ആൾക്കൂട്ട ആക്രമണത്തിനിടെ പ്രിയമിത്രത്തെ മറവു ചെയ്യേണ്ടിവന്ന അനുഭവം പങ്കുവച്ച് ഡോ. പ്രദീപ്; ചെന്നൈയിൽ രോഗിയിൽ നിന്നു കോവിഡ് പകർന്നു മരിച്ച ന്യൂറോ സർജൻ ഡോ. സൈമൺ ഹെർക്കുലീസിന്റെ മൃതദേഹം സംസ്കരിച്ചത് ഡോക്ടർ പ്രദീപ് ആയിരുന്നു
ഡോക്ടർ സൈമണിനാണ് ഓർമയില്ലേ..ചെന്നൈയിൽ രോഗിയിൽ നിന്നു കോവിഡ് പകർന്നു മരിച്ച ന്യൂറോ സർജൻ ഡോ. സൈമൺ ഹെർക്കുലീസ്. മൃതദേഹവുമായി ശ്മശാനത്തിൽ എത്തിയ ബന്ധുക്കളെ തല്ലിയോടിച്ച നാട്ടുകാർ. വൈറസ് പടരുമെന്ന ഭയത്തിന്റെ പേരിലുള്ള അക്രമം. ഈ കഥകൾ നമ്മൾ കഴിഞ്ഞ ദിവസം കേട്ടതാണ്. ഒടുവിൽ കണ്ണീരോടെ പ്രിയമിത്രത്തെ മറവുചെയ്തത് മുൻ സഹപ്രവർത്തകൻ ഡോ. കെ.പ്രദീപ് കുമാർ. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ:
കടുത്ത ശത്രുവിനുപോലും വരരുതേയെന്നു പ്രാർഥിക്കുന്ന ദുരനുഭവം, എന്റെ ഏറ്റവും അടുത്ത സുഹൃത്തിനു നേരിടേണ്ടി വന്നതിന്റെ വേദനയും രോഷവുമാണു മനസ്സിൽ. മരണശേഷം മാന്യമായ യാത്രയയപ്പു ലഭിക്കുകയെന്നതു മനുഷ്യന്റെ അവകാശമാണ്. ജീവിതം സേവനമാക്കിയ ഡോ. സൈമണോട് ആ സാമാന്യ മര്യാദ പോലും കാണിക്കുന്നതിൽ നാം പരാജയപ്പെട്ടു. എന്റെ ഹൃദയം വിങ്ങുന്നു.
പ്രഗത്ഭനായ ന്യൂറോ സർജനെന്നതിലുപരി മനസ്സുനിറയെ നന്മയുള്ള മനുഷ്യനായിരുന്നു ഡോ.സൈമൺ. ചെന്നൈ പ്രളയത്തിൽ മുങ്ങിയ സമയത്തു സഹായവുമായി ഓടിനടന്ന, റമസാൻ മാസത്തിൽ മുടങ്ങാതെ ഇഫ്താർ വിരുന്നുകൾ നടത്തുന്ന മനുഷ്യസ്നേഹി. എന്തിന്, ഈ കൊറോണക്കാലത്ത് പൊലീസുകാർക്കു ഗ്ലൗസും മാസ്കും ഹാൻഡ് സാനിറ്റൈസറുമൊക്കെ അദ്ദേഹം വിതരണം ചെയ്തു. ദുഷ്കരമായ ഈ സമയത്തും രോഗികളെ ശുശ്രൂഷിക്കുകയെന്ന പ്രാഥമിക കർത്തവ്യത്തിൽ വിട്ടുവീഴ്ച വരുത്തിയില്ല. കാണാനെത്തിയ ഏതോ രോഗിയിൽ നിന്നു തന്നെയാകണം കൊറോണ വൈറസ് എന്ന അദൃശ്യ ശത്രു അദ്ദേഹത്തിന്റെ ശരീരത്തിൽ കടന്നുകൂടിയത്.
ആത്മസുഹൃത്ത് വേർപിരിഞ്ഞതിന്റെ ദുഃഖം താങ്ങാനാകാതെയാണ് ഞായറാഴ്ച ഡോ. സൈമൺ മരിച്ച അപ്പോളോ ആശുപത്രിയിലെത്തിയത്. അവിടെ നിന്നു കിൽപോക് സെമിത്തേരിയിലേക്ക് കാറിൽ ആംബുലൻസിനെ അനുഗമിച്ചു. വഴി മധ്യേയാണ്, കോവിഡ് ബാധിച്ചു മരിച്ചയാളെ സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് ആക്രോശിച്ചു ജനക്കൂട്ടം പ്രതിഷേധിക്കുന്നതായി കോർപറേഷൻ അധികൃതർ അറിയിച്ചത്. അണ്ണാനഗർ ശ്മശാനത്തിലേക്കു പോകാമെന്ന നിർദേശവും അവർ മുന്നോട്ടുവച്ചു.
അണ്ണാനഗറിലെത്തി 15 മിനിറ്റായിട്ടുണ്ടാകണം. മണ്ണു മാന്ത്രി യന്ത്രം കുഴിയെടുക്കുന്നു. സൈമണിന്റെ ഭാര്യയും മകനും കോർപറേഷൻ അധികൃതരും സമീപത്തുണ്ട്. അപ്പോഴാണ്, കല്ലും വടിയുമായി ഒരുസംഘം കുതിച്ചെത്തിയത്. അവർ ഏറു തുടങ്ങി. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറുടെ തല പൊട്ടി. ആംബുലൻസിന്റെ ചില്ലുകൾ തകർന്നു. മൃതദേഹത്തിലും കല്ലുകൾ കൊണ്ടു. സൈമണിന്റെ ഭാര്യയെയും മകനെയും പോലും അക്രമികൾ വെറുതേ വിട്ടില്ല. എല്ലാവരും പേടിച്ചു ചിതറിയോടി. ആംബുലൻസ് ഒരുവിധം തിരിച്ചുവിട്ടു.
ഡ്രൈവർക്കും സഹായിക്കും തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു. അവരെ ആശുപത്രിയിലേക്കു പറഞ്ഞുവിട്ടു.
പൊലീസിനെ വിവരമറിയിച്ച് ഒരു മണിക്കൂറിനു ശേഷം ഞങ്ങൾ വീണ്ടും ശ്മശാനത്തിലേക്കു തിരിച്ചു. വ്യക്തിഗത സുരക്ഷാ ഉപകരണം ധരിച്ച്, പാതി തകർന്ന ആംബുലൻസ് ഞാൻ ഓടിച്ചു. ആശുപത്രിയിൽ നിന്നു 2 ജീവനക്കാരെയും കൂട്ടി. ശ്മശാനത്തിലെത്തുമ്പോൾ സുരക്ഷാവസ്ത്രം ധരിച്ചിരുന്നത് ഞാൻ മാത്രം. എന്റെ പ്രിയ സുഹൃത്തിനെ ഞാൻ തന്നെ അവസാനമായി കുഴിയിലേക്കെടുത്തു. സ്വന്തം കൈകൊണ്ട് അദ്ദേഹത്തിന്റെ മേൽ മണ്ണിട്ടു. കണ്ണീർ മൂടിയതിനാൽ ഒന്നും വ്യക്തമായി കാണുന്നുണ്ടായിരുന്നില്ല. എങ്കിലും ഒന്നിനും മായ്ക്കാനാകാത്ത രീതിയിൽ അതെന്റെ ഉള്ളിൽ പതിഞ്ഞു കിടപ്പുണ്ട്. അക്രമിസംഘം വീണ്ടുമെത്തുമോയെന്ന ആധിയിൽ, തിടുക്കത്തിൽ ചടങ്ങ് പൂർത്തിയാക്കി ഞങ്ങൾ മടങ്ങി.
ഡോ.സൈമണിന്റെ ചെന്നൈ ന്യൂ ഹോപ് ആശുപത്രിയിൽ ഓർത്തോപീഡിക് കൺസൽറ്റന്റായി ഞാൻ പോകാറുണ്ട്. ഓരോ രോഗിയെയും, എന്റെ സ്വന്തം ആൾ എന്ന നിലയിലാണ് അദ്ദേഹം പരിചയപ്പെടുന്നത്. അങ്ങനെയൊരു മനുഷ്യന്, ഈ ഗതി വന്നല്ലോയെന്ന സങ്കടം വിട്ടുപോകുന്നില്ല. സ്വന്തം ജീവിതം അപകടത്തിലാക്കിയാണ് ഓരോ ഡോക്ടറും ഡ്യൂട്ടി ചെയ്യുന്നതെന്നു ജനങ്ങൾ മനസ്സിലാക്കണം.
ദയവായി അവരെ വേദനിപ്പിക്കരുത്. കോവിഡ് ബാധിച്ചു മരിക്കുന്നയാളെ സംസ്കരിക്കുന്നതു കൊണ്ട് ആ സ്ഥലത്തു വൈറസ് ബാധ ഉണ്ടാകില്ലെന്നു തിരിച്ചറിയണം. ഡ്യൂട്ടിലിരിക്കെ, ഡോക്ടറെ അക്രമിക്കുന്നതു ജാമ്യമില്ലാ കുറ്റമായി മാറ്റുന്ന നിയമം സർക്കാർ ഉടൻ കൊണ്ടുവരണം.
സ്വന്തം സുഹൃത്തിനു വേണ്ടി ഏതൊരാളും ചെയ്യുന്നതു മാത്രമാണു ഞാൻ ചെയ്തത്. ഞാൻ ഹീറോയല്ല, വെറുമൊരു മനുഷ്യൻ. അടിസ്ഥാന കടമ നിർവഹിക്കുന്നവർ ഹീറോകളായി മാറുന്നുവെങ്കിൽ മനുഷ്യത്വം മരിച്ചുപോയെന്നാണ് അർഥം. അങ്ങനെയൊരു കാലം വരാതിരിക്കട്ടെ എന്നാണ് എന്റെ പ്രാർഥന.
https://www.facebook.com/Malayalivartha