കൊവിഡ് രൂക്ഷമായ ഏഴ് സംസ്ഥാനങ്ങൾ രാജ്യത്തിന്റെ ആശങ്ക കൂട്ടുന്നു ; കാര്യങ്ങൾ കൈ വിടുമോ
കൊവിഡ് 19 രോഗ തീവ്രത രൂക്ഷമായതിൽ മുന്നിൽ ഏഴ് സംസ്ഥാനങ്ങളാണ്. തമിഴ്നാട് മുതൽ രാജ്യ തലസ്ഥാനം വരെ ചിതറി നിൽക്കുന്ന ഇവിടങ്ങളിലായി മാത്രം ആകെ ജനസംഖ്യ 60 കോടി കവിയും. ആകെ ജനസംഖ്യയുടെ പകുതിയോളം പേരും കഴിയുന്ന ഇവിടെയാണ് ഏറ്റവും രോഗ തീവ്രതയെന്നതാണ് രാജ്യത്തെ ആശങ്കപ്പെടുത്തുന്നത്. ആയിരം മുതൽ രണ്ടായിരം വരെ രോഗികളാണ് ഓരോ സംസ്ഥാനങ്ങളിലുളളത്
ഏറ്റവുമധികം രോഗികളുള്ള മഹാരാഷ്ട്രയിൽ 11.42 കോടിയാണ് ജനസംഖ്യ. ഉത്തർപ്രദേശ് 20.42, മധ്യപ്രദേശ് 7.33, ഗുജറാത്ത് 6.27, ഡൽഹി 1.9, രാജസ്ഥാൻ 6.89, തമിഴ്നാട് 6.79. ഇവിടെ പുതുതായി റിപ്പോർട്ട് ചെയ്യുന്ന ഓരോ കേസുകളും ആശങ്കയാവുകുകയാണ്.ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതും മരണങ്ങൾ ഉണ്ടായതും മഹാരാഷ്ട്രയിലാണ്. 5,218 പേർക്ക് രോഗം സ്ഥിരീകരിച്ചു. 251 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 50 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ ആകെ മരണം 640 ആയി. പുതിയതായി 1,383 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 19,984 ആയി ഉയർന്നു. ഇതിൽ 3,870 പേർക്ക് ഇതുവരെ രോഗം ഭേദമായെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഗുജറാത്തിൽ 2,178 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 90 പേരാണ് മരിച്ചത്. ഡൽഹിയിൽ 47 പേർ മരിക്കുകയും 2,156 പേർ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. രാജസ്ഥാനിൽ 25, മദ്ധ്യപ്രദേശിൽ 76, ഉത്തർപ്രദേശിൽ 20 എന്നിങ്ങനെയാണ് മരണങ്ങൾ.അതേസമയം സമ്പന്നമായ അമേരിക്കയിൽ 45,318 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇന്നലെ മാത്രം 2,804 പേർക്ക് ജീവൻ നഷ്ടമായി. 8.18 ലക്ഷം കൊവിഡ് രോഗികളാണ് അമേരിക്കയിലുളളത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ രോഗ വ്യാപനം നിയന്ത്രിക്കാനായത് പ്രതീക്ഷയേകുന്നു.
ബ്രിട്ടണിൽ 828 പേരും ഇറ്റലിയിൽ 534 പേരും ഫ്രാൻസിൽ 531 പേരും സ്പെയിനിൽ 430 പേരും ജർമ്മനിയിൽ 224 പേരുമാണ് ഇന്നലെ മാത്രം മരിച്ചത്. സ്വീഡനിൽ 185, ബെൽജിയത്തിൽ 170, നെതർലൻഡ്സിൽ 165, ബ്രസീലിൽ 154, തുർക്കിയിൽ 119, കാനഡയിൽ 144 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ മരണം.സൗദി അറേബ്യയിൽ ഇന്നലെ ആറ് പേർ മരിക്കുകയും പുതിയതായി 1,147 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ആകെ 109 പേരാണ് ഇവിടെ മരണമടഞ്ഞത്. യു.എ.ഇയിൽ മൂന്നും കുവൈറ്റിൽ രണ്ടും മരണമാണ് ഇന്നലെ സംഭവിച്ചത്. പല കുടുംബങ്ങളിൽ നിന്നും ഒന്നിലധികം പേർ പ്രവാസികളായിരുന്ന മലയാളികളെ ഇത് ആശങ്കയിലാക്കുന്നുണ്ട്.
ലക്ഷക്കണക്കിന് പേരാണ് ജന്മനാടിലേക്ക് വരാനാകാതെ കുടുങ്ങി കിടക്കുന്നത്.അതേസമയം ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനം രോഗത്തിന്റെ തീവ്രത മനസിലാക്കാത്തതും വെല്ലുവിളിയാകുന്നുണ്ട്. കഴിഞ്ഞയാഴ്ച ഉത്തർപ്രദേശിലെ മുറാദാബാദിൽ ആരോഗ്യ പ്രവർത്തകരെ കല്ലെറിഞ്ഞ് അക്രമമുണ്ടാക്കിയ 5 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. നവാബ്പുര പ്രദേശത്താണ് കൊവിഡ് 19 ബാധിച്ചയാളുടെ ബന്ധുക്കളെ ഐസൊലേഷഷൻ കേന്ദ്രത്തിലാക്കാൻ എത്തിയ ആരോഗ്യ പ്രവർത്തകരെ പ്രദേശവാസികൾ കല്ലെറിഞ്ഞ് ഓടിച്ചത്.
https://www.facebook.com/Malayalivartha