ആ 49 പ്രമുഖർ രാജ്യദ്രോഹികളല്ല; ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയതിന്റെ പേരിൽ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾക്കെതിരെ എടുത്ത രാജ്യദ്രോഹക്കേസ് അവസാനിപ്പിക്കുന്നു

ഒടുവിൽ പ്രതിഷേധങ്ങൾക്ക് ഫലം കണ്ടു. ആ 49 പ്രമുഖർ രാജ്യദ്രോഹികളല്ല. ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയതിന്റെ പേരിൽ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾക്കെതിരെ എടുത്ത രാജ്യദ്രോഹക്കേസ് അവസാനിപ്പിക്കാൻ ബിഹാർ പൊലീസിന്റെ തീരുമാനം. ‘ദുഷ്ടലാക്കോടെയും അടിസ്ഥാനമില്ലാതെയും’ പരാതി നൽകിയതിന് അഭിഭാഷകൻ സുധീർ ഓജയ്ക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചതായും ബിഹാർ പൊലീസ് വക്താവ് ജിതേന്ദ്ര കുമാർ അറിയിച്ചു.
ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ ചലച്ചിത്ര സംവിധായകരായ അടൂർ ഗോപാലകൃഷ്‌ണൻ, ശ്യാം ബെനഗൽ, അപർണ സെൻ, മണിരത്‌നം ഗായിക ശുഭാ മുദ്ഗൽ, ചരിത്രകാരൻ രാംചന്ദ്ര ഗുഹ, സാമൂഹ്യശാസ്ത്രജ്ഞൻ ആശിഷ് നൻഡി, അനുരാഗ് കശ്യപ്, കങ്കണാ സെന്‍ ശര്‍മ, സൗമിത്ര ചാറ്റര്‍ജി, ബിനായക് സെന്‍, രൂപം ഇസ്‌ലാം, അനുപം റോയ്, ഋദി സെന്‍ എന്നിവരടക്കം 49 പേർക്കെതിരെയാണു മുസഫർപുർ സദർ പൊലീസ് സ്റ്റേഷനിൽ രാജ്യദ്രോഹക്കുറ്റം അടക്കം വിവിധ വകുപ്പുകൾ ചുമത്തി എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പ്രശസ്തിക്കു വേണ്ടിയാണു സുധീർ ഓജ പരാതി നൽകിയതെന്നും മുസഫർപുർ എസ്എസ്പി മനോജ് കുമാർ സിൻഹ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി രണ്ട് ദിവസത്തിനകം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കോടതി നിർദേശമനുസരിച്ചായിരുന്നു എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്നും നവംബർ 11നകം റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
എൻഡിഎ സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടിയുമായി സുധീർ ഓജയ്ക്കുള്ള ബന്ധം ബിഹാറിൽ നിതീഷ് കുമാർ സർക്കാരിനു ക്ഷീണമായിരുന്നു. ഇതേ തുടർന്ന് കേസ് അവസാനിപ്പിക്കാൻ പൊലീസിനു സർക്കാർ നിർദേശമുണ്ടായതായാണു സൂചന. ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദിയും ഓജയ്ക്കെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. കേസിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും ആർഎസ്എസിനെയും വലിച്ചിഴയ്ക്കരുതെന്നും കേസുമായി പാർട്ടിക്കു ബന്ധമില്ലെന്നും സുശീൽ മോദി വ്യക്തമാക്കി.
പ്രമുഖർക്കെതിരെ പൊതുതാൽപര്യ ഹർജികൾ ഫയൽ ചെയ്തു ശ്രദ്ധ നേടുന്നതു പതിവാക്കിയാളാണു സുധീർ ഓജ. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഋതിക് റോഷൻ തുടങ്ങിയവർക്കെതിരെയും നേരത്തെ ഓജ കോടതിയെ സമീപിച്ചിരുന്നു.
രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്തെഴുതിയ 49 പ്രമുഖര്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ സാംസ്‌കാരിക ലോകത്ത് പ്രതിഷേധം ഓരോ ദിവസവും ശക്തമായികൊണ്ടിരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ കാരണത്താൽ പ്രമുഖർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി
ബോളിബുഡ് നടന്‍ നസറുദ്ദീന്‍ ഷാ, ചരിത്രകാരി റോമില ഥാപ്പര്‍ എന്നിവരുള്‍പ്പെടെ 180 പേർ രംഗത്ത് വന്നിരിന്നു.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് രാജ്യത്ത് ആള്‍കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള 49 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയത്. ജൂലൈയിലായിരുന്നു ഇവര്‍ കത്തെഴുതിയത്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു, വര്‍ഗീയത വളര്‍ത്താന്‍ ശ്രമിച്ചു, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളെ വിലയിടിച്ചു കാണിക്കാന്‍ ശ്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ബീഹാര്‍ പൊലീസാണ് ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഇതിനെതിരെ രാജ്യത്ത് പ്രതിഷേധം നിലനില്‍ക്കുന്ന വേളയിലാണ്, കൂടുതല്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പൊലീസ് നടപടിക്ക് എതിരെ പ്രതിഷേധവുമായി രംഗത്തുവന്നത്.
പ്രാദേശിക അഭിഭാഷകൻ സുധീർ കുമാർ ഓജ സമർപ്പിച്ച ഹർജിയിൽ രണ്ട് മാസം മുമ്പ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സി.ജെ.എം) സൂര്യ കാന്ത് തിവാരി ഉത്തരവിട്ടതിനെ തുടർന്നാണ് കേസ്. ആഗസ്ത് 20 നാണ് സി.ജെ.എം കേസെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പ്രകാരം സദർ (മുസാഫർപൂർ, ബീഹാർ) പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രമുഖർക്കെതിരെ കേസെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha