സമൂഹമാധ്യമ നിയന്ത്രണം : പുതിയ നിയമങ്ങള്‍ ജനുവരി 15-ന്
ജനുവരി 15-നകം സമൂഹമാധ്യമ നിയന്ത്രണവുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ക്ക് അന്തിമ തീരുമാനമാകുമെന്നു കേന്ദ്ര സര്‍ക്കാര്‍. സമൂഹമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വിദ്വേഷപരമായ പരാമര്‍ശം, വ്യാജ വാര്‍ത്ത, അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍, രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവയ്ക്കു നിയന്ത്രണം കൊണ്ടുവരുന്നതിനാണു നിയമം.
സന്ദേശങ്ങളുടെയും മറ്റും ഉറവിടം കണ്ടെത്താനായി കേന്ദ്രം ഇടപെടുന്നത് വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കാന്‍ വേണ്ടിയാണെന്ന വാദം തള്ളിയ സോളിസിറ്റര്‍ ജനറല്‍ , ജനങ്ങളുടെ സ്വകാര്യത ഹനിക്കുന്നതല്ല കേന്ദ്രത്തിന്റെ നിലപാടെന്നും എന്നാല്‍ സ്വകാര്യതയുടെ പേരില്‍ ഭീകരര്‍ക്കു സഹായം നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്നും അഭിപ്രായപ്പെട്ടു. രാജ്യസുരക്ഷ പരിഗണിച്ചാണു നിയമങ്ങള്‍ കൊണ്ടുവരുന്നത്.
സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച് രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ നിലവിലുള്ള എല്ലാ കേസുകളും സുപ്രീംകോടതിയില്‍ വാദം കേള്‍ക്കാനും തീരുമാനമായി. ഇക്കാര്യം ആവശ്യപ്പെട്ട് ഫെയ്‌സ്ബുക് ആണ് ഹര്‍ജി നല്‍കിയിരുന്നത്. ജനുവരി അവസാന വാരത്തിനു മുന്നോടിയായി എല്ലാ കേസുകളും സംബന്ധിച്ച വിശദവിവരങ്ങള്‍ ചീഫ് ജസ്റ്റിനു മുന്‍പാകെ എത്തിക്കണമെന്നും കേന്ദ്രത്തോടു നിര്‍ദേശിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ ഏതെല്ലാം വിധത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് വിശദമാക്കി ജനുവരിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കേന്ദ്രത്തോടു കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്റര്‍നെറ്റ്, ജനാധിപത്യ മര്യാദകളെ തകര്‍ക്കാവുന്ന വിധത്തിലുള്ള ഉപകരണമായി മാറിയിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക-സാമൂഹിക വളര്‍ച്ചയ്ക്കു വളമാകാനും ഇന്റര്‍നെറ്റ് സഹായിക്കുണ്ട്. എന്നാല്‍ വിദ്വേഷപരമായ പരാമര്‍ശങ്ങളും വ്യാജവാര്‍ത്തകളും രാജ്യദ്രോഹവിരുദ്ധ പ്രവര്‍ത്തനങ്ങളും വന്‍തോതില്‍ വര്‍ധിക്കുന്നതിനും ഇന്റര്‍നെറ്റ് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കേന്ദ്രനീക്കം. മൂന്നുമാസത്തിനകം നയങ്ങള്‍ രൂപീകരിക്കുമെന്നും തുഷാര്‍ മേത്ത അറിയിച്ചു.
സമൂഹമാധ്യമങ്ങള്‍ ആധാറുമായി ബന്ധപ്പെടുത്തുന്ന വിഷയത്തില്‍ എത്രയും പെട്ടെന്നു തീരുമാനമുണ്ടാകണമെന്ന് കഴിഞ്ഞ മാസം സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ട് ആരംഭിക്കാന്‍ ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ വേണമെന്നു വ്യവസ്ഥ ചെയ്യണമെന്നാവശ്യപ്പെട്ട് 3 ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന ഫെയ്‌സ്ബുക്ക് ഹര്‍ജിയിന്മേല്‍ ഇടപെട്ടായിരുന്നു കോടതി പരാമര്‍ശം. ഇതിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രീം കോടതി ഓഗസ്റ്റ് 20-നു നോട്ടിസ് നല്‍കി. ഗൂഗിള്‍, ട്വിറ്റര്‍, യുട്യൂബ് എന്നിവയ്ക്കും നോട്ടിസ് നല്‍കി. സെപ്റ്റംബര്‍ 13-നകം മറുപടി നല്‍കണമെന്നായിരുന്നു ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം. വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കു രൂപം നല്‍കുന്നുണ്ടെങ്കില്‍ കേന്ദ്രത്തിനു സമയം അനുവദിക്കാമെന്നും കോടതി അറിയിച്ചിരുന്നു.
സമൂഹമാധ്യമങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത്് ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കാതെയാണെന്ന് മദ്രാസ് ഹൈക്കോടതി സുപ്രീംകോടതിയില്‍ വ്യക്തമാക്കിയതോടെയാണ് വിഷയം രാജ്യശ്രദ്ധ നേടുന്നത്. ഇതു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയുന്നതിനും കുറ്റകൃത്യങ്ങള്‍ പെരുകുന്നതു പ്രതിരോധിക്കുന്നതിനും തടസ്സമാകുന്നുണ്ട്. ആധാറും സമൂഹമാധ്യമങ്ങളുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കാമെങ്കിലും ഉത്തരവുകളൊന്നും പുറപ്പെടുവിക്കരുതെന്ന് സുപ്രീംകോടതി മദ്രാസ് ഹൈക്കോടതിയോടു വ്യക്തമാക്കിയിരുന്നു. ഈ വിധിയില്‍ ഭേദഗതി വേണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് ഹര്‍ജി നല്‍കിയെങ്കിലും അറ്റോണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ഇന്ന് അതില്‍ നിന്നു പിന്മാറി. സുപ്രീംകോടതിയിലേക്കു കേസ് മാറ്റുന്നതു സംബന്ധിച്ചു കേന്ദ്രത്തിനു തടസ്സവാദങ്ങളൊന്നുമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കുകയും ചെയ്തു.
സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട വിചാരണയുടെ നിര്‍ണായക ഘട്ടത്തില്‍ മുന്നോട്ടു പോകാന്‍ കോടതിക്ക് ആകുന്നില്ലെന്നായിരുന്നു നേരത്തേ തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം. പല ക്രിമിനല്‍ കേസുകളിലും സമൂഹമാധ്യമ കമ്പനികളില്‍ നിന്നു വിവരം തേടി സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇന്ത്യയിലാണു പ്രവര്‍ത്തിക്കുന്നതെങ്കിലും സമൂഹമാധ്യമ കമ്പനികളില്‍ നിന്ന് എന്തെങ്കിലും വിവരം വേണമെങ്കില്‍ വിദേശ കോടതിയിലേക്ക് ഔദ്യോഗികമായി കത്തെഴുതി ചോദിക്കേണ്ട അവസ്ഥയാണ്. ഇതു പല കേസുകളുടെയും അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും തമിഴ്‌നാട് വാദിച്ചു.
എന്നാല്‍ രാജ്യാന്തര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടാനിടയുള്ള സാഹചര്യത്തില്‍ വിഷയത്തില്‍ സുപ്രീംകോടതി തീര്‍പ്പുണ്ടാക്കണമെന്നാണ് ഫെയ്‌സ്ബുക് വാദം. വിവരങ്ങളിലേക്കുള്ള താക്കോല്‍ തങ്ങളുടെ പക്കല്‍ ഇല്ലെന്നും അധികാരികള്‍ ആവശ്യപ്പെട്ടാല്‍ സഹകരിക്കാന്‍ മാത്രമേ തങ്ങള്‍ക്ക് കഴിയുകയുള്ളൂവെന്നുമാണ് ഫെയ്‌സ്ബുക്കും വാട്‌സാപ്പും കോടതിയില്‍ ബോധ്യപ്പെടുത്തിയത്. ജനങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണിത്. പല ഹൈക്കോടതികളും പലതരം കാഴ്ചപ്പാടുകളാണ് ഉന്നയിക്കുന്നതെന്നും ഫെയ്‌സ്ബുക് വാദിച്ചു. ഇതിന്മേലാണ് ഇപ്പോള്‍ സുപ്രീംകോടതി തീരുമാനമെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha