പൗരത്വ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ക്രൂര മർദ്ദനം; ഇതര സംസ്ഥാന തൊഴിലാളികൾ ഭയന്ന് നാട്ടിലേയ്ക്ക് മടങ്ങി

കോഴിക്കോട് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത ഇതര സംസ്ഥാന തൊഴിലാളികൾ ബി ജെ പി പ്രവർത്തകരിൽ നിന്നും ക്രൂര മർദ്ദനത്തിനിരയായതായി പരാതി. ആക്രമണത്തിൽ പരിക്കേറ്റ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി. ബിജെപി പ്രവർത്തകരിൽ നിന്നും ജീവന് ഭീഷണിയുള്ളതിനാലാണ് നാട്ടിലേക്കു മടങ്ങുന്നതെന്നു ഇവർ പറഞ്ഞു. കോഴിക്കോട് നാദാപുരത്താണ് തൊഴിലാളികള്‍ക്കെതിരെ ഒരു സംഘം ആളുകൾ ആക്രമണം അഴിച്ചുവിട്ടത്.
ഇന്നലെ വൈകുന്നേരമാണ് ഇരുന്നൂറിലേറെ ഇതര സംസ്ഥാന തൊഴിലാളികൾ നാദാപുരം കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. തുടർന്ന് രാത്രി തിരിച്ച് താമസ സ്ഥലത്തെത്തി ഭക്ഷണം കഴിക്കുമ്പോൾ മുഖം മറച്ച് എത്തിയ പത്തോളം വരുന്ന സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളാണ് ആക്രമണത്തിനിരയായത്. ഇവരിൽ ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഷഫീഖ് ഉൾ ഇസ്ളാമിനാണു ഗുരുതരമായി പരിക്കേറ്റത്. അഞ്ച് തുന്നലുകളാണ് ഉള്ളത്. പരിക്കേറ്റവരിൽ മറ്റു രണ്ടുപേരായ ഷജ അബ്ദുളിനും അഷാദുൾ മൊണ്ടലിനും മുതുകത്താണ് തടിക്കഷണം കൊണ്ട് അടി കിട്ടിയത്. പ്രകടനത്തിന് പോയതിനെ ചോദ്യം ചെയ്ത് ബിജെപി പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് ഇവർ ആരോപിക്കുന്നു. കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു. സംഭവത്തില്‍ കേസെടുത്ത നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha



























