളി സംഘടനകളാണ് ഒരു മാസത്തെ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തെ പ്രതിരോധ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുവാനാണ് പൊതുമേഖലാ ആയുധ നിര്‍മ്മാണശാലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സംഘടനയുടെ തീരുമാനം.
ഇതിന്റെ ആദ്യഘട്ടമെന്നവണ്ണം ഒരു മാസത്തെ സമരപരിപാടികളാണ് തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചിട്ടുള്ളത്. നാല്‍പ്പത്തിയൊന്ന് ആയുധ നിര്‍മ്മാണശാലകളിലെ തൊഴിലാളികളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ, ഇന്ത്യൻ നാഷണൽ ഡിഫൻസ് വർക്കേഴ്‌സ് ഫെഡറേഷൻ, ഭാരതീയ പ്രതിരക്ഷാ മസ്‌ദൂർ സംഘ് എന്നിവയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. 82000 ജീവനക്കാരും തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമാകും.
സംസ്ഥാനങ്ങളിൽ ജീവനക്കാരും തൊഴിലാളികളും കുടുംബങ്ങളും പങ്കെടുത്ത വൻ റാലികളും പ്രകടനങ്ങളും നടന്നതിന് പിന്നാലെ സർക്കാർ ഇവരുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നാണ് ജീവനക്കാരുടെയും തൊഴിലാളികളുടെയും ആവശ്യം. എന്നാൽ ഇതിന് സർക്കാർ തയ്യാറല്ലാത്തതാണ് ചർച്ച പരാജയപ്പെടാൻ കാരണം. ഇന്തോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡിന് സർക്കാർ രൂപം നൽകിയത് സ്വകാര്യവത്കരണം ലക്ഷ്യമിട്ടാണെന്ന് സംഘടനകൾ ആരോപിക്കുന്നു.
അതേസമയം പ്രതിരോധ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനാണ് മോദി സക്കാരിന്റെ ശ്രമം. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോൾ പ്രതിരോധ മേഖലയ്ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 8500 കോടി രൂപയാണ്. ഇന്ത്യന്‍ സൈന്യത്തിനും വ്യോമസേനയ്‌ക്കുമായാണ് സര്‍ക്കാര്‍ ഈ തുക ചെലവഴിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 8000 കോടി രൂപയാണ് പ്രതിരോധ ആയുധങ്ങള്‍ക്കു മാത്രമായി സര്‍ക്കാര്‍ വിനിയോഗിച്ചത്. 2019 ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിരോധ മേഖലകള്‍ക്കായി തുടക്കം കുറിച്ച പദ്ധതികളെല്ലാം തന്നെ ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് സര്‍ക്കാരിനു പൂര്‍ത്തികരിക്കാന്‍ സാധിച്ചിരുന്നു.
സുരക്ഷ ശക്തമാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനും റഷ്യയുമായുള്ള കരാറില്‍ മിസൈലുകളടക്കം കോടികളുടെ പ്രതിരോധ ആയുധങ്ങള്‍ വാങ്ങാനും ഇന്ത്യയ്ക്കു സാധിച്ചു. കാലഹരണപ്പെട്ട ആയുധങ്ങള്‍ മാറ്റി ഇന്ത്യന്‍ സൈന്യത്തെ ആധുനികവല്‍ക്കരിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി സര്‍ക്കാര്‍ നേരത്തെ നടപ്പിലാക്കി. ഇതിന്റെ ഭാഗമായി ഏഴ് ലക്ഷം റൈഫിളുകളും 88,600യന്ത്രത്തോക്കുകളും സൈന്യം പുതുതായി വാങ്ങിയിരുന്നു. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെയായിരുന്നു പദ്ധതി നടപ്പിലാക്കിയത്.
ഏറ്റവും അടുത്തായി അമേരിക്കയെ ഭയപ്പെടുത്തുന്ന റഷ്യൻ സാങ്കേതിക വിദ്യ ഇന്ത്യ സ്വന്തമാകാൻ പോകുകയാണ്. അത്യാധുനിക വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങളായ, എസ്–400 ട്രയംഫ് 2023 ഏപ്രിലിൽ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. എസ്–400 തുർക്കിയിൽ എത്തിച്ചതിനു തൊട്ടുപിന്നാലെ ഭീഷണിയുമായി അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. ‘റഷ്യയിൽ നിന്ന് എസ് -400 സിസ്റ്റം എത്തിക്കുന്നതിനായി 2018 ഒക്ടോബർ 05 നാണ് ഇന്ത്യ കരാർ ഒപ്പിട്ടത്. കരാർ പ്രകാരം 2023 ഏപ്രിലിൽ തന്നെ എസ്–400 ഇന്ത്യയിലെത്തുമെന്നാണ് പ്രതിരോധ മന്ത്രി ശ്രീപാദ് നായിക് ലോക്സഭയെ അറിയിച്ചത്.
https://www.facebook.com/Malayalivartha