അഡ്വ. വിദ്യാറാണി ലെവല്‍ വേറെ... വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ ആഘോഷിക്കുമ്പോള്‍ അറിയാതെ പോകരുത് അഡ്വ. വിദ്യാറാണിയെ; ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തക രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍...
വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകള്‍ കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. വീരപ്പന്‍ മുത്തു ലക്ഷ്മി ദമ്ബതികളുടെ രണ്ടാമത്തെ പുത്രിയും അഭിഭാഷകയുമായ വിദ്യാ റാണിയാണ് ബിജെപിയില്‍ അംഗമായത്. ബിജെപി നേതാവ് പൊന്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു വിദ്യാ റാണി പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ സന്ദനക്കാട് വച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്.
കാട്ടുകള്ളന്‍ വീരപ്പന്റെ മകള്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്തകള്‍ വന്ന ഉടനെ തന്നെ പലരും ട്രോളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ വീരപ്പനെ പോലെ അല്ല മകള്‍. അഭിഭാഷകയായ വിദ്യാറാണി ആദിവാസികള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തക കൂടിയാണ്. ആദിവാസിമേഖലകളില്‍ ഇവര്‍ സുപരിചിതയാണ്.
എന്റെ പിതാവിന്റെ ലക്ഷ്യം ജനങ്ങളെ സേവിക്കുക എന്നതായിരുന്നു. എന്നാല്‍, അതിനു തെറ്റായ വഴിയാണ് അദ്ദേഹം സ്വീകരിച്ചത്. ഞാന്‍ ജനങ്ങളെയും രാജ്യത്തെയും സേവിക്കാന്‍ ആഗ്രഹിക്കുന്നു. അതിനാലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്' എന്നായിരുന്നു അംഗത്വം നേടിയ ശേഷം വിദ്യാ റാണിയുടെ പ്രതികരണം. ഐ.എ.എസ്. ഉദ്യോഗസ്ഥയാകുകയായിരുന്നു വിദ്യാ റാണിയുടെ ആദ്യ ലക്ഷ്യം. എന്നാല്‍, സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരാജയപ്പെട്ടതോടെ ആ മോഹം ഉപേക്ഷിക്കുകയായിരുന്നു.
കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വനംവകുപ്പിനും പോലീസിനും പതിറ്റാണ്ടുകളോളം തലവേദനയായിരുന്നു വീരപ്പന്റെ വിളയാട്ടം. കൊമ്പിനായി ആയിരത്തിലധികം ആനകളെ കൊന്ന വീരപ്പന്‍ നൂറുകണക്കിനു കോടി രൂപയുടെ ചന്ദത്തടിയും വെട്ടിക്കടത്തി. പോലീസുകാര്‍ ഉള്‍പ്പെടെ നൂറിലധികം പേരെയും വീരപ്പനും സംഘവും ചേര്‍ന്നു വകവരുത്തിയിട്ടുണ്ട്.
തമിഴ്‌നാട്, കേരളം, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ വിഹരിച്ച് ചന്ദനവും, ആനക്കൊമ്പും മറ്റും കവര്‍ച്ച ചെയ്തിരുന്ന കുപ്രസിദ്ധ കൊള്ളക്കാരനായിരുന്നു 'വീരപ്പന്‍' അഥവാ കൂസു മുനിസ്വാമി വീരപ്പന്‍. 1952 ജനുവരി 18നാണ് ജനനം. ഇന്ത്യയുടെ റോബിന്‍ ഹുഡ് എന്ന് വീരപ്പന്‍ സ്വയം അവരോധിച്ചു. ബില്‍ഗിരിരങ്കന ബേട്ട, മാലെ മഹദേശ്വര ബേട്ട എന്നീ മലകള്‍, സത്യമംഗലം, ഗുണ്ടിയാല്‍ വനങ്ങള്‍ എന്നിവയായിരുന്നു വീരപ്പന്റെ പ്രധാന വിഹാര രംഗം.
കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ 6,000ത്തോളം ച.കി.മീ വിസ്തൃതിയുള്ള വനങ്ങളില്‍ വീരപ്പന്‍ വിഹരിച്ചു. മൂന്നു സംസ്ഥാനങ്ങളിലെ പോലീസ് സേനയും ഇന്ത്യന്‍ അര്‍ദ്ധസൈനിക വിഭാഗവും വീരപ്പനെ പിടികൂടാന്‍ പരിശ്രമിച്ചു. ഒരു സമയത്ത് നൂറുകണക്കിനു അംഗങ്ങളുള്ള ഒരു ചെറിയ സൈന്യം തന്നെ വീരപ്പനു സ്വന്തമായി ഉണ്ടായിരുന്നു.
ഏകദേശം 124 ആളുകളെ വീരപ്പന്‍ കൊലപ്പെടുത്തി എന്ന് വിശ്വസിക്കുന്നു. ഇവരില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. ഇതിനു പിന്നാലെ 200 ഓളം ആനകളെ കൊന്ന് ആനക്കൊമ്പ് ഊരിയതിനും 2,600,000 ഡോളര്‍ വിലവരുന്ന ആനക്കൊമ്പ് അനധികൃതമഅയി കടത്തിയതിനും 10,000 ടണ്‍ ചന്ദനത്തടി മുറിച്ചു കടത്തിയതിനുംവീരപ്പന്റെ പേരില്‍ കേസുകള്‍ നിലനിന്നു. വീരപ്പനെ പിടികൂടാന്‍ പത്തുവര്‍ഷത്തെ കാലയളവില്‍ സര്‍ക്കാര്‍ ഏകദേശം 2,00 കോടി രൂപ ചിലവഴിച്ചു. ഇരുപതുവര്‍ഷത്തോളം പിടികിട്ടാപ്പുള്ളിയായി തുടര്‍ന്ന വീരപ്പന്‍ പോലീസ് വെടിയേറ്റ് 2004ല്‍ കൊല്ലപ്പെട്ടു. മലയാളിയായ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് പ്രത്യേക ദൗത്യ സംഘമാണ് ഏറ്റുമുട്ടലില്‍ വീരപ്പനെ വധിച്ചത്.
https://www.facebook.com/Malayalivartha