പീഡനപരാതി; ഇരയായ പെണ്‍കുട്ടി സ്വാമി ചിന്മയാന്ദിനെതിരായി കൂടുതല്‍ തെളിവു കൈമാറി

ബിജെപി നേതാവ് സ്വാമി ചിന്മയാന്ദിനെതിരെ പീഡനപരാതി ഉന്നയിച്ച പെണ്‍കുട്ടി, നാല്‍പത്തിമൂന്ന് വീഡിയോ ദൃശ്യങ്ങളടങ്ങുന്ന പെന്‍ഡ്രൈവ് ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. പെന്‍ഡ്രൈവ് കാണാനില്ലെന്ന് പെണ്‍കുട്ടി നേരത്തെ ആരോപിച്ചിരുന്നു.
രഹസ്യമായി ചിത്രീകരിച്ച 43 വീഡിയോ ദൃശ്യങ്ങളാണ് പെന്‍ഡ്രൈവിലുള്ളത്.ചിന്മയാനന്ദിനെതിരായ നിര്‍ണായക തെളിവുകളാണ് പെണ്‍കുട്ടി അന്വേഷണസംഘത്തിന് കൈമാറിയത്. പെണ്‍കുട്ടിയുടെ മൊഴിയും തെളിവുകളും ലഭിച്ചിട്ടും ചിന്മയാനന്ദിനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാവാത്തതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പുവരുത്തേണ്ടതുണ്ട് എന്നാണ് പൊലീസ് ഭാഷ്യം.
അതേസമയം, ഈ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് ചിന്‍മയാന്ദിന്റെ അഭിഭാഷകന്റെ വാദം. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച അന്വേഷണസംഘം ഏഴ് മണിക്കൂറോളം ചിന്മയാനന്ദിനെ ചോദ്യംചെയ്തിരുന്നു. പരാതിയുടെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു.
പീഡനം നടന്നുവെന്ന് പറയുന്ന ആശ്രമത്തിലെ മുറി ഫൊറന്‍സിക് സംഘത്തിന്റെ സഹായത്തോടെ പരിശോധിച്ച് തെളിവ് ശേഖരിച്ച ശേഷം സീല്‍ ചെ്തു. താന്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തുവെന്നും വര്‍ഷങ്ങളോളം ശാരീരികമായി ചൂഷണം ചെയ്തുവെന്നും വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നു.
തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് പെണ്‍കുട്ടിയും കുടുംബവും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. വാജ്‌പേയ് മന്ത്രിസഭയില്‍ അംഗമായിരുന്ന ചിന്മയാനന്ദിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ സംരക്ഷണം ഒരുക്കുന്നതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. നേരത്തെ ചിന്മയാനന്ദിന്റെ ഉടമസ്ഥതയിലുള്ള ലോ കോളേജിന്റെ പ്രിന്‍സിപ്പല്‍, സെക്രട്ടറി എന്നിവരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശ്രമങ്ങളുടെയും ഉടമയാണ് ചിന്മയാനന്ദ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് പെണ്‍കുട്ടി ഇയാളെ പരിചയപ്പെടുന്നത്. ചിന്മയാനന്ദിന്റെ ഉടമസ്ഥതയിലുള്ള ലോ കോളജില്‍ അഡ്മിഷന്‍ എടുക്കുന്നതിന്റെ ഭാഗമായാണ് പരിചയപ്പെടുന്നതെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
അഡ്മിഷന്‍ നല്‍കുന്നതിനൊപ്പം കോളജ് ലൈബ്രറിയില്‍ 5000 രൂപ മാസശമ്പളത്തില്‍ ജോലി നല്‍കാമെന്ന് ചിന്മയാനന്ദ വാഗ്ദാനം ചെയ്തു. നിര്‍ധന കുടുംബാംഗമായ പെണ്‍കുട്ടി ജോലി സ്വീകരിച്ചു. ഒക്ടോബറില്‍ ഹോസ്റ്റലിലേക്ക് മാറാന്‍ പറയുകയും പിന്നാലെ തന്റെ ആശ്രമത്തിലേക്ക് ചിന്മയാനന്ദ ക്ഷണിക്കുകയും ചെയ്തു. ഹോസ്റ്റലില്‍ നിന്നുള്ള തന്റെ സ്വകാര്യദൃശ്യങ്ങള്‍ ചിന്മയാനന്ദ സ്വന്തം ഫോണില്‍ കാണിച്ചു. വൈറല്‍ ആക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങളും പകര്‍ത്തിയ ചിന്മയാനന്ദ, പിന്നീട് അതുപയോഗിച്ച് ഭീഷണിപ്പെടുത്തി.
വഴങ്ങാതിരുന്നപ്പോഴൊക്കെ തോക്കിന്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തുമായിരുന്നു. ഈ വര്‍ഷം ജൂലൈ വരെ പീഡനത്തിനിരയായ പെണ്‍കുട്ടി, വിഡിയോകള്‍ പകര്‍ത്തി ചിന്മയാനന്ദക്കെതിരെ തെളിവ് ശേഖരിച്ച് പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
ഓഗസ്റ്റില്‍ ഫെയ്‌സ്ബുക്കില്‍ ഒരു വിഡിയോ പോസ്റ്റ് ചെയ്ത ശേഷം പെണ്‍കുട്ടി കോളജ് വിട്ടു. പെണ്‍കുട്ടിയെ കാണില്ലെന്ന് പരാതി നല്‍കിയ പിതാവ്, ചിന്മയാനന്ദക്കെതിരെയും ആരോപണമുന്നയിച്ചു. എന്നാല്‍ പരാതി നല്‍കി മൂന്ന് ദിവസം കഴിഞ്ഞ് മാത്രമാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചിന്മയാന്ദക്കുമേല്‍ ചുമത്തി. എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായില്ല.
ഒരാഴ്ചക്ക് ശേഷം പെണ്‍കുട്ടിയെ രാജസ്ഥാനില്‍ കണ്ടെത്തി. കഴിഞ്ഞയാഴ്ച ഉത്തര്‍ പ്രദേശ് പൊലീസിനെ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി, ഡല്‍ഹി പൊലീസിന് പെണ്‍കുട്ടി പരാതി നല്‍കി. ''അന്വേഷണത്തിന്റെ ഭാഗമായി എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ മറുപടി നല്‍കാം. ഇത്ര നാളും എന്നെ സംരക്ഷിക്കാനുള്ള ഓട്ടത്തിലായിരുന്നു ഞാന്‍. ഉത്തര്‍പ്രദേശ് പൊലീസിനെ ഭയമാണെനിക്ക്. എന്റെ ഹോസ്റ്റലില്‍ എല്ലാ തെളിവുകളുമുണ്ട്. സമയമാകുമ്പോള്‍ എല്ലാം സമര്‍പ്പിക്കും''- പെണ്‍കുട്ടി പറഞ്ഞു.
പെണ്‍കുട്ടിയുടെ എല്ലാ ആരോപണങ്ങളും ചിന്മയാനന്ദ നിഷേധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























