കിണറില്‍ 9 മൃതദേഹം കണ്ടെത്തിയ സംഭവം: ദേഹത്ത് മാന്തിയ പാട്, കൊലപാതകമോ, കൂട്ട ആത്മഹത്യയോ?
തെലങ്കാനയിലെ ഗീസുക്കൊണ്ട മണ്ഡലിലെ ഗോറെക്കുണ്ഡ ഗ്രാമത്തിലെ ഒരു ചണച്ചാക്ക് നിര്‍മാണ കേന്ദ്രത്തോടു ചേര്‍ന്നുള്ള കിണറ്റില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി 9 മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
വാറങ്കല്‍ റൂറല്‍ ജില്ലയിലെ ഗോറെക്കുണ്ഡ ഗ്രാമത്തില്‍ നടന്ന കേസില്‍ എത്രയും പെട്ടെന്ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടതോടെ കേസ് പിന്നെയും ചൂടുപിടിച്ചു. കേസന്വേഷണത്തിനിടെ ഉയരുന്ന പ്രധാന ചോദ്യം ഒന്നു മാത്രം - ഇത് കൂട്ട ആത്മഹത്യയോ അതോ കൊലപാതകമോ?
ബംഗാളില്‍നിന്നുള്ള ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവരില്‍ ആറു പേര്‍. 20 വര്‍ഷമായി തെലങ്കാനയിലുള്ള മുഹമ്മദ് മഖ്‌സൂദ് അസ്ലത്തെ കൂടാതെ ഭാര്യ നിഷ, മക്കളായ ഷാബാസ്, സൊഹൈല്‍, മകള്‍ ബുസ്‌റ, ബുസ്‌റയുടെ മൂന്നു വയസ്സുള്ള മകന്‍ എന്നിവര്‍ ബംഗാളില്‍നിന്ന് തൊഴില്‍തേടി തെലങ്കാനയിലെത്തിയവരാണ്.
ബിഹാറില്‍നിന്നുള്ള തൊഴിലാളികളായ ശ്യാം, ശ്രീറാം എന്നിവരും ഷക്കീല്‍ എന്ന പ്രദേശവാസിയായ ഒരു ട്രാക്ടര്‍ ഡ്രൈവറുമാണ് ഒപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ മറ്റു മൂന്നു പേര്‍. മേയ് 20-ന് ബുധനാഴ്ച രാത്രി താമസസ്ഥലത്തേക്ക് ഷക്കീലിനെ മഖ്‌സൂദ് വിളിച്ചുവരുത്തിയതായി ഫോണ്‍ രേഖകളിലുണ്ട്. ഇക്കാര്യം ഷക്കീലിന്റെ ഭാര്യയും സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ മരിച്ചവരുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് അന്വേഷണവുമായി മുന്നോട്ടു പോകുകയാണ് പൊലീസ്.
ബുധനാഴ്ച രാത്രി ഒന്‍പതു മുതല്‍ വ്യാഴം രാവിലെ ആറു വരെ മരിച്ച ഒന്‍പതു പേരുടെയും ഫോണ്‍ ഒരേ സ്ഥലത്തായിരുന്നെന്നു കണ്ടെത്തിയിട്ടുണ്ട്. മൂന്നു വയസ്സുകാരന്‍ പേരക്കുട്ടിയുടെ പിറന്നാള്‍ ആഘോഷിക്കാനാണ് മഖ്‌സൂദ് സുഹൃത്തുക്കളെ വീട്ടിലേക്കു വിളിച്ചതെന്നാണു സൂചന. ശീതളപാനീയവും ഭക്ഷ്യവസ്തുക്കളും വീട്ടുപരിസരത്തുനിന്നു കണ്ടെത്തിയത് വിരുന്നിന്റെ സൂചനയാണു നല്‍കുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞ ബുഷ്‌റ മാതാപിതാക്കളോടും മകനോടുമൊപ്പമായിരുന്നു താമസം. പ്രദേശവാസിയായ ഒരാളുമായി ഇവര്‍ക്ക് അടുപ്പമുണ്ടായിരുന്നെന്നും അതിന്റെ പേരിലുള്ള തര്‍ക്കമായിരിക്കാം മരണത്തിലേക്കു നയിച്ചതെന്നും സംശയമുണ്ട്. ആരെങ്കിലും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മൃതദേഹങ്ങള്‍ കിണറ്റിലേക്കു വലിച്ചെറിയാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് കിണറ്റിലേക്ക് വീഴുന്നതിനു മുന്‍പ് ഒന്‍പതില്‍ ഏഴു പേര്‍ക്കും ജീവനുണ്ടായിരുന്നുവെന്നാണ്. എന്നാല്‍ ഇത് അന്വേഷണത്തിനു സഹായിക്കുന്ന വിധത്തിലുള്ള തെളിവല്ലെന്ന് പൊലീസ് പറയുന്നു. മറ്റ് രണ്ടു പേര്‍ ഉറങ്ങുകയോ അല്ലെങ്കില്‍ അതിനോടകം മരിച്ചിട്ടുണ്ടാകുകയോ ചെയ്യാം. ഈ സാഹചര്യത്തിലാണ് ഇവര്‍ കഴിച്ച ഭക്ഷണത്തിന്റെ സാംപിളുകള്‍ പരിശോധിക്കുന്നത്. വിഷാംശമുണ്ടോയെന്നു തിരിച്ചറിയുകയാണു ലക്ഷ്യം. മരിച്ചവരുടെ നെഞ്ചിലെ അസ്ഥി കൂടുതല്‍ പരിശോധനയ്ക്കായി ഹൈദരാബാദിലെ ഫൊറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഈ റിപ്പോര്‍ട്ട് 10 ദിവസത്തിനകം ലഭിക്കും. തുടര്‍ന്നു മാത്രമേ കേസില്‍ തുമ്പുണ്ടാക്കാനാകുന്ന വിധം തെളിവ് ലഭിക്കുകയുള്ളൂ.
ആറു സംഘങ്ങളെയാണ് കേസന്വേഷണത്തിനു നിയോഗിച്ചതെന്ന് എസിപി സി.ശ്യാം സുന്ദര്‍ പറഞ്ഞു. ഒരു സംഘം തെളിവു ശേഖരിക്കാനും മറ്റുള്ളവര്‍ മഖ്‌സൂദ് അലമിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരുടെ മൊഴിയെടുക്കാനുമാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്. ആത്മഹത്യയാണോ അതോ ആരെങ്കിലും ഇവരെ കിണറ്റിലേക്കു തള്ളിയിട്ടതാണോ എന്നതാണു പ്രധാനമായും അന്വേഷിക്കുന്നത്. പ്രാഥമികാന്വേഷണത്തില്‍ മുങ്ങിമരണമാണെന്നു തെളിഞ്ഞിട്ടുണ്ട്. ചിലരുടെ ശരീരത്തില്‍ മാന്തിയതിന്റെ പാടുകളുണ്ട്. ഇതെങ്ങനെ വന്നുവെന്നു വ്യക്തമായിട്ടില്ല. മരണ വെപ്രാളത്തിനിടെ സംഭവിച്ചതാകാമെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതലാണ് ചാക്കുനിര്‍മാണ കേന്ദ്രത്തില്‍ മഖ്‌സൂദിനും ഭാര്യയ്ക്കും ജോലി കിട്ടിയത്. തുടക്കത്തില്‍ കരീംബാദിലായിരുന്നു ഈ കുടുംബം വാടകയ്ക്കു താമസിച്ചു വന്നത്. ലോക്ഡൗണ്‍ ആരംഭിച്ചതോടെ ഇവര്‍ക്കു വീട്ടിലേക്കു പോയിവരാന്‍ ബുദ്ധിമുട്ടായി. തുടര്‍ന്ന് നിര്‍മാണ കേന്ദ്രത്തിലേക്ക് കുടുംബത്തോടെ താമസം മാറ്റി. ശ്രീറാമും ശ്യാമും കെട്ടിടത്തിന്റെ മുകളിലായിരുന്നു താമസം.
മഖ്‌സൂദിന്റെ കുടുംബം ആത്മഹത്യ ചെയ്യാനുള്ള യാതൊരു സാധ്യതയുമില്ലെന്ന് ലോക്ഡൗണ്‍ സമയത്ത് ഇവര്‍ക്ക് താമസത്തിന് അനുമതി നല്‍കിയ ചണസഞ്ചി നിര്‍മാണ കേന്ദ്രം ഉടമ സന്തോഷ് പറയുന്നു. എന്നാല്‍ മേയ് 21-ന് വ്യാഴാഴ്ച ഉടമ ഇവിടെയെത്തിയപ്പോള്‍ ആരെയും കണ്ടില്ല. തൊഴിലാളികളെ കാണുന്നില്ലെന്നു പറഞ്ഞ് രാവിലെ പൊലീസില്‍ പരാതി നല്‍കി. വൈകിട്ടു നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബിഹാറില്‍നിന്നുള്ള രണ്ട് തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുടുംബത്തലവനായ മഖ്‌സൂദ് അസ്ലമുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സഞ്ജയ് കുമാര്‍ യാദവ്, മോഹന്‍ എന്നിവരെയാണ് ചോദ്യം ചെയ്യലിനു വിളിപ്പിച്ചത്. മഖ്‌സൂദ് ഉള്‍പ്പെടെ മരിച്ച രണ്ടു പേരുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇതില്‍നിന്നുള്ള ഫോണ്‍വിളിയുടെ വിവരങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് രണ്ടു പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.
കേസ് അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി മുഹമ്മദ് മഹമ്മൂദ് അലി കഴിഞ്ഞ ദിവസം കമ്മിഷണര്‍ വി. രവീന്ദറിനെ വിളിച്ചിരുന്നു. കേസിന്റെ പുരോഗതിയും അദ്ദേഹം ആരാഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
https://www.facebook.com/Malayalivartha