ഈ സർക്കാർ സാധാരണ പൗരന്റെ കൂടെ; പുതിയ തീരുമാനങ്ങളുമായി ഉദ്ധവ് താക്കറെ
മഹാരാഷ്ട്രയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന എല്ലാ വികസന പദ്ധതികളും പുനഃപരിശോധിക്കണമെന്ന് തീരുമാനമെടുത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇക്കൂട്ടത്തിൽ ഏറെ പേരുകേട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായ മുംബയ് - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നതാണ് കൗതുകകരം.
ഇതിനുമുൻപ് ബി.ജെ.പി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ മെട്രോ റെയിൽ കാർഷെഡ് പദ്ധതിയും താക്കറെ നിർത്തിവച്ചിരുന്നു. എന്നാൽ ബുള്ളറ്റ് ട്രെയിൻ പദ്ധതി താൻ നിർത്തിവയ്ക്കുകയല്ല ചെയ്തതെന്നും പദ്ധതിയിൽ പുനഃപരിശോധന നടത്തുക മാത്രമാണെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.'ഈ സർക്കാർ സാധാരണ പൗരന്റെ കൂടെയാണ്. നിങ്ങൾ എന്നോട് ചോദിച്ചതിന് ഞാൻ ഉത്തരം പറയുന്നു. (മുംബയ് - അഹമ്മദാബാദ്) ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ ഞങ്ങൾ പുനഃപരിശോധന നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
എന്നാൽ ആരെയ് മെട്രോ റെയിൽ കാർ ഷെഡ് പദ്ധതി പോലെ അത് നിർത്തിവച്ചിരിക്കുകയാണോ എന്ന് ചോദിച്ചാൽ, ഇല്ല. ഞാൻ അത് നിർത്തിവച്ചിട്ടില്ല.' ഉദ്ധവ് താക്കറെ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും വിശദമായ ഒരു റിപ്പോർട്ട് സർക്കാർ പുറത്തിറക്കുമെന്നും ഉദ്ധവ് താക്കറെ അറിയിച്ചു. മഹാരാഷ്ട്ര സർക്കാരിന് നിലവിൽ അഞ്ച് ലക്ഷം കോടിയുടെ കടമുണ്ടെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു.എന്നിരുന്നാലും മഹാരാഷ്ട്രയിലെ കർഷകരുടെ കടങ്ങൾ എഴുതി തള്ളാനുള്ള സർക്കാർ തീരുമാനത്തിന് ഈ കടബാദ്ധ്യത തടസ്സമാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുംബയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആരെയ് വനത്തിലെ 2000 മരങ്ങൾ വെട്ടിമാറ്റിയ ശേഷം മെട്രോ റെയിൽ കാർ ഷെഡ് നിർമിക്കാനായിരുന്നു ഫഡ്‌നാവിസ് സർക്കാർ പദ്ധതിയിട്ടിരുന്നത്. ഈ തീരുമാനം പ്രകൃതി സ്നേഹികളുടെയും ജനങ്ങളുടെയും പ്രതിഷേധത്തിന് വഴിവച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയും സമാനമായ പ്രതിഷേധത്തിന് വഴിയൊരുക്കി. പദ്ധതിയ്ക്കായി കർഷകരിൽ നിന്നും ഏറ്റെടുത്ത ഭൂമിക്ക് തക്കതായ നഷ്ടപരിഹാരം ലഭിച്ചില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭങ്ങൾ ആരംഭിച്ചത്.
https://www.facebook.com/Malayalivartha