ദില്ലിയിൽ നിന്ന് യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള സംസ്ഥാനത്തേക്കുള്ള ആദ്യ ട്രെയിൻ നാളെ പുലർച്ചെ തിരുവനന്തപുരത്ത് എത്തും; ആദ്യ ട്രെയിനിൽ 700 യാത്രക്കാർ വരെ തമ്പാനൂരിലേക്ക് എത്താനുള്ള സാധ്യത ഉണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ

കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ദില്ലിയിൽ നിന്നുള്ള ട്രെയിനിന് സംസ്ഥാനത്ത് സ്റ്റോപ് ഉള്ളത്. നാളെ പുലർച്ചെ അഞ്ചരയോടെ ട്രെയിൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. എസി കോച്ചിൽ യാത്രക്കാരെ എത്തിക്കുന്നതിനെതിരെ ആരോഗ്യപ്രവർത്തകർ രംഗത്തെത്തിയിരുന്നു . ഇതിന്റെ പശ്ചാത്തലത്തിൽ സ്റ്റേഷനിൽ കർശന പരിശോധനയുണ്ടാകും എന്നും അധികൃതർ പറയുന്നു .
എത്തുന്ന യാത്രക്കാരെ 20 അംഗ സംഘമായി തിരിക്കാനാണ് നിലവിലെ തീരുമാനം.. പതിഞ്ച് ടേബിളുകൾ പരിശോധനയ്ക്കായി ഒരുക്കും. രണ്ട് മണിക്കൂർ കൊണ്ട് പരിശോധനകൾ പൂർത്തിയാക്കി സ്റ്റേഷനിൽ നിന്നും യാത്രക്കാരെ പുറത്ത് എത്തിക്കാനുള്ള ശ്രമമാണ് ജില്ലാ ഭരണകൂടത്തിന്റേത്. രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേക വഴിയിലൂടെ ആശുപത്രിയിലേക്ക് മാറ്റും.
സ്റ്റേഷനിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്നതിനായി കെഎസ്ആർടിസി സർവീസുകൾ സജ്ജമാണ് . പാർക്കിംഗ് സ്ഥലത്തേക്ക് യാത്രക്കാരെ എത്തിക്കുന്നതിനും പ്രത്യേക സംവിധാനമുണ്ടാകും. വീടുകളിലേക്ക് പോകുന്നവരെ കൊണ്ടുപോകാനായി ഡ്രൈവർ മാത്രമേ വരാൻ പാടുള്ളു .ഓൺലൈനിൽ അപേക്ഷിച്ച് ലഭിച്ച പാസില്ലാത്തവരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. വീടുകളിലേക്ക് മടങ്ങുന്നവർ നിർബന്ധമായും 14 ദിവസം നിരീക്ഷണത്തിൽ കഴിയണം എന്നും സർക്കാർ നിർദേശമുണ്ട് . തമിഴ്നാട് സ്വദേശികളെ കൊണ്ടുപോകാനായി തമിഴ്നാടിൽ നിന്നും ബസുകൾ അയക്കും. അതെ സമയം സംസ്ഥാനത്തിന് പുറത്ത് നിന്ന് കൂടുതൽ പേർ എത്തുന്നതോടെ നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കാൻ ജില്ലാ ഭരണകൂടങ്ങളോട് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഏഴേമുക്കാലിനാണ് തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിൻ പുറപ്പെടുക.
https://www.facebook.com/Malayalivartha
























