25 വർഷം 5000 കോടി; എന്നിട്ടും ‘തെളിയാത്തത്’ ലോക്ഡൗണിൽ ‘തെളിഞ്ഞു’
ലോക്ഡൗൺ ദിനങ്ങളിൽ നഗരമാലിന്യം അകന്നതിന്റെ ആശ്വാസത്തിലാണിപ്പോൾ യമുനാ നദിയും കരയിലുള്ളവരും. ഫാക്ടറിയിൽ നിന്നുള്ള രാസമാലിന്യങ്ങളടക്കം നിറഞ്ഞിരുന്നു ഇവിടെ. 25 വർഷത്തിനിടെ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അയ്യായിരം കോടി രൂപയാണ് ശുചീകരണത്തിനായി ചെലവാക്കിയത്. എന്നിട്ടും നേടാനാകാത്ത തെളിച്ചമാണ് ലോക്ഡൗണിനു പിന്നാലെ കൈവന്നതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
33 % തെളിമ തിരിച്ചെത്തിയെന്നാണ് പഠനങ്ങൾ. വിവിധ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ 25 വർഷം കൊണ്ട് 5,000 കോടി രൂപയിലേറെ ചെലവഴിച്ചിട്ടും സാധിക്കാതിരുന്നതാണു 60 ദിവസത്തെ ലോക്ഡൗൺ യമുനയ്ക്കു സമ്മാനിച്ചത്. വ്യവസായശാലകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതോടെ യമുന സ്വയം ശുചീകരിക്കപ്പെടുകയായിരുന്നു. ഫലം പക്ഷികൾ ഉൾപ്പെടെയുള്ളവർക്കു യമുന ആശ്വാസ സ്ഥലമായി. നദിയുടെ തെളിമ വർധിച്ചു, വ്യവസായ മാലിന്യങ്ങൾ നിറഞ്ഞ് പതഞ്ഞു പൊങ്ങുന്ന കാഴ്ച ഇപ്പോഴില്ല. ഏകദേശം 1,400 കിലോമീറ്റർ ദൈർഘ്യമുള്ള യമുന 7 സംസ്ഥാനങ്ങളിലൂടെയാണു കടന്നു പോകുന്നത്.
യുപി, ഡൽഹി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വ്യവസായശാലകളിലെ അവശിഷ്ടം ഏറ്റുവാങ്ങുന്നതും യമുനയാണ്. നൂറുകണക്കിനു വ്യവസായ ശാലകൾ യമുന തീരത്തുണ്ട്. രാജ്യത്തെ ഏറ്റവും മലിനമായ നദിയായി യമുന മാറുന്നതും ഇക്കാരണത്താൽ തന്നെ. യമുനയിലെ 80 ശതമാനം മാലിന്യവും ഡൽഹി, ആഗ്ര, മഥുര എന്നിവിടങ്ങളിലെ വ്യവസായശാലകളിൽ നിന്നുള്ളതാണെന്നാണു പഠനം. ഡൽഹി മലിനീകരണ നിയന്ത്രണ കമ്മിറ്റിയുടെ പഠനം അനുസരിച്ചു ഡൽഹിയിലെ യമുന ഭാഗത്തെ തെളിമ ലോക്ഡൗണിനു മുൻപുള്ള സമയത്തെക്കാൾ 33 ശതമാനം വർധിച്ചുവെന്നാണു കണ്ടെത്തൽ.
മഥുര ഭാഗത്തേക്ക് അടുക്കുമ്പോൾ വെള്ളത്തിന്റെ മേന്മ കൂടുതൽ വർധിച്ചിട്ടുണ്ട്. ‘യമുന സ്വന്തം ഘടകങ്ങൾ ഉപയോഗിച്ചു ശുചീകരിക്കുകയായിരുന്നു. ഇനി അതിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണ്’ പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
https://www.facebook.com/Malayalivartha