അഭിനന്ദന് കരുത്തേകിയ ഇന്ത്യൻ പുലിക്കുട്ടിയുടെ അവസാന പറക്കൽ സെപ്തംബറിൽ; ഇന്ത്യൻ വ്യോമസേനയുടെ സാങ്കേതിക വിദ്യയിലെ പോരായ്മകളെക്കുറിച്ച് ആഞ്ഞടിച്ച് വ്യോമസേനാ മേധാവി ബി.എസ്.ധനോവ
ഇന്ത്യൻ വ്യോമസേനയുടെ സാങ്കേതിക വിദ്യയിലെ പോരായ്മകളെക്കുറിച്ച് ആഞ്ഞടിച്ച് വ്യോമസേനാ മേധാവി ബി.എസ്.ധനോവ. ഇന്ത്യൻ വ്യോമസേന ഇപ്പോഴും ഉപയോഗിക്കുന്നത് 44 വർഷം പഴക്കമുള്ള മിഗ് 21 വിമാനങ്ങളാണെന്നും രാജ്യത്ത് ഇത്രയും പഴക്കമുള്ള കാറുകൾ പോലും ആരും ഉപയോഗിക്കുന്നില്ലെന്നും ധനോവ ആഞ്ഞടിച്ചു. പാകിസ്ഥാൻ അമേരിക്കൻ നിർമിത അത്യാധുനിക എഫ് 16 വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കുമ്പോഴാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ അഭിവാജ്യ ഘടകമായി ചൂണ്ടിക്കാട്ടുന്നതെന്നും ധനോവ കുറ്റപ്പെടുത്തി. വ്യോമസേനയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ പ്രതിരോധമേഖലയെ കുറ്റപെടുത്തികൊണ്ട് ധനോവ പ്രസ്‌താവന നടത്തുമ്പോൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വേദിയിലുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
റഷ്യൻ നിർമിത മിഗ് 21 വിമാനങ്ങൾ ഉപയോഗിക്കുന്നത് ഈ വർഷം തന്നെ സൈന്യം നിറുത്തുമെന്ന് ധനോവ വ്യക്തമാക്കി. ഈ സെപ്‌തംബറിൽ മിഗ് വിമാനത്തിന്റെ അവസാന പറക്കൽ താൻതന്നെ നടത്തുമെന്നും ധനോവ വ്യക്തമാക്കി. വിമാനം നിർമിച്ച റഷ്യ പോലും ഇപ്പോൾ മിഗ് 21നെ ഉപയോഗിക്കുന്നില്ല. എന്നാൽ തദ്ദേശീയമായി നിർമിച്ച പാർട്സുകൾ കൊണ്ടാണ് ഇന്ത്യ ഇത്രയും നാൾ മിഗ് 21 ഉപയോഗിച്ച് വന്നത്. വിമാനത്തിൽ ഉപയോഗിക്കുന്ന പാർട്സുകളിൽ 90 ശതമാനവും മേക്ക് ഇൻ ഇന്ത്യ പദ്ധതി വഴി ഇന്ത്യയിൽ തന്നെ നിർമിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഴയ സോവിയറ്റ് യൂണിയൻ രാജ്യത്തിന്റെ നിർമ്മിതിയായ ശബ്ദാധിവേഗ പോർവിമാനമാണിത്.
1973-74 കാലഘട്ടത്തിലാണ് മിഗ് 21 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്. മിഗ് 21ന്റെ പരിഷ്‌ക്കരിച്ച പതിപ്പായ മിഗ് 21 ബൈസൺ വിമാനമാണ് പാക് യുദ്ധവിമാനങ്ങളെ തുരത്താനായി അഭിനന്ദൻ വർദ്ധമാൻ ഉപയോഗിച്ചത്. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ വിമാനം ഉപയോഗിച്ചാണ് പാകിസ്ഥാന്റെ അത്യാധുനിക അമേരിക്കൻ നിർമിത എഫ്.16 വിമാനത്തെ അഭിനന്ദൻ തകർത്തത്.
ഏകദേശം 245 മിഗ് 21 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്നു. ഇന്ത്യന്‍ വായുസേനയുടെ 16 സ്‌ക്വാഡ്രണുകള്‍ മിഗ് 21 ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. 1971ലെ ഇന്ത്യ-പാക്ക് യുദ്ധത്തിലും 1999 കാര്‍ഗില്‍ യുദ്ധത്തിലും മിഗ് 21 പ്രധാന പങ്കു വഹിച്ചു. വിവിധ ലോകരാജ്യങ്ങള്‍ മിഗ് 21 ഉപയോഗിക്കുന്നു. ഈ ഫൈറ്റര്‍ ജെറ്റിന് പരമാവധി 2175 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകും. വ്യോമസേനയുടെ കൈവശമുണ്ടായിരുന്ന 110 മിഗ് 21 വിമാനങ്ങളാണ് 2006ൽ മിഗ് 21 ബൈസണായി അപ്ഗ്രേഡ് ചെയ്‌തത്. കൂടുതൽ കാര്യക്ഷമമായ റഡാർ, കമ്യൂണിക്കേഷൻ സംവിധാനങ്ങൾ കൂട്ടിച്ചേർത്തായിരുന്നു അപ്ഗ്രേഡേഷൻ.
ലോകത്തിൽ ഏറ്റവുമധികം നിർമിക്കപ്പെട്ടിട്ടുള്ള സൂപ്പർസോണിക് ജെറ്റ് വിമാനങ്ങളിലൊന്നാണ് മിഗ് 21. നാലു ഭൂഖണ്ഡങ്ങളിലായി ഏകദേശം 60 രാജ്യങ്ങൾ ഇതിന്റെ സേവനമുണ്ട്. സോവിയറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ പോർവിമാനം എച്ച്എഎല്ലാണ് ഇന്ത്യക്കു വേണ്ടി നിർമിക്കുന്നത്. മിഗ് ആദ്യമായി നിർമിച്ചത് 1956 ഫെബ്രുവരി 14ന്. ഇതുവരെ 11496 മിഗ് 21 ലോകത്താകെമാനം നിർമിച്ചിട്ടുണ്ട്. ഇന്ത്യയിൽ മാത്രം 657 മിഗ് 21 വിമാനങ്ങൾ നിർമിച്ചു. സോവിയറ്റ് നിർമിത മിഗ് 21 വിമാനത്തേക്കാൾ ഒട്ടേറെ മികവുള്ളതാണ് ഇന്ത്യൻ വ്യോമസേന നവീകരിച്ച മിഗ് 21 ബൈസൻ എന്നു പേരിട്ട ഫൈറ്റർ വിമാനം. 1971ലെ ഇന്ത്യ-പാക്ക് യുദ്ധത്തിലും 1999 കാര്‍ഗില്‍ യുദ്ധത്തിലും പ്രധാന പങ്കുവഹിക്കുകയും ചെയ്തു മിഗ് 21. സർവീസിലെ മിഗിന്റെ 50 വർഷം 2013ൽ എയർഫോഴ്സ് ആഘോഷിച്ചിരുന്നു.
https://www.facebook.com/Malayalivartha