ഇനി പൂരം സോഷ്യൽ മീഡിയയിൽ ; പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് കൊണ്ടുള്ള സോഷ്യല്‍ മീഡിയ ക്യാമ്ബയിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി;കൂട്ടിന് സദ്ഗുരുവും
പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് കൊണ്ടുള്ള സോഷ്യല്‍ മീഡിയ ക്യാമ്ബയിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്തൊട്ടാകെ പ്രതിഷേധമിരമ്ബുന്ന സാഹചര്യത്തില്‍ നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സോഷ്യല്‍ മീഡിയയെ കൂട്ടുപിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും. ഇന്ത്യ പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നു(India Supports CAA) എന്ന ഹാഷ്ടാഗിലാണ് ക്യാമ്ബയിന്‍.
പൗരത്വ നിയമ ഭേദഗതി അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിന് വേണ്ടിയുള്ളതാണെന്നും അല്ലാതെ ആരുടെയും പൗരത്വം എടുത്തുകളയുന്നതിനുള്ളതല്ലെന്നുമുള്ള സന്ദേശം പ്രചരിപ്പിക്കുകയാണ് ക്യാമ്ബയിനിന്റെ ലക്ഷ്യം.
ഇതുസംബന്ധിച്ച കൂടുതല്‍ ഉള്ളടക്കങ്ങള്‍ക്കും, ഗ്രാഫിക്‌സിനും, വീഡിയോയ്ക്കുമായി നമോ ആപ്പിലെ ലോണ്ടീര്‍ മൊഡ്യൂളിലെ വോയ്‌സ് സെക്ഷനില്‍ഹാഷ്ടാഗ് തിരയുക എന്ന നിര്‍ദേശത്തോടെയാണ് മോദി ക്യാമ്ബയിന് തുടക്കം കുറിച്ചത്.
പൗരത്വ നിയമഭേദഗതി സംബന്ധിച്ചുള്ള 'തെറ്റിധാരണ'കള്‍ ഇല്ലായ്മ ചെയ്യാനാണ് മോദിയും പാര്‍ട്ടിയും ഒരുങ്ങുന്നത്. ഇതിനായി ആത്മീയാചാര്യനും 'ഇഷ' ഫൗണ്ടേഷന്‍ സ്ഥാപകനായ ജഗ്ഗി വാസുദേവിന്റെ(സദ്ഗുരു) സഹായവും മോദി തേടിയിട്ടുണ്ട്. ഈ പദ്ധതിയുടെ ആദ്യ പടിയായി പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ജഗ്ഗി വാസുദേവ് വിശദീകരിക്കുന്ന ഒരു യൂട്യൂബ് വീഡിയോയും മോദി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചിട്ടുണ്ട്.
'പൗരത്വ നിയമഭേദഗതിയുടെ വിവിധ വശങ്ങളെ കുറിച്ച് സദ്ഗുരു വ്യക്തതയോടെ വിശദീകരിക്കുന്നത് കേള്‍ക്കൂ. അദ്ദേഹം നിയമത്തിന്റെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ചും, സഹോദര്യത്തില്‍ അധിഷ്ഠിതമായ നമ്മുടെ സംസ്കാരത്തെക്കുറിച്ചും ഗംഭീര വിശദീകരണം നല്‍കുന്നുണ്ട്. നിയമവുമായി ബന്ധപ്പെട്ട് സ്ഥാപിത താത്പര്യക്കാര്‍ നടത്തുന്ന ദുഷ്പ്രചരണങ്ങളും അദ്ദേഹം തുറന്നുകാട്ടുന്നു.' മോദി വീഡിയോ പങ്കുവച്ചുകൊണ്ട് കുറിക്കുന്നു.
ബി.ജെ.പിയുടെ ഐ.ടി സെല്ലും നിയമത്തെക്കുറിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ രംഗത്തുണ്ട്. ഇതിനായി തിങ്കളാഴ്‌ച രാവിലെ ഒന്‍പത് മണിയോട് കൂടി ഒരു 'ട്വീറ്റത്തോണും' ഇവര്‍ തുടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ മോദിയുടെ രണ്ട് പേഴ്‌സണല്‍ ട്വിറ്റര്‍ ഹാന്‍ഡിലുകളും ഇതിനായി ഉപയോഗപ്പെടുത്തും. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും ഈ ഉദ്യമത്തില്‍ ഐ.ടി സെല്ലിനൊപ്പം ചേര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി രാജ്യമെങ്ങും നടക്കുന്ന പ്രതിഷേധങ്ങളെ ബി.ജെ.പി സോഷ്യല്‍ മീഡിയ വഴി പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ്.
രാംലീല മൈതാനിയില്‍ നടന്ന റാലിയില്‍ സിഎഎ, എന്‍ആര്‍സി എന്നിവ സംബന്ധിച്ച് പ്രധാനമന്ത്രി മോദി വ്യക്തത വരുത്തിയിരുന്നു. തുടര്‍ന്ന് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്ക അകറ്റുന്നതിന് വേണ്ടി രാജ്യവ്യാപകമായി സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ബിജെപി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയിരുന്നു.
രാജ്യത്ത് പൗരത്വഭേദഗതി നിയത്തിനെതിരെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് കര്‍ശന നടപടിയിലേക്ക് നീങ്ങി. ഇതിനിടെ വിദേശികളും സമരത്തില്‍ പങ്കാളികളായിരുന്നു. പ്രകടനത്തിനിടെ 21 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
അതേസമയം ഉത്തര്‍പ്രദേശില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് യുപി ഭരണകൂടം അറിയിച്ചു. കഴിഞ്ഞ ദിവസം മീററ്റില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെ പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേഭഗതിക്ക് എതിരെ നടന്ന പ്രതിഷേധത്തില്‍ ഉണ്ടായ അക്രമങ്ങള്‍ക്ക് പിന്നില്‍ രാജ്യദ്രോഹ അജണ്ട ഉണ്ടെന്നാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ നിലപാട്. മീററ്റ് അടക്കമുള്ള സ്ഥലങ്ങളില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസിന്റെ ആരോപണം. അക്രമം നടത്തിയവര്‍ പാക്ക് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയതായി പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha