ചൈനയുമായി 23 സ്ഥലങ്ങളില്‍ ഇന്ത്യന്‍ സേനയ്ക്ക് പ്രശ്‌നസാധ്യത

അടുത്തകാലത്തായി ചൈനീസ് സൈന്യത്തിന്റെ ശ്രദ്ധ കൂടുതല്‍ പടിഞ്ഞാറന്‍ മേഖലയിലെ ലഡാക്കിലാണ്. കഴിഞ്ഞകൊല്ലം ലഡാക്ക് അതിര്‍ത്തിയില്‍ 500 തവണയോളം ചൈനയുടെ സൈന്യവും ഇന്ത്യന്‍ സൈന്യവും തമ്മില്‍ സംഘര്‍ഷമുണ്ടായി. കിഴക്കന്‍ മേഖലയിലെ അരുണാചലിനു മേലുള്ള അവകാശവാദത്തിനാണ് ചൈന രാഷ്ടീയമായി ഊന്നല്‍ നല്‍കുന്നത്.
കിഴക്കന്‍ മേഖലയിലും ഉത്തരാഖണ്ഡിനോടു ചേര്‍ന്നുള്ള മധ്യമേഖലയിലുമായി 165 തവണയാണ് സംഘര്‍ഷമുണ്ടായത്. 2018-ല്‍ പടിഞ്ഞാറന്‍ മേഖലയില്‍ 280 തവണ പ്രശ്‌നങ്ങളുണ്ടായെങ്കില്‍ കിഴക്ക്, മധ്യമേഖലയില്‍ 120 സംഭവങ്ങളേ ഉണ്ടായുള്ളൂ.
ഇന്ത്യന്‍ സൈന്യം കൂടുതല്‍ പട്രോളിങ് നടത്തുന്നത് കിഴക്കിനെ അപേക്ഷിച്ച് പടിഞ്ഞാറന്‍ മേഖലയിലാണ്. ഇതാവാം ഇവിടെ തര്‍ക്കങ്ങള്‍ കൂടുന്നതെന്നാണു വിലയിരുത്തല്‍. എങ്കിലും 2002-03 മുതല്‍ ഇന്ത്യ കിഴക്കന്‍ മേഖലയിലെ പ്രതിരോധം ശക്തമാക്കിയിരുന്നു. അതിര്‍ത്തി റോഡുകള്‍ വികസിപ്പിച്ചു. ഒരു ഡിവിഷന്‍ സൈന്യത്തെ കൂടുതലായി നിയോഗിച്ചു. പുതിയ ലാന്‍ഡിങ് ഗ്രൗണ്ടുകള്‍ നിര്‍മിച്ചതോടെ സൈന്യത്തിനു സാമഗ്രികള്‍ എത്തിക്കാന്‍ സംവിധാനമായി.
അതേസമയം, പടിഞ്ഞാറന്‍ മേഖലയില്‍ പല റോഡുകളുടെയും പണി തുടങ്ങിയിട്ടേയുള്ളൂ. ദൗലത്ത് ബേഗ് ഓള്‍ഡിയില്‍ ലാന്‍ഡിങ് സ്ട്രിപ് നിര്‍മിച്ചശേഷം കാര്യമായ നിര്‍മാണപ്രവര്‍ത്തനം നടന്നിട്ടില്ല. ഇരു സൈന്യവും അടുത്തടുത്ത പ്രദേശങ്ങളിലൂടെ പട്രോളിങ് നടത്തുമ്പോഴാണു തര്‍ക്കങ്ങളുണ്ടാകുന്നത്. സായുധാക്രമണങ്ങള്‍ നടന്നിട്ടില്ല.
ലഡാക്ക് മുതല്‍ അരുണാചല്‍ വരെയുള്ള 4000 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ 23 സ്ഥലങ്ങളിലാണു പ്രശ്‌നസാധ്യതയുള്ളത്. ലഡാക്ക് പ്രദേശത്തെ ഡെംചോക്ക്, ചുമാര്‍, ട്രിഗ് കുന്നുകള്‍, ഡുംചേലെ, സ്പാംഗൂര്‍ ഗ്യാപ്, പാംഗോഗ് ട്‌സോ എന്നിവ കൂടുതല്‍ പ്രശ്‌നബാധിതം. മധ്യമേഖലയില്‍ ബാരാഹോതി, കൗരിക്ക്, ഷിപ്കി ലാ എന്നിവയും കിഴക്കന്‍ മേഖലയില്‍ ഡിച്ചു, നാംകാചു, അസാഫി ലാ, യാംഗ്‌സി, ദിബാംഗ് എന്നിവയുമാണു പ്രശ്‌ന സ്ഥലങ്ങള്‍.
https://www.facebook.com/Malayalivartha























