കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഡി.കെ ശിവകുമാര്‍ ഏറ്റെടുക്കുമെന്ന് സൂചന ; ചടങ്ങുകൾ ഡിജിറ്റലാക്കാനും ആലോചന
തിയ്യതി നിശ്ചയിച്ചിട്ടില്ലെങ്കിലും കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഡി.കെ ശിവകുമാര്‍ ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള താഴെ തട്ടിലുള്ള പ്രവര്‍ത്തനം പൂര്‍ത്തിയായി. സംസ്ഥാനത്തിന്റെ എല്ലാ സ്ഥലങ്ങളിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍, ഡിജിറ്റല്‍ രീതിയില്‍ ചടങ്ങ് നടത്താനാണ് തീരുമാനം.
വാര്‍ഡ് തലത്തിലും ഗ്രാമപഞ്ചായത്ത് തലത്തിലും ചടങ്ങ് എത്താവുന്ന തരത്തില്‍ വിപുലമായാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. 10 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പങ്കാളികളാക്കുന്നതിന് വേണ്ടി പ്രാദേശിക നേതാക്കള്‍ക്ക് ഉത്തരവാദിത്വം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ 37 ജില്ലാ ഡിവിഷനുകള്‍, 6021 ഗ്രാമ പഞ്ചായത്തുകള്‍, 462 ബ്ലോക്ക്, 281 മുനിസിപ്പാലിറ്റിഗകളിലെ 5007 വാര്‍ഡുകളിലും ചടങ്ങ് കാണാനുള്ള സൗകര്യം ഒരുക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തന്നോടൊപ്പം സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ഓരോ പ്രവര്‍ത്തകനും പാര്‍ട്ടിക്ക് വേണ്ടി പ്രതിജ്ഞ ചൊല്ലണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഡി.കെ ശിവകുമാര്‍ പറഞ്ഞു. വലിയ സ്‌ക്രീനുകള്‍ ഇപ്പോള്‍ തന്നെ കര്‍ണാടക കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുമ്പില്‍ സ്ഥാപിച്ചു കഴിഞ്ഞു.
നേരത്തെ മെയ് 31ന് ശിവകുമാര്‍ സ്ഥാനമേറ്റെടുക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ ഞായറാഴ്ചകളിലെ പരിപാടികളെ സര്‍ക്കാര്‍ നിരീക്ഷിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 7ലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്ത് രാഷ്ട്രീയ പരിപാടികള്‍ക്ക് ജൂണ്‍ 31 കഴിഞ്ഞ് മാത്രമേ അനുവാദം നല്‍കു എന്ന തീരുമാനം വന്നതിനെ തുടര്‍ന്ന് ഈ തിയ്യതിയും മാറുകയായിരുന്നു.
https://www.facebook.com/Malayalivartha