പഞ്ചാരവാക്കിൽ കൊഞ്ചിക്കുഴഞ്ഞ് സൈനികരെ കെണിയിലാക്കാൻ പാക് പെൺകൊടികൾ; ഇന്ത്യൻ സൈനികരെ കെണിയിൽ വീഴ്ത്താൻ പുതിയ പദ്ധതിയുമായി പാകിസ്ഥാൻ
ഇന്ത്യൻ സൈനികരെ കെണിയിൽ വീഴ്ത്താൻ പുതിയ പദ്ധതിയുമായി പാകിസ്ഥാൻ. ഇന്ത്യൻ സെനികരെ ഹണിട്രാപ്പിൽ കുരുക്കാൻ പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ ഒരുങ്ങുന്നതായി ആഭ്യന്തര മന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കി. ഹണിട്രാപ്പുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിയോട് (എൻ.ഐ.എ) ആവശ്യപ്പെട്ടു.
പാകിസ്ഥാന്റെ ഹണിട്രാപ്പുമായി ബന്ധപ്പെട്ട കേസുകൾ ആഭ്യന്തര മന്ത്രാലയം എൻ.ഐ.എയ്ക്ക് കൈമാറിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ കൗണ്ടർ ഇന്റലിജൻസ് സെൽ അടുത്തിടെ നിരവധി കേസുകൾ കണ്ടെത്തിയിരുന്നു. ആന്ധ്രാപ്രദേശ് പൊലീസ് ചാരക്കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ചാരവൃത്തി കണ്ടെത്താനായി ഇന്റലിജൻസ് വിഭാഗം സെൻട്രൽ ഇന്റലിജൻസ് ഏജൻസികളും നേവൽ ഇന്റലിജൻസും ചേർന്ന് 'ഓപ്പറേഷൻ ഡോൾഫിൻസ് നോസ്' ആരംഭിച്ചിട്ടുണ്ട്. പൊലീസിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.
പാകിസ്ഥാന് വിവരങ്ങൾ ചോർത്തിനൽകിയ സംഘത്തിൽപ്പെട്ട ഏഴ് നാവികസേന ഉദ്യോഗസ്ഥരെ എൻഐഎ അറസ്റ്റ് ചെയ്തിരിക്കുകയാണ്. നാവികസേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയ സംഘത്തില്‍ ഉള്‍പ്പെട്ട ഏഴ് നാവികസേന ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ 20തിന് വിശാഖപട്ടണത്ത് അറസ്റ്റ് ചെയ്തത്.
ഇവർക്കൊപ്പം ഒരു ഇടനിലക്കാരൻ കൂടി അറസ്റ്റിലായി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ വിജയവാഡയിലെ എൻഐഎ കോടതിയിൽ ഹാജരാക്കി. ഇവരെ ജനുവരി മൂന്ന് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേന്ദ്ര-സംസ്ഥാന ഇന്‍റലിജൻസ് ഏജൻസികൾ നേവൽ ഇന്‍റലിജൻസുമായി ചേർന്ന് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ചാരവൃത്തി നീക്കം തടഞ്ഞത്. ഇതിന് പിന്നിൽ പ്രവർത്തിച്ച നാവികസേന ഉദ്യോഗസ്ഥരെ അന്വേഷണത്തിൽ തിരിച്ചറിയുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, കൂടുതൽ പേരെ ചോദ്യം ചെയ്തുവരികയാണെന്നും ആന്ധ്രാ പൊലീസ് പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം എൻഐഎ ഊർജിതമാക്കിയിട്ടുണ്ട്. കൂടുതൽ പേർ ഉടൻ അറസ്റ്റിലാകുമെന്നാണ് എൻഐഎ പറയുന്നത്. നിർണായക വിവരങ്ങൾ പാകിസ്ഥാന് ചോർത്തിനൽകിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ഈ കാരണങ്ങൾ കൊണ്ടുതന്നെ നാവികസേനയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി. ഫേസ്ബുക്ക് വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. യുദ്ധകപ്പലുകൾക്കുള്ളിലും നേവൽ ബെയ്‌സുകളിലും ഡോക്ക് യാർഡിലും സ്മാർട്ട് ഫോണുകളും നിരോധിച്ചു.
ആന്ധ്രാപ്രദേശ് ഇന്‍റലിജന്‍സ് വിഭാഗവും കേന്ദ്ര ഇന്‍റലിജന്‍സ് വിഭാഗവും ഇതേക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്. ഇവര്‍ സോഷ്യല്‍മീഡിയ വഴിയാണ് വിവരങ്ങള്‍ ശേഖരിച്ച് നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
https://www.facebook.com/Malayalivartha