പാകിസ്ഥാനെതിരെ സൈനിക നടപടിക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തയ്യാറെടുത്തിരുന്നതായി ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ വെളിപ്പെടുത്തൽ
പാകിസ്ഥാനെതിരെ സൈനിക നടപടിക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തയ്യാറെടുത്തിരുന്നതായി ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ വെളിപ്പെടുത്തൽ. മന്‍മോഹന്‍ സിങ്ങുമായി തനിക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും അദ്ദേഹം ഒരു 'വിശുദ്ധനായ മനുഷ്യനാ'ണെന്നും കാമറൂണിന്റെ ഓര്‍മക്കുറിപ്പുകളുടെ പുസ്തകമായ 'ഫോര്‍ ദ റിക്കോര്‍ഡി'ല്‍ പറയുന്നു.
മുംബൈയില്‍ 2011 ലുണ്ടായ ഭീകരാക്രമണത്തിന്റെ സാഹചര്യത്തില്‍ അദ്ദേഹം ശക്തമായ നിലപാടെടുത്തതായി കാമറൂൺ വ്യക്തമാക്കി. ഇത്തരത്തിലുള്ള മറ്റൊരു ആക്രമണം കൂടി ഉണ്ടായാല്‍ പാകിസ്ഥാനെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് മന്‍മോഹന്‍ സിങ് തന്നോട് പറഞ്ഞിരുന്നതായും കാമറൂണ്‍ തന്റെ പുസ്തകത്തില്‍ പറയുന്നു.
ഇന്ത്യയുമായി പുതിയ പങ്കാളിത്തം ആവശ്യമാണെന്ന നിലപാടാണ് താന്‍ സ്വീകരിച്ചിരുന്നതെന്ന് കാമറൂണ്‍ പുസ്തകത്തിൽ പറയുന്നു. ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ രാജ്യവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും തമ്മിലുള്ള ബന്ധത്തിന്റെ സാധ്യതകളാണ് താന്‍ തേടിയിരുന്നത്. അമേരിക്കയുമായുണ്ടായിരുന്ന തരത്തിലുള്ള പ്രത്യേക ബന്ധത്തിനു പകരം ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള സവിശേഷ ബന്ധമായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇന്ത്യ–പാക് സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് റോ മുൻ മേധാവി എ എസ് ദുലത് നേരെത്തെ തന്നെ രംഗത്ത് വന്നിരുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങൾ മോദി വഷളാക്കുകയാണെന്ന് അദ്ദേഹം ആഞ്ഞടിച്ചിരുന്നു. മൻമോഹൻ സിങ്ങായാലും വാജ്‌പേയി ആയാലും വലിയ പ്രഖ്യാപനങ്ങളൊന്നും നടത്താതെ ചെയ്യാനുള്ളത് നിശബ്ദമായി ചെയ്യുകയാണ് ചെയ്യുന്നത്. എന്നാൽ മോദി സ്ഥിതിഗതികളെ കൂടുതൽ വഷളാക്കുന്നുവെന്ന് ദുലത് പറഞ്ഞു.
'അപകടകാരിയായ അയൽക്കാർക്ക് അരികിലാണ് നമ്മളുള്ളത്. ഓരോ പ്രധാനമന്ത്രി വരുമ്പോഴും അവർ ഒരുരീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഈ പ്രതിസന്ധിയെ നാം നേരിടുകയാണ്. ഈ പരീക്ഷണങ്ങളെ ഓരോ പ്രധാനമന്ത്രിയും എങ്ങനെ അതിജീവിച്ചു എന്നതിലാണ് കാര്യം.
''മൂന്നോ നാലോ തവണയാണ് വാജ്പേയി ഈ പ്രതിസന്ധിയെ നേരിട്ടത്. 1999ൽ അദ്ദേഹം കാർഗിൽ യുദ്ധം നേരിട്ടു. അതേവർഷം ഇന്ത്യൻ വിമാനം ഐ സി 8-14 റാഞ്ചി. 2001ല്‍ പാർലമെന്റ് ഭീകരാക്രമണവും. എന്നിട്ടും അദ്ദേഹം പ്രകോപനം ഒഴിവാക്കി. 2003 ഏപ്രിലിൽ അദ്ദേഹം കശ്മീരികളോട് പറഞ്ഞു, രണ്ടുതവണ എന്റെ സൗഹൃദത്തിന്റെ കൈ ഞാൻ പാക്കിസ്ഥാനുനേരെ നീട്ടി. രണ്ടുതവണയും പരാജയപ്പെട്ടു. ''2004 ജനുവരിയിൽ അദ്ദേഹം സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോർപ്പറേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി പാക്കിസ്ഥാനിലേക്ക് പോയി. ഇന്ത്യക്കെതിരെ ഭീകരവാദപ്രവർത്തനം നടത്താൻ പാകിസ്താനി അതിർത്തി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അന്നത്തെ പാക് പ്രസിഡന്റായിരുന്ന പർവേസ് മുഷറഫ് വാജ്‌പേയിക്ക് ഉറപ്പുനൽകിയത് അന്നായിരുന്നു''-അദ്ദേഹം പറയുന്നു.
''2008 നവംബറിലെ മുംബൈ ആക്രമണം പോലെ പല പ്രതിസന്ധി ഘട്ടവും മൻമോഹൻ സിങ്ങും നേരിട്ടിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ മോദി താരതമ്യേന ഭാഗ്യവാനാണ്. അദ്ദേഹം അഭിമുഖീകരിച്ച വലിയ പ്രശ്നം പുൽവാമ മാത്രമാണ് എന്നും ദുലത് വിഷയത്തോട് പ്രതികരിച്ചിരുന്നു.
അതേസമയം 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടണില്‍ നടത്തിയ സന്ദര്‍ശനത്തെക്കുറിച്ചും കാമറോണ്‍ തന്റെ പുസ്തകത്തിൽ ഓര്മിപ്പിക്കുന്നുണ്ട്. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബ്രിട്ടണിലെ വെബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യക്കാരുടെ സമ്മേളനത്തില്‍ താന്‍ പങ്കെടുത്ത് സംസാരിച്ചതിനെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് കൂട്ടക്കൊല നടന്ന അമൃത്സറിലെ ജാലിയന്‍ വാലാബാഗില്‍ നടത്തിയ സന്ദര്‍ശനത്തെക്കുറിച്ചും കാമറൂണ്‍ പുസ്തകത്തിൽ പറയുന്നുണ്ട്. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ സംഭമാണ് ജാലിയന്‍ വാലാബാഗില്‍ നടന്നതെന്ന് അന്ന് താന്‍ രേഖപ്പെടുത്തിയിരുന്നു. തന്‍റെ നിലപാട് ബ്രിട്ടണില്‍ ഉണ്ടാക്കാനിടയുള്ള പ്രതികരണങ്ങളെക്കുറിച്ച് തനിക്ക് ബോധ്യമുണ്ടായിരുന്നെന്നും എന്നാല്‍ സന്തോഷത്തോടെയാണ് അത്തരമൊരു കാര്യം ചെയ്തതെന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha