പൂർണ ഗർഭിണിയായ ഭാര്യയെയും കൊണ്ട് യുവാവ് പഞ്ചാബിൽ നിന്നും ബീഹാറിലേക്ക് ...100 കിലോമീറ്റർ ദൂരം പിന്നിട്ട് പാതിവഴിയിൽ എത്തിയപ്പോഴേക്കും യുവതി പ്രസവിച്ചു.....എന്നാൽ പ്രസവിച്ച് അൽപസമയത്തിനു ശേഷം തന്നെ കുഞ്ഞ് മരണപ്പെട്ടു ...ജോലി നഷ്ടപ്പെട്ട് പട്ടിണി ആയതോടെയാണ് നടന്ന് സ്വന്തം നാട്ടിലെത്താൻ ഇവർ ആഗ്രഹിച്ചത് ...
കോവിഡ് വ്യാപനത്തെ തുടർന്ന് ജനജീവിതം ദുസ്സഹമായി മാറിയിരിക്കുകയാണ്..സാമൂഹ്യ വ്യാപനം തടയാനായി ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ അന്യദേശ തൊഴിലാളികളാണ് ഏറെയും ദുരിതം അനുഭവിക്കുന്നത് . ജോലി നഷ്ടപെട്ട പലരും സ്വന്തം നാട്ടിലേക്ക് നടന്നുപോകുന്നതിന്റെ ഭാഗമായാണ് ജീവൻ നഷ്ടപെട്ടത്.
ജന്മനാട്ടിലേയ്ക്കുള്ള നീണ്ട നടത്തത്തിനൊടുവിൽ കുടിയേറ്റ തൊഴിലാളിയായ സ്ത്രീ ജന്മം നല്‍കിയ പിഞ്ചു കുഞ്ഞ് മരിച്ചതാണ്ഏറ്റവും അടുത്ത സംഭവം . പഞ്ചാബിലെ ലുധിയാനയിൽ നിന്ന് സ്വദേശത്തേയ്ക്ക് മടങ്ങിയ ബിന്ദിയ എന്ന യുവതിയാണ് നൂറു കിലോമീറ്ററോളം നടന്ന് ഹരിയാനയിലെ അംബാലയിൽ വെച്ച് പ്രസവിച്ചത്. പ്രസവിച്ച് അൽപസമയത്തിനു ശേഷം തന്നെ കുഞ്ഞ് മരണപ്പെടുകയായിരുന്നു
ലുധിയാനയിൽ നിന്ന് ജന്മനാടായ ബിഹാറിലെ ഗ്രാമത്തിലേയ്ക്ക് മടങ്ങുകയായിരുന്നു ബിന്ദിയയും ഭര്‍ത്താവ് ജതിൻ റാമും. ഇവര്‍ അംബാല നടഗരത്തിൽ എത്തിയപ്പോഴാണ് ബിന്ദിയ ഒരു പെൺകുഞ്ഞിനു ജന്മം നൽകിയത്. കുഞ്ഞിൻ്റെ മരണാനന്തര ക്രിയകളും അംബാല നഗരത്തിൽ തന്നെ ഇവര്‍ നടത്തി.
രണ്ട് വര്‍ഷം മുൻപ് വിവാഹിതരായ ദമ്പതിമാരുടെ ആദ്യ കുഞ്ഞാണ് മരണപ്പെട്ടത്. കഴിഞ്ഞ വര്‍ഷമാണ് ഒരു ഫാക്ടറിയിലെ ജോലിയ്ക്കായി ഭര്‍ത്താവ് ജതിൻ റാമിനൊപ്പം ബിന്ദിയയും ലുധിയാനയിലെത്തിയത്. എന്നാൽ ലോക്ക്ഡൗൺ ആരംഭിച്ച് ജോലി ഇല്ലാതായതോടെ മിക്ക കുടിയേറ്റ തൊഴിലാളികളും ലുധിയാനയിൽ നിന്ന് അവരുടെ ഗ്രാമങ്ങളിലേയ്ക്ക് മടങ്ങുകയായിരുന്നു.
ചില തൊഴിലാളികള്‍ വാഹനങ്ങള്‍ വഴിയും സ്പെഷ്യൽ ട്രെയിനുകള്‍ പിടിക്കാനായി അംബാലയിലും യമുനാനഗറിലും എത്തിയിരുന്നു. സ്പെഷ്യൽ ട്രെയിനിൽ ടിക്കറ്റ് ലഭിക്കാതിരുന്നതോടെയാണ് നാട്ടിലേയ്ക്ക് തങ്ങള്‍ നടക്കാൻ തീരുമാനിച്ചതെന്നാണ് ജതിൻ റാം പറയുന്നത്. ഈ സമയം ഭാര്യ ഒൻപതു മാസം ഗര്‍ഭിണിയായിരുന്നു.
ഭാവിയിലേയ്ക്ക് പണം ആവശ്യമായി വരുമെന്ന് കരുതിയാണ് ഇരുവരും നടക്കാൻ തീരുമാനിച്ചത്. പൂര്‍ണഗര്‍ഭിണിയായിരുന്ന ബിന്ദിയയ്ക്ക് ആവശ്യത്തിനുള്ള പോഷകാഹാരം ലഭിച്ചിരുന്നില്ലെന്നും ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ടതോടെ ആവശ്യത്തിനു പണം കൈവശമില്ലായിരുന്നുവന്നും ജതിൻ റാം പറയുന്നു.
തുടര്‍ന്ന് ലുധിയാനയിൽ നിന്ന് ഏകദേശം നൂറ് കിലോമീറ്റര്‍ പിന്നിട്ട് അംബാലയിൽ എത്തിയപ്പോഴായിരുന്നു ഇവര്‍ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് പോലീസിൻ്റെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നഗരത്തിലെ ഒരു സന്നദ്ധസംഘടന ഇടപെട്ട് ഇവര്‍ക്ക് ശ്രമിക് ട്രെയിനിൽ നാട്ടിലെത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് അതുവരെ ഭക്ഷണവും ലഭ്യമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha