ആരാണ് സംയുക്ത സേനാ മേധാവി? ചരിത്രം വഴിമാറി കൊടുത്തു ബിപിൻ റാവത്തിന് മുന്നിൽ ..!
ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മോധാവിയായി ജനറൽ ബിപിൻ റാവത്ത് എത്തുമ്പോൾ പലചോദ്യങ്ങളും ഉയരുകയാണ് പലതരത്തിലുള്ള ചർച്ചകളും നടക്കുകയാണ് .മൂന്നു സേനാ മേധാവികളുടെയും മേല്‍ സംയുക്തമേധാവി, ഏതു സേനയില്‍നിന്നും യൂണിറ്റിനെ ആവശ്യാനുസരണം അടര്‍ത്തിയെടുത്ത് ദൗത്യത്തിനയയ്ക്കാന്‍ അധികാരമുള്ള സൂപ്പര്‍ ജനറല്‍ - പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ഇങ്ങനെ പലതുമാണെന്ന രീതിയിലാണു സമൂഹമാധ്യമങ്ങളിലും അല്ലാതെയും ഉയർന്നുവന്ന ചർച്ചകൾ.
എന്നാല്‍ പ്രതീക്ഷിച്ചതു പോലെ മൂന്നു സേനാ മേധാവികളുടെയും റാങ്കില്‍ തന്നെയാണു പുതിയ സിഡിഎസ നിയമനവും ഉണ്ടായിരിക്കുന്നതെന്നാണു സൂചന. അദ്ദേഹത്തിനു സൈനിക ഓപ്പറേഷനുകളുടെ കാര്യത്തില്‍ കമാന്‍ഡിങ് അധികാരം ഉണ്ടാവില്ല. സേനാമേധാവികളുടെ മേലെയെന്നല്ല, ഒരു ജവാന്റെ മേല്‍ പോലും ഓപ്പറേഷനല്‍ അധികാരമുണ്ടാവില്ല.
ആദ്യം അല്‍പം ചരിത്രം. അറുപതുകള്‍ മുതല്‍ പലരും നിര്‍ദേശിച്ച സംവിധാനമാണിത്. 1999ലെ കാര്‍ഗില്‍ യുദ്ധം കഴിഞ്ഞപ്പോള്‍ കെ.സുബ്രഹ്മണ്യം തലവനായ വിദഗ്ധസമിതിയും ആ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ഉപപ്രധാനമന്ത്രി എല്‍.കെ.അഡ്വാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാസമിതിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. 2011ല്‍ നരേഷ് ചന്ദ്ര സമിതിയും തുടര്‍ന്ന് ലഫ്റ്റനന്റ് ജനറല്‍ ഷേക്കത്കര്‍ സമിതിയും ശക്തമായി മുന്നോട്ടുവച്ച സൈനിക പരിഷ്‌കാരമാണിത്.
ഇനി സേനകളിൽ ബിപിന്‍ റാവത്ത് ആണോ താരം എന്ന് ചിന്തിച്ചാൽ നിലവില്‍ മൂന്നു സേനാ മേധാവികളും - കരസേനയ്ക്ക് ജനറല്‍, നാവികസേനയ്ക്ക് അഡ്മിറല്‍, വ്യോമസേനയ്ക്ക് എയര്‍ ചീഫ് മാര്‍ഷല്‍ - ഫോര്‍ സ്റ്റാര്‍ ഓഫിസര്‍മാരാണ്. അവരുടെ കാറിന്റെ നമ്പര്‍പ്ലേറ്റിനു മുകളിലും യൂണിഫോം കോളറിന്റെ അറ്റത്തും നാലു നക്ഷത്രങ്ങള്‍ വീതമുണ്ടാവും.
സൈന്യത്തിലെ റാങ്ക് ഘടന അനുസരിച്ച് ഇവര്‍ക്കു മുകളില്‍ ഓരോ പഞ്ചനക്ഷത്ര റാങ്കുകളുണ്ട് - കരസേനയ്ക്ക് ഫീല്‍ഡ് മാര്‍ഷല്‍, നാവികസേനയ്ക്ക് അഡ്മിറല്‍ ഓഫ് ദ് ഫ്‌ലീറ്റ്, വ്യോമസേനയ്ക്ക് മാര്‍ഷല്‍ ഓഫ് ദി എയര്‍ ഫോഴ്‌സ്. ഈ റാങ്കുകള്‍ പല വിദേശ സേനകളിലുമുണ്ടെങ്കിലും, ഇന്ത്യയില്‍ യഥാര്‍ഥത്തില്‍ നിലവിലില്ല. (കരസേനാ മേധാവികളായിരുന്ന സാം മനേക് ഷായ്ക്കും കെ.എം. കരിയപ്പയ്ക്കും വ്യോമസേനാ മേധാവിയായിരുന്ന അര്‍ജന്‍ സിങ്ങിനും വിരമിക്കലിനു ശേഷം ബഹുമാനസൂചകമായി നല്‍കിയിട്ടുണ്ട്).
ഈ പഞ്ചനക്ഷത്ര റാങ്കിലേതെങ്കിലും വഹിക്കുന്ന വ്യക്തിയാവും സിഡിഎസ് എന്ന രീതിയിലാണ് പലരും വ്യാഖ്യാനിച്ചിരുന്നു. എന്നാല്‍, സിഡിഎസ് വേണമെന്നാവശ്യപ്പെട്ട മിക്ക സമിതികളും അതല്ല ആവശ്യപ്പെട്ടത്. 3 സേനാ മേധാവികളുടെയും തുല്യ റാങ്കിലുള്ള (അതായത് നാലു നക്ഷത്രമുള്ള) നാലാമതൊരു ഉദ്യോഗസ്ഥന്‍ ആവശ്യമാണെന്നു മാത്രമായിരുന്നു നിര്‍ദേശം. നിലവില്‍ കരസേനാ മേധാവിയായ ബിപിന്‍ റാവത്ത് നാല് നക്ഷത്ര റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.
https://www.facebook.com/Malayalivartha