ലോകത്ത് ഏറ്റവും വലിയ അതിര്‍ത്തി പങ്കിടുന്ന രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും..നിയന്ത്രണ രേഖ സംബന്ധിച്ച തര്‍ക്കം ഉടലെടുത്തത് ഇങ്ങനെ..
ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ നടക്കുന്ന സൈനിക നീക്കങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ വിന്യാസം നടക്കുന്നുവെന്നതാണ് വാര്‍ത്ത
ലോകത്ത് ഏറ്റവും വലിയ അതിര്‍ത്തി പങ്കിടുന്ന രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. അതുകൊണ്ട് തന്നെ ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ അതിര്‍ത്തി സംഘര്‍ഷം സ്വാഭാവികമാണെന്നും പറയാം .
എന്നാല്‍ ദോക്‌ലയ്ക്കു ശേഷം ഇതാദ്യമായാണ് സംഘര്‍ഷം ഇത്രത്തോളം മൂർച്ഛിക്കുന്നത് 1962-ലെ സമ്പൂര്‍ണയുദ്ധത്തിനു ശേഷം ചെറിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ മാത്രമാണ് അതിര്‍ത്തിയില്‍ അരങ്ങേറിയിട്ടുള്ളത്. 1975-നും ശേഷം വലിയതോതില്‍ വെടിവയ്പു പോലും ഉണ്ടായിട്ടില്ല
ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ വിന്യാസം നടക്കുന്നുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇന്ത്യ അതിര്‍ത്തിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നതാണ് ചൈനയുടെ ആരോപണം. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ചൈനീസ് സൈന്യം പല മേഖലകളിലും ഇന്ത്യയുടെ സൈനികശക്തി പരീക്ഷിക്കുന്ന നടപടികള്‍ സ്വീകരിക്കുകയുണ്ടായി. ഈ മാസം ആദ്യമാണ് ഏറ്റവും ഒടുവില്‍ ഇരു സൈന്യങ്ങളും നേര്‍ക്കുനേര്‍ എത്തിയത്.
മേയ് 5 ന് ലഡാക്കിലെ പാന്‍ഗോങ് സോ തടാകത്തിനു സമീപം സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിങ് ചൈനീസ് സൈനികര്‍ തടസ്സപ്പെടുത്തിയതാണ് പ്രശ്‌നത്തിനു കാരണമായത്. നിയന്ത്രണ രേഖ സംബന്ധിച്ചുള്ള തര്‍ക്കമാണ് മിക്കപ്പോഴും സംഘര്‍ഷത്തിന് ഇടയാക്കാറുള്ളത്.
മേയ് 9 ന് 15000 അടി ഉയരത്തില്‍ ടിബറ്റിനു സമീപത്തുള്ള നാക്കു ലാ മേഖലയില്‍ സൈനികര്‍ തമ്മില്‍ കല്ലേറുണ്ടായി. മേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യന്‍ സൈനികരെ തിരിച്ചോടിക്കാൻ ചൈനീസ് സൈനികർ ശ്രമിച്ചതോടെയാണ് പ്രശ്നം ഉണ്ടായത് . ആയുധങ്ങള്‍ ഉപയോഗിച്ചില്ലെങ്കിലും നിരവധി സൈനികര്‍ക്കു പരുക്കേറ്റു. മുതിര്‍ന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനെ ഹെലികോപ്റ്ററിലാണ് ആശുപത്രിയില്‍ എത്തിച്ചത്
എന്താണ് ഇന്ത്യ- ചൈന തര്‍ക്കത്തിന്റെ ചരിത്രം? എങ്ങനെയാണ് ഈ വിഷയം പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളുടെയും ബന്ധത്തെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്ന് നോക്കാം .
ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തി പ്രദേശങ്ങളെ വേര്‍തിരിക്കുന്ന അതിർത്തി രേഖ സംബന്ധിച്ച് തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ട്.. 3488 കിലോ മീറ്ററാണ് അതിര്‍ത്തി രേഖയെന്നാണ് ഇന്ത്യയുടെ നിലപാട്.
എന്നാല്‍ ചൈനയുടെ അഭിപ്രായത്തില്‍ ഇത് 2000 കിലോമീറ്റര്‍ മാത്രമാണിത്. മൂന്ന് മേഖലകളിലായാണ് അതിര്‍ത്തി രേഖ. കിഴക്കന്‍ മേഖല അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവ ഉള്‍ക്കൊളളുന്നു. മധ്യ മേഖല ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ മേഖലകള്‍ അടങ്ങിയതാണ്. പടിഞ്ഞാറന്‍ മേഖലയാണ് ലഡാക്ക് ഉള്‍പ്പെട്ടിരിക്കുന്നത്.
ഏറ്റവും പ്രധാനപ്പെട്ട തര്‍ക്കം നിലനില്‍ക്കുന്നത് പശ്ചിമ മേഖലയിലാണ്. 1959 ല്‍ ചൈനീസ് പ്രധാനമന്ത്രി ചൗ എന്‍ ലായ് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് അയച്ച കത്തിലൂടെയാണ് ഈ വിഷയം ഉയര്‍ന്നുവരുന്നത്.
എല്‍.എ.സി (The Line of Actual Control) എന്നത് കിഴക്കന്‍ പ്രദേശത്തെ മക്‌മോഹന്‍ ലൈനും പടിഞ്ഞാറന്‍ പ്രദേശത്ത് യഥാര്‍ത്ഥത്തില്‍ ഇരുവിഭാഗവും നിയന്ത്രിക്കുന്ന പ്രദേശവുമാണെന്നാണ് പറയുന്നത് . എന്നാല്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തത ഇല്ലെന്നാണ് വിദേശ കാര്യ വിദഗ്ദര്‍ പറയുന്നത്.
1962-ലെ യുദ്ധത്തിന് ശേഷം, ചൈന പറഞ്ഞത് 1959 ല്‍ നിശ്ചയിച്ച നിയന്ത്രണ രേഖയില്‍ നിന്ന് 20 കിലോമീറ്റര്‍ പിന്‍വാങ്ങിയെന്നാണ്. ഇതിനെ ഇന്ത്യ തുടക്കം മുതല്‍ അംഗീകരിച്ചിരുന്നില്ല. അതിക്രമിച്ചു കയറിയതിന് ശേഷം 20 കിലോ മീറ്റര്‍ പിന്‍വാങ്ങിയെന്നാണ് ചൈന പറയുന്നതെന്നാണ് നെഹ്‌റു അന്ന് പറഞ്ഞത്
ചൈനയുടെ എല്‍.എ.എസി എന്നത് മാപ്പിലെ ചില പോയിന്റുകള്‍ മാത്രമാണെന്നും അവ കൂട്ടിയോജിപ്പിക്കുമ്പോള്‍ ചൈന യുദ്ധത്തിലൂടെ കൈയടക്കിയ പ്രദേശങ്ങള്‍ ഒഴിവാക്കണമെന്നുമാണ് ഇന്ത്യ അന്ന് ആവശ്യപ്പെട്ടത്.
1993 ല്‍ നരസിംഹറാവുവിന്റെ ചൈന സന്ദര്‍ശന വേളയിലാണ് ഇന്ത്യ നിയന്ത്രണ രേഖ അംഗീകരിക്കുന്നത്. എന്നാല്‍ 1959-ലെയോ 1962-ലെയോ അല്ല, മറിച്ച് കരാര്‍ ഒപ്പിടുന്ന കാലത്തെയായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ചില മേഖലകളിലെ തര്‍ക്കം പരിഹരിക്കുന്നതിന്ന് സംയുക്ത പ്രവര്‍ത്തക സമിതി രൂപികരിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.
നിയന്ത്രണ രേഖ സംബന്ധിച്ച മാപ്പ് ഇരു രാജ്യങ്ങളും ഇപ്പോഴും കൈമാറിയിട്ടില്ല. പശ്ചിമ മേഖല സംബന്ധിച്ച് മാപ്പ് തയ്യാറാക്കിയെങ്കിലും കൈമാറിയില്ല. നിയന്ത്രണ രേഖ വിശദീകരിക്കുന്നത് സംബന്ധിച്ച പക്രിയ 2002 ന് ശേഷം നിലച്ചുപോകുകയും ചെയ്തു.
ഇന്ത്യൻ ഭരണത്തിലുള്ള ജമ്മു കശ്മീരിലെ പ്രദേശങ്ങളെ അക്സായിചിന്നിൽ നിന്ന് വേർതിരിക്കുന്ന ലൈൻ യഥാർത്ഥ നിയന്ത്രണ രേഖ (LAC) എന്നറിയപ്പെടുന്നു... ഇന്ത്യയുടെ അവകാശവാദത്തില്‍ എല്‍ എ സി അല്ല, മറിച്ച് അക്‌സായി ചിന്നും ഗില്‍ഗിത് ബല്‍തിസ്ഥാനും ഉള്‍പ്പെടുന്നതാണ് നിയന്ത്രണ രേഖ
ജമ്മു കശ്മീർ കേന്ദ്രഭരണപ്രദേശത്തിന്റെ കിഴക്കേയറ്റമാണ് അക്സായി ചിൻ എന്ന് ഇന്ത്യ അവകാശപ്പെടുന്നു. അതേസമയം ചൈന അവകാശപ്പെടുന്നത് അവരുടെ സിൻജിയാങ് ഉയ്ഘർ സ്വയംഭരണ പ്രദേശത്തിന്റെ ഭാഗമാണ് അക്സായി ചിൻ എന്നാണ്.
https://www.facebook.com/Malayalivartha