പാകിസ്ഥാന് താക്കീത് നൽകി ഇന്ത്യ; പാക് നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളില്‍ ഇന്ത്യ പ്രതിഷേധമറിയിച്ചു; രാജ്യങ്ങൾക്കിടയിൽ ആശങ്കാജനകമായ സാഹചര്യം ഉണ്ടാക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ
പാക് നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ. രാജ്യങ്ങൾക്കിടയിൽ ആശങ്കാജനകമായ സാഹചര്യം ഉണ്ടാക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നിരുത്തരവാദപരമായ പ്രസ്താവനകളാണ് പാക് മന്ത്രിമാർ നടത്തുന്നതെന്ന് അദ്ദേഹം ആഞ്ഞടിച്ചു.
ഗുജറാത്തിലെ കച്ച് വഴി പാകിസ്ഥാൻ ഭീകരർ ഇന്ത്യയിലേക് നുഴഞ്ഞു കയറിയതായി ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും ഏത് തരത്തിലുമുള്ള സാഹചര്യവും നേരിടാൻ ഇന്ത്യൻ സുരക്ഷാസേന സജ്ജമാണെന്നും രവീഷ് കുമാർ അറിയിച്ചു. അതോടൊപ്പം തന്നെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള വ്യോമപാത അടച്ചതായി പാകിസ്ഥാൻ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിട്ടില്ലെന്നും രവീഷ് കുമാർ പറഞ്ഞു.
ജമ്മു കാശ്മീരിലെ സ്ഥിതിഗതികൾ ശാന്തമായി വരികയാണെന്നും ജമ്മു കാശ്മീർ ഗവർണറായ സത്യപാൽ മാലിക്കിന്റെ വാക്കുകൾ ഇതാണ് സൂചിപ്പിക്കുന്നതെന്നും രവീഷ് കുമാർ അറിയിച്ചു. ജമ്മു കാശ്മീരിൽ 50,000 പേർക്ക് സർക്കാർ തൊഴിൽ ലഭിക്കുമെന്നും കാശ്മീരിലെ പ്രധാന കാർഷിക വിളയായ ആപ്പിളിന് താങ്ങുവില നൽകുമെന്നും ജമ്മു കാശ്‌മീർ ഗവർണർ പറഞ്ഞിരുന്നു. ജമ്മു കാശ്മീരിലെ 10 ജില്ലകളിൽ മൊബൈൽ ഫോൺ സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും രവീഷ് കുമാർ ചൂണ്ടിക്കാട്ടി. ജമ്മുവിലും ലഡാക്കിലും ലാൻഡ്‌ലൈൻ ഫോണുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബറിനു ശേഷം ഇന്ത്യാ-പാക് യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് പാകിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷെയ്ഖ് ഷെയ്ഖ് റഷീദ് അഹമ്മദ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയുമായി സെപ്റ്റംബറിലോ ഒക്ടോബറിലെ യുദ്ധമുണ്ടാകുമെന്നു പാക്ക് മന്ത്രി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയെന്ന വിവരം പുറത്തു വരുന്നത്. കരയിൽ നിന്നു കരയിലേക്കു തൊടുക്കാവുന്ന മിസൈലാണ് രാത്രിയിൽ പാക്കിസ്ഥാൻ പരീക്ഷിച്ചത്. ഇതിന്റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്. 290 കിലോമീറ്റർ വരെ ദൂരത്തേക്ക് പലതരം പോർമുനകൾ വഹിക്കാൻ ശേഷിയുള്ളതാണ് മിസൈൽ. പാക്കിസ്ഥാൻ സൈനിക വക്താവാണ് മിസൈൽ പരീക്ഷണം സ്ഥിരീകരിച്ചത്. പാക്ക് ആക്രമണസാധ്യതയുള്ളതിനാൽ ഗുജറാത്ത് തീരത്ത് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.
മിസൈൽ പരീക്ഷണം നടക്കുന്നതിനാൽ ഓഗസ്റ്റ് 28 മുതൽ 31 വരെ പാക്കിസ്ഥാനു മുകളിലൂടെയുള്ള മൂന്ന് വ്യോമപാതകൾ താൽക്കാലികമായി അടച്ചിടുമെന്ന് പാക്കിസ്ഥാൻ ഇന്നലെ അറിയിച്ചിരുന്നു. ഈ ദിവസങ്ങളിൽ ഇതുവഴിയുള്ള വ്യോമഗതാഗതം ഒഴിവാക്കണമെന്നായിരുന്നു രാജ്യാന്തര വിമാന സർവീസുകൾക്കുള്ള നിർദേശം. ഇതിനു പകരമായി മറ്റൊരു വ്യോമപാത അനുവദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പാക്കിസ്ഥാൻ സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈൻ ചൗധരി ഇന്ത്യയിലേക്കുള്ള വ്യോമപാതകൾ അടച്ചിടുമെന്നു നേരത്തേ പറഞ്ഞിരുന്നു. പാക്കിസ്ഥാനിലൂടെ അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യയ്ക്കുള്ള വാണിജ്യ ബന്ധവും തടസ്സപ്പെടുത്താൻ പാക്കിസ്ഥാൻ ആലോചിക്കുന്നുണ്ട്.
ഇത് പ്രകാരം വ്യോമപാത തുറന്ന് ഒന്നരമാസം പോലും പൂർത്തിയാകും മുപ് തന്നെ കറാച്ചിക്കുമുകളിലൂടെയുള്ള മൂന്ന് വ്യോമപാതകൾ പാകിസ്ഥാൻ അടക്കുകയും ചെയ്തു. ബുധനാഴ്ചമുതൽ വെള്ളിയാഴ്ചവരെ പാത അടച്ചിടുമെന്ന് പാക് സിവിൽ ഏവിയേഷൻ അധികൃതരാണ് അറിയിച്ചത്. ഇന്ത്യൻ വിമാനങ്ങൾ പാക് വ്യോമപരിധി ഉപയോഗിക്കുന്നത് പൂർണമായും വിലക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിനുപിന്നാലെയാണിത്. കറാച്ചി വ്യോമപാത ഉപയോഗപ്പെടുത്തുന്ന എല്ലാ അന്താരാഷ്ട്ര വിമാനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. സെപ്റ്റംബർ ഒന്നിന് വിലക്ക് അവസാനിക്കും.
https://www.facebook.com/Malayalivartha