രാജ്യത്ത് തടങ്കൽ പാളയങ്ങൾ; അസം പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ സംസ്ഥാനത്ത് തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിച്ചു തുടങ്ങിയിരുന്നു; മോദിയുടെ വാദം പൊളിയുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശ വാദങ്ങൾ പൊളിയുന്നു. രാജ്യത്ത് പൗരത്വം നഷ്ടപ്പെടുന്നവര്‍ക്കായി തടങ്കല്‍ പാളയങ്ങള്‍ (ഡിറ്റന്‍ഷന്‍ സെന്റര്‍) ഒരുങ്ങുന്നില്ലെന്ന പ്രധാന മന്ത്രിയുടെ അവകാശ വാദങ്ങൾ വെറും പൊള്ളയാണെന്ന് തെളിയിച്ചുകൊണ്ട് രാജ്യത്ത് ഉയരുന്നത് അനേകം തടങ്കൽ പാളയങ്ങൾ.
അസം പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ സംസ്ഥാനത്ത് തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിച്ചു തുടങ്ങിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വാര്‍ത്തകളും നിരന്തരം വരികയും ചെയ്തു. അതിന്റെ ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ നേരത്തെ പുറത്തുവിടുകയും ചെയ്തു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് 3000 പേരെ തടവിലിടാന്‍ പറ്റുന്ന വലിയ തടവ് കേന്ദ്രത്തിലെത്തി അവിടെ നിന്നുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
ചില സംസ്ഥാനങ്ങള്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത് ഭരണഘടനാവിരുദ്ധമാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ നിയമംതന്നെ ഭരണഘടനാവിരുദ്ധമാണ്. അഭയാർഥികൾക്കും അനധികൃതമായി എത്തപ്പെട്ട വിദേശികൾക്കുമായി ഒരു തടങ്കൽ പാളയമെങ്കിലും സജ്ജീകരിക്കണമെന്ന് കഴിഞ്ഞ ജൂലൈയിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. ആധുനിക സജ്ജീകരണങ്ങളോടെയും ദീർഘകാല താമസ സൗകര്യങ്ങളോടെയും ഒരു തടങ്കൽ കേന്ദ്രമെങ്കിലും തയാറാക്കണമെന്നാണ് നിർദേശം നൽകിയിരുന്നത്. 2019 മാതൃക ഡിറ്റൻഷൻ മാനുവൽ എന്ന പേരിൽ പതിനൊന്നു പേജുകളുള്ള നിർദേശങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. എമിഗ്രേഷൻ ചെക്ക് പോസ്റ്റുകളോട് അനുബന്ധിച്ച് നഗരത്തിലോ ജില്ലാ കേന്ദ്രങ്ങളിലോ ഒരു കുടുംബത്തിനുതന്നെ ഒരുമിച്ചു കഴിയാവുന്ന വിധത്തിൽ ഒരു തടങ്കൽ കേന്ദ്രമെങ്കിലും തയാറാക്കണമെന്നാണ് നിർദേശിച്ചിരുന്നത്.
ഭരണഘടനയിലെ 258(1) വകുപ്പനുസരിച്ച് രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്ന വിദേശികളെ കയറ്റിവിടാനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണ്. ആസാമിൽ പൗരത്വ രജിസ്ട്രേഷൻ നടപ്പാക്കുന്നതിനുള്ള തീയതി കഴിഞ്ഞ ഓഗസ്റ്റ് 31 വരെ സുപ്രീംകോടതി ദീർഘിപ്പിച്ചതിനു പിന്നാലെയാണ് കേന്ദ്രസർക്കാർ തടങ്കൽകേന്ദ്രങ്ങൾ സംബന്ധിച്ചു നിർദേശം നൽകിയത്. പശ്ചിമബംഗാളിൽ ഉൾപ്പെടെ ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവെന്നാണ് റിപ്പോർട്ട്.
പൗരത്വ രജിസ്ട്രേഷന് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ല. ക്യാബിനറ്റിന്റെ മുന്നില്‍ വന്നിട്ടുമില്ലല്ല. എന്നിട്ടും അതിനു ചെലവാകുന്ന തുക സംബന്ധിച്ചും, കരുതല്‍ തടവ് സംബന്ധിച്ചും അര്‍ബന്‍ നക്സലുകളും കോണ്‍ഗ്രസും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് മോദി ഇന്നലെ കുറ്റപ്പെടുത്തിയത്. പൗരത്വ നിയമ ഭേദഗതിയെ ന്യായികരിച്ച പ്രധാനമന്ത്രി പക്ഷെ ദേശീയ പൗരത്വ രജിസ്റ്ററില്‍ പാര്‍ട്ടി നിലപാട് മുറുകെ പിടിക്കാന്‍ തയ്യാറായില്ല. അധികാരത്തിലെത്തിയ 2014 മുതല്‍ എന്‍ആര്‍സി സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ക്യാബിനറ്റിന്റെ മുന്നില്‍ വന്നിട്ടില്ല. ആസാമില്‍ നടപ്പിലാക്കിയത് സുപ്രീംകോടതി നിർദേശ പ്രകാരം ആയിരുന്നെന്നുമാണ് മോദി ഇന്നലെ പറഞ്ഞത്. എന്നാല്‍, ബിജെപി പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ള ദേശീയ പൗരത്വ രജിസ്ട്രേഷന് രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് ശൈത്യ കാല സമ്മേളനത്തിനിടെ നവംബര്‍ 20നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. രാജ്യസഭാംഗം സ്വപന് ദാസ് ഗുപ്തയുടെ ചോദ്യത്തിന് നല്കിയ മറുപടിയിലാണ് അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിന് പിന്നാലെ ആസാമില്‍ നടപ്പിലാക്കിയത് പോലെ ദേശീയ പൗരത്വ രജിസ്ട്രേഷനെ ചൊല്ലിയും ആശങ്കയും പ്രതിഷേധവും ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വിശദീകരണം. കോണ്‍ഗ്രസും സഖ്യകക്ഷികളും തടങ്കല്‍ പാളയങ്ങളെക്കുറിച്ച് നുണകള്‍ പരത്തുകയാണ് എന്നാണ് മോദിയുടെ വാദം. അര്‍ബന്‍ നക്സലുകളും ഇതിന് പിന്നിലുണ്ട്. മുസ്ലിംകള് തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കപ്പെടുമെന്ന് അവര്‍ നുണകള്‍ പരത്തുകയാണ്. നുണകള്‍ പരത്തുന്നവര്‍ അവരവരുടെ വിദ്യാഭ്യാസത്തെ എങ്കിലും വിലമതിക്കണം. ഒരു തവണ എങ്കിലും പൗരത്വ ഭേദഗതി നിയമം വായിച്ചു നോക്കണമെന്നും മോദി പറഞ്ഞു.
ഈ രാജ്യത്തിന്റെ മണ്ണിലുള്ള മുസ്ലിംകള്ക്ക് എതിരായി പൗരത്വ ഭേദഗതി നിയമത്തിലോ പൗരത്വ രജിസ്ട്രേഷനിലോ ഒന്നും തന്നെയില്ല. ആരും തന്നെ ഈ രാജ്യത്തെ മുസ്ലിംകളെ തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കില്ല. എന്നുമാത്രമല്ല, ഈ രാജ്യത്ത് അത്തരത്തില്‍ ഒരു തടങ്കല്‍ പാളയങ്ങളുമുണ്ടാകില്ലെന്നുമാണ് മോദി പറഞ്ഞത്. പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലുള്ളവരുടെ താല്‍പ്പര്യം രാജ്യം തിരിച്ചറിഞ്ഞു. പ്രതിപക്ഷം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുകയാണെന്നും മോദി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha



























