കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 92 പേര്‍ക്ക് കോവിഡ് 19 ; രാജ്യം ഇതുവരെ സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചിട്ടില്ല; കോവിഡ് ഭീഷണിയിൽ വിറങ്ങലിക്കുമ്പോളും ഒരു തരി ആശ്വാസമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്
രാജ്യം ഒന്നടങ്കം കോവിഡ് ഭീഷണിയിൽ ഭയന്ന് വിറങ്ങലിക്കുമ്പോളും ഒരു തരി ആശ്വാസമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. കൊവിഡ് വ്യാപനത്തില്‍ രാജ്യം ഇതുവരെ സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. സമൂഹ വ്യാപനത്തിന്റേതായ ഒരു സംഭവം പോലും ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 92 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായും നാലു പേര്‍ മരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1071ഉം മരണസംഖ്യ 29ഉം ആയതായി കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'നാമെല്ലാവരും സാമൂഹിക അകലം പാലിക്കണം; ഒരാളുടെ അശ്രദ്ധപോലും കൊറോണ വൈറസ് പാന്‍ഡെമിക് പടരാന്‍ ഇടയാക്കും,'എന്നും ലവ് അഗര്‍വാള്‍ പറഞ്ഞു.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാവരും നൂറുശതമാനവും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അതില്‍ വീഴ്ച സംഭവിച്ചാല്‍ കരുതല്‍ നടപടികളെല്ലാം പാഴാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇതുവരെ രാജ്യത്ത് 38,442 കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ടെന്നും ഞായറാഴ്ച 3,501 പേരുടെ സ്രവ പരിശോധന നടത്തിയെന്നും എണ്ണം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഉദ്യോഗസ്ഥന്‍ ഡോ. രാമന്‍ ഗംഗാഖേദ്കര്‍ പറഞ്ഞു.കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ സ്വകാര്യ ലാബുകളില്‍ 1,334 ടെസ്റ്റുകള്‍ നടത്തിയതായി ഐസിഎംആറില്‍ നിന്നുള്ള ആര്‍ ഗംഗാഖേദ്കര്‍ പറഞ്ഞു.
അതേസമയം അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസസൗര്യവും ഒരുക്കിനല്‍കാനും മുഴുവന്‍ ശമ്ബളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവരോട് വീട്ടുവാടക ആവശ്യപ്പെടരുതെന്ന് വീട്ടുടമകള്‍ക്ക് നിര്‍ദേശം നല്‍കാനും ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്.
തിരിച്ചെത്തിയ അതിഥി തൊഴിലാളികളുടെ മേല്‍ അണുനാശിനി തളിച്ച സംഭവത്തില്‍ കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ജില്ലാ മജിസ്‌ട്രേറ്റിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ചികിത്സാ ഉപകരണങ്ങളും അവശ്യവസ്തുക്കളും എത്തിക്കുന്നതിന് പ്രത്യേക വിമാനം അയയ്ക്കുന്നതിന് കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി വ്യക്തമാക്കി.
ഇന്ന് സംസ്ഥാനത്ത് 32 പേര്‍ക്ക് കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ 17 പേര്‍ക്കും കണ്ണൂരില്‍ 11 പേര്‍ക്കും വയനാട് ഇടുക്കി ജില്ലകളില്‍ രണ്ടു പേര്‍ക്കുവീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. 15 പേര്‍ക്ക് സന്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന് കൊറോണ അവലോകനയോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് 1,57,253 പേര്‍ നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha