കാറ്റോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; അറബിക്കടലിൽ തീവ്രന്യൂനമർദം; കേരള തീരത്ത് മത്സ്യബന്ധനം പൂർണ്ണമായും നിരോധിച്ചു

അറബിക്കടലിൽ ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപ്, മാലിദ്വീപ്, കോമോറിൻ ഭാഗത്തായി രൂപപ്പെട്ടിരുന്ന ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിനെത്തുടർന്നു കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ (ചില സമയങ്ങളിൽ 60) വരെയായിരിക്കും. നിലവിൽ മാലദ്വീപിൽ നിന്ന് വടക്ക്-കിഴക്കായി 390 കിലോമീറ്റർ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് 390 കിലോമീറ്റർ ദൂരെയുമാണ് തീവ്രന്യൂനമർദത്തിന്റെ സ്ഥാനം.
അടുത്ത 24 മണിക്കൂറിൽ കൂടുതൽ കരുത്ത് പ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി മാറുമെന്ന് കരുതുന്ന ഇതു ലക്ഷദ്വീപിലൂടെ കടന്നു പോകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ തീവ്രന്യൂനമർദം കടന്നു പോകുന്നതിനാൽ കേരള തീരത്ത് മത്സ്യബന്ധനം പൂർണ്ണമായും നിരോധിച്ചു.
ഇനിയുള്ള സമയങ്ങളിലും കടൽ അതിപ്രക്ഷുബ്ധവസ്ഥയിൽ തുടരും. കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായതോ അതിശക്തമായ മഴയ്ക്കോ സാധ്യതയുണ്ട് എന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പറം ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തീരമേഖലയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നിറിയിപ്പ് നൽകി.
ഇന്ന് സംസ്ഥാനത്ത് കാറ്റോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇന്ന് നിലവിലുണ്ടായിരുന്ന ഓറഞ്ച് അലേർട്ട് ആറു ജില്ലകളിലായി ഉയർത്തി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. തൃശൂർ, പാലക്കാട് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ലക്ഷദ്വീപിൽ ഇന്നും നാളെയും അതിതീവ്ര മഴയ്ക്കുള്ള റെഡ് അലേർട്ട് മുന്നറിയിപ്പുണ്ട്.
ദക്ഷിണ ശ്രീലങ്കൻ തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കന്യാകുമാരി മേഖലയ്ക്ക് മുകളിലായി കൂടുതൽ ശക്തി പ്രാപിക്കാനും 31ന് ലക്ഷദ്വീപ്- മാലദ്വീപ് മേഖലയ്ക്ക് മുകളിലായി അതിതീവ്ര ന്യൂനമർദ്ദമാകാനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. തുലാവർഷവും ന്യൂനമർദ സ്വാധീനവും കാരണം അടുത്ത ദിവസങ്ങളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായതോ ശക്തമായതോ ആയ മഴ തുടരും. മലപ്പുറത്തും കോഴിക്കോടും നാളെ ഓറഞ്ച് അലേർട്ടുണ്ട്.
പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പുലർത്തണം. ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന പ്രദേശങ്ങളിൽ ശക്തമായ മഴയുണ്ടാകുന്ന പക്ഷം ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. അതിനാൽ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളിലും, അപകട മേഖലകളിലും താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ന്യൂനമർദ പ്രഭാവമുള്ളതിനാൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കേരള തീരത്തും കന്യാകുമാരി- മാലദ്വീപ്, ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് കർശന മുന്നറിയിപ്പുണ്ട്. എല്ലാ ജില്ലകളിലും എമർജൻസി ഓപ്പറേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. അത്യാവശങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1077ൽ ബന്ധപ്പെടാനും ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.
https://www.facebook.com/Malayalivartha