പാകിസ്ഥാൻ ഒരു വർഷത്തിനിടെ വെടിനിർത്തൽ കരാർ ലംഘിച്ചത് 2,050 തവണ; ആക്രമണത്തിൽ കൊല്ലപ്പെട്ടത് 21 ഇന്ത്യക്കാർ; തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നതിലും തദ്ദേശീയർ കൊല്ലപ്പെടുന്നതിലും ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി
പാകിസ്ഥാൻ ഒരു വർഷത്തിനിടെ 2,050 തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായി കേന്ദ്രസർക്കാർ റിപ്പോർട്ട്. ആക്രമണത്തിൽ 21 ഇന്ത്യക്കാർ കൊല്ലപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ അറിയിച്ചു. ജമ്മുകശ്മീരിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നു പാക്കിസ്ഥാൻ യുഎന്നിൽ ആരോപിച്ചതിനു പിന്നാലെയാണ് കണക്കുകൾ പുറത്തുവിട്ടുകൊണ്ട് ഇന്ത്യ രംഗത്തെത്തിയത്. തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നതിലും തദ്ദേശീയർ കൊല്ലപ്പെടുന്നതിലും ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി.
ഭീകരർക്കു നുഴഞ്ഞു കയറാൻ പാക്കിസ്ഥാൻ സൗകര്യം ഒരുക്കുന്നതായി ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഭാഗത്തുനിന്നു യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് ഇത്രയധികം തവണ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതെങ്ങ് കേന്ദ്രം വ്യക്തമാക്കി. അതിർത്തിയിൽ സമാധാനം നിലനിർത്തണമെന്നു പലവട്ടം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതാണ് എന്നാൽ അത് പിന്തുടരാൻ പാകിസ്ഥാൻ തയ്യാറായില്ല. ഇന്ത്യ പരമാവധി സംയമനം പാലിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
നിരന്തരം തുടരുന്ന പാക് പ്രകോപനത്തിന് ഇന്ത്യൻ സൈനയം കഴിഞ്ഞ ദിവസവും ശക്തമായി തിരിച്ചടിച്ചിരുന്നു. സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് പാക് ബോർഡർ ആക്ഷൻ ടീമംഗങ്ങൾ കൊല്ലപ്പെട്ടു. ഇവരുടെ മൃതദേഹങ്ങൾ എറ്റെടുക്കാനായി വെള്ളക്കൊടി ഉയർത്തി പാക് സൈനികർ എത്തുന്നതിന്റെ വീഡിയോ ഇന്ത്യൻ സൈന്യം പുറത്തുവിട്ടിരുന്നു.
കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയതിനു ശേഷം അതിർത്തിയിൽ പാകിസ്ഥാൻ നിരന്തരം പ്രകോപനങ്ങൾ സൃഷ്ടിക്കുകയാണ്. ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നതോടെ പാകിസ്ഥാൻ സൈന്യത്തിന് വലിയ നഷ്ടം നേരിട്ടിരുന്നു. നേരത്തെ പാക് സൈനിക പോസ്റ്റുകളും ലോഞ്ച് പാഡുകളും ഇന്ത്യ തകർത്തതായുള്ള വാർത്തകളും പുറത്തുവന്നിരുന്നു.
ഇതിനിടെയാണ് ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് ബോർഡർ ആക്ഷൻ ടീമംഗങ്ങളെ ഇന്ത്യൻ സൈന്യം വെടിവെച്ച് വീഴ്ത്തിയത്. പാകിസ്ഥാന്റെ ഏറ്റവും ക്രൂരന്മാരായ സൈനികരാണ് ബോർഡർ ആക്ഷൻ ടീമിൽ ഉള്ളത്. ഇന്ത്യൻ സൈനികരെ ആക്രമിച്ച് മൃതദേഹത്തോട് പോലും അനാദരവ് പ്രകടിപ്പിക്കുന്ന സമീപനമാണ് ബോർഡർ ആക്ഷൻ ടീം പിന്തുടരുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ബോർഡർ ആക്ഷൻ ടീമിലെ സൈനികർ ഇന്ത്യൻ തിരിച്ചടിയിൽ കൊല്ലപ്പെട്ടിരുന്നു.
അതിർത്തി പ്രദേശത്തായി പാകിസ്ഥാൻ വൻ സൈനിക നീക്കങ്ങൾ നടത്തുന്നതായി സൈന്യം സൂചന നൽകുന്നു . അമേരിക്കൻ നിർമ്മിത എഫ്.16 വിമാനങ്ങളുടെ ഒരു സ്‌ക്രാഡനെ വിന്യസിച്ചതായി ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ഇതിനെ പിൻവലിച്ച് ചൈനീസ് നിർമ്മിത വിമാനങ്ങൾ അതിർത്തിക്കടുത്തുള്ള സൈനിക ബേസിൽ വിന്യസിച്ചിരിക്കുകയാണിപ്പോൾ. ചൈനയുടെ അത്യാധുനിക ആളില്ലാവിമാനങ്ങളും ഇക്കൂട്ടത്തിലുൾപ്പെട്ടിട്ടുണ്ട്. അതിർത്തിയിൽ വ്യോമ നിരീക്ഷണം നടത്തുന്നതിനോടൊപ്പം വേണ്ടിവന്നാൽ ആയുധ പ്രയോഗവും നടത്താൻ ഇവയ്ക്ക് ശേഷിയുണ്ട്. അടുത്തിടെ നിരീക്ഷണത്തിനായി നിരവധി ഡ്രോണുകളാണ് അതിർത്തി കടന്നെത്തിയത്. എന്നാൽ ഇവയിൽ മിക്കവയും ഇന്ത്യൻ സൈന്യം വെടിവച്ചിടുകയായിരുന്നു. ബലാക്കോട്ട് ആക്രമണത്തിന് ശേഷം അതിർത്തിയിൽ സംഘർഷം രൂക്ഷമായ ദിവസങ്ങളിൽ രാജസ്ഥാൻ,ഗുജറാത്ത് അതിർത്തികളിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടിരുന്നു. ഇതിനെ തുടർന്നാണ് ആയുധങ്ങൾ വഹിക്കാനാവുന്ന ഡ്രോണുകൾ പാകിസ്ഥാൻ ഉപയോഗിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ചെറിയ മിസൈലുകളും ലേസർ ബോംബുകളും വഹിക്കാൻ ചൈനയിൽ നിന്നും പാകിസ്ഥാൻ വാങ്ങിയ ഡ്രോണുകൾക്ക് സാധിക്കും. കഴിഞ്ഞ ഒക്ടോബറിൽ ചൈനയിൽ നിന്ന് 48 വിംഗ് ലൂംഗ് ഡ്രോണുകൾ പാകിസ്ഥാൻ വാങ്ങിയിരുന്നു.
കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയ്ക്കെതിരെ ആണവായുധഭീഷണി ആവര്‍ത്തിച്ചു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. ഇന്ത്യയുമായി പരമ്പരാഗത യുദ്ധം ഉണ്ടായാല്‍ പാക്കിസ്ഥാന്‍ ജയിക്കാന്‍ സാധ്യത കുറവാണ്. അത്തരമൊരു സാഹചര്യത്തില്‍ ആണവായുധം പ്രയോഗിക്കുക മാത്രമേ മാര്‍ഗമുള്ളൂവെന്ന് ഇമ്രാന്‍ പറഞ്ഞു. ആണവായുധം കൈവശമുള്ള പാക്കിസ്ഥാന്‍ അന്തിമപോരാട്ടത്തിനു നിര്‍ബന്ധിക്കപ്പെട്ടാല്‍ ഫലം ഭീകരമായിരിക്കുമെന്ന് ഇമ്രാന്‍ മുന്നറിയിപ്പു നൽകി.
https://www.facebook.com/Malayalivartha