ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികർ കൊല്ലപ്പെടുന്നത് 45 വര്‍ഷത്തിന് ശേഷം ഇതാദ്യം; 1975 ലാണ് ചൈനയുമായുളള സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് അവസാനമായി ആള്‍ നാശമുണ്ടായത് ; സംഭവത്തോട് ചൈനയും ശക്തമായ ഭാഷയിൽ പ്രതികരിക്കുന്നു ; അനാവശ്യ പ്രസ്താവനകൾ നടത്തി പ്രശ്‌നം വഷളാക്കരുതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം; ഡൽഹിയിൽ തിരിക്കിട്ട ചർച്ചകളും കൂടിയാലോചനകളും

45 വർഷത്തിന് ശേഷം ഇതാദ്യമായാണ് ചൈനയുമായുള്ള ഇന്ത്യൻ സംഘർഷത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെടുന്നത്. ലഡാക്കിലെ ഗാല്‍വന്‍ താഴ് വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ മരിച്ചതായാണ് സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.അതേസമയം ചൈനയുടെ അഞ്ച് സൈനികർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ
ഒരു കേണലും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത് എന്നതിനാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അടുത്ത ദിവസങ്ങളിൽ മൂർച്ഛിക്കുമെന്ന് ഉറപ്പായി . 1975ന് ശേഷം ആദ്യമായാണ് ചൈന -ഇന്ത്യാ സൈനികർ തമ്മിൽ സംഘർഷമുണ്ടാകുന്നതും മരണം സംഭവിക്കുന്നതും. പട്ടാളക്കാരന്റെ ജീവൻ പൊലിഞ്ഞതിൽ കടന്ന തിരിച്ചടി കൊടുക്കണമെന്ന വാദം ഉയരുന്നതിന്റെ ഭാഗമായി ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്
ഇന്നലെ രാത്രി ഉണ്ടായ സംഘര്‍ഷത്തിലാണ് കേണല്‍ ഉള്‍പ്പെടെ മൂന്ന് സൈനികര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ലഡാക്കിലെ അതിര്‍ത്തി താഴ വരയില്‍ നിലയുറപ്പിച്ചിട്ടുള്ള ഇന്‍ഫന്ററി ബറ്റാലിയന്റെ കമാന്റി്ംങ് ഓഫീസറാണ് കൊല്ലപ്പെട്ട കേണല്‍. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല. 45 വർഷത്തിന് ശേഷം ഇതാദ്യമയാണ് ചൈനയുമായുള്ള സംഘർഷത്തിൽ ഇന്ത്യയ്ക്ക് ആൾ നാശം ഉണ്ടാകുന്നത്.
സംഭവത്തോട് ചൈനയും ശക്തമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. ഇന്ത്യ ഏകപക്ഷീയമായ രീതിയിലാണ് വിവരങ്ങൾ പുറത്തുവിടുന്നതെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം ആരോപിക്കുന്നത്. അനാവശ്യപ്രസ്താവനകൾ നടത്തി പ്രശ്‌നം വഷളാക്കരുതെന്നുമാണ് ചൈനയുടെ മുന്നറിയിപ്പ്.
ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കറുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചർച്ച നടത്തി. പ്രധാനമന്ത്രിയും കാര്യങ്ങൾ വിശദീകരിച്ചു കഴിഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ഇരു രാജ്യങ്ങളിലെയും അതിർത്തി കമാൻഡർമാരുടെയും യോഗം ചേരുന്നുണ്ട് .. യുദ്ധസമാനമായ ഒരുക്കങ്ങളാണ് ഇപ്പോൾ അതിർത്തിയിൽ നടക്കുന്നത്
നേരത്തെ സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വര, പാംഗോങ് ട്സോ തടാകത്തിന്റെ വടക്കൻ തീരം എന്നിവിടങ്ങളിലേക്ക് ഇന്ത്യ കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ചിരുന്നു. ഇതിനിടെ, പ്രശ്നത്തിൽ ഇന്ത്യയ്ക്കു പിന്തുണയുമായി യുഎസ് രംഗത്തുവന്നതാണ് ചൈനീസ് പ്രകോപനത്തിന് കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ
കഴിഞ്ഞ ഏപ്രിലില്‍ തുടങ്ങിയ സംഘര്‍ഷമാണ് ഇപ്പോള്‍ സൈനികരുടെ മരണത്തില്‍ കലാശിച്ചിരിക്കുന്നത്. ഈ മാസം ആദ്യം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ സംഘര്‍ഷം പരിഹരിക്കാന്‍ ചര്‍ച്ച നടത്തിയെങ്കിലും ചൈന വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.
നിലവിലെ സ്ഥിതിഗതികൾ തുടർന്നുകൊണ്ടു ഇനിയൊരു സംഘർഷത്തിന് വഴിയൊരുക്കരുത് എന്ന താൽക്കാലിക ധാരണ ഉണ്ടായതിനു പിന്നാലെയാണ് ചൈനീസ് സൈന്യത്തിന്റെ ശക്തിപ്രകടന വീഡിയോ പുറത്തുവന്നത്.
വടക്ക് പടിഞ്ഞാൻ പർവതമേഖലയിലാണ് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) വൻ സൈനിക പ്രകടനം സംഘടിപ്പിച്ചത്. ആയിരക്കണക്കിന് പാരസൈനിക വിഭാഗങ്ങളും സായുധ വാഹനങ്ങളും പ്രകടനത്തിൽ അണിനിരന്നു.
ട്രക്കുകളും ടാങ്കറുകളും അടക്കം പരേഡിലുണ്ട്. റെയിൽ -വ്യോമ സംവിധാനങ്ങൾ വഴി അതിർത്തിയിൽ എത്താൻ സജ്ജമാണെന്ന സൂചന നൽകുന്ന വിധത്തിലാണ് ഈ ഷോർട്ട് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഇതെല്ലാം യുദ്ധ സന്നാഹമായി വിലയിരുത്തപ്പെട്ടിരുന്നു.കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ് വര തങ്ങളുടെതാണെന്ന അവകാശവാദമാണ് ചൈന ഉന്നയിക്കുന്നത്.
ചൈനയുമായുളള ഇന്ത്യയുടെ അതിര്‍ത്തി തര്‍ക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിയന്ത്രണ രേഖ സംബന്ധിച്ച് ഇരു രാജ്യങള്‍ക്കും വ്യത്യസ്ത നിലപാടുകൾ ഉള്ളതാണ് തർക്കത്തിന്റെ കാരണം. ഈ തർക്കമാണ് പലപ്പോഴും സംഘര്‍ഷത്തില്‍ കലാശിച്ചത്. 1962ലാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായി ചൈനീസ് ആക്രമണം ഉണ്ടായത്.
അതിര്‍ത്തി പ്രശ്‌നം പരിഹരിച്ചില്ലെങ്കിലും ഇരു രാജ്യങ്ങളും തമ്മില്‍ പിന്നീട് കാര്യമായ സംഘര്‍ഷത്തിലേക്ക് പ്രശ്‌നങ്ങള്‍ പോയിരുന്നില്ല.
അരുണാചല്‍പ്രദേശിനെ സംബന്ധിച്ചും, അക്‌സായി ചിന്നിനെ സംബന്ധിച്ചുമുള്ള നിലപാടില്‍ അവര്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും കഴിഞ്ഞ 45 വര്‍ഷമായി ആള്‍ നാശം ഉണ്ടാകുന്ന തരത്തില്‍ ഇന്ത്യ ചൈന സംഘര്‍ഷം വഷളായിരുന്നില്ല. അതിനാണ് ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചിട്ട് 70 വർഷമായി എന്ന് ഓർമിപ്പിച്ച വിദേശ കാര്യ മന്ത്രാലയം സമാധാനമാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ആവർത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും അതിർത്തിയിൽ സംഘർഷം ഉടലെടുത്തിരിക്കുന്നത്.
2020 ൽ ഇതുവരെ 170 തവണയാണ് അതിർത്തിയിൽ ചൈന പ്രകോപനം സൃഷ്ടിച്ചത്. ഇതിൽ 130 ഉം ലഡാക്കിൽ ആണ്. നിയന്ത്രണ രേഖ ഫിംഗർ 4 പ്രദേശത്താണെന്ന വാദമാണ് ചൈനയുടേത്.ഫിംഗർ 4 പ്രദേശത്തിന് സമീപം ഇന്ത്യ റോഡ് നിർമ്മിക്കുന്നതിനെ ചൊല്ലി മെയ് 5, 6 തിയതികളിൽ ഇരുപക്ഷവും തമ്മിൽ കയ്യാങ്കളിയുണ്ടായതാണ് ഇപ്പോഴത്തെ സംഘർഷത്തിന്റെ തുടക്കം
1975 ലാണ് ചൈനയുമായുളള സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് അവസാനമായി ആള്‍ നാശമുണ്ടായത്. അന്ന് അസം റൈഫിള്‍സിലെ ജവാന്മാരെയാണ് ചൈനീസ് പട്ടാളം ആക്രമിച്ചത്. അരുണാചല്‍ പ്രദേശിലെ തുലാങ് ലാ മേഖലയിലായിരുന്നു സംഭവം. നാല് പേരാണ് അന്ന് കൊല്ലപ്പെട്ടത്.
1975 ഒക്ടോബര്‍ 20 ന് ചൈനീസ് പട്ടാളം നിയന്ത്രണ രേഖകടന്ന് ഇന്ത്യന്‍ പട്ടാളത്തെ ആക്രമിക്കുകയായിരുന്നുവെന്നായിരുന്നു ഇന്ത്യ അന്ന് പറഞ്ഞത്. എന്നാല്‍ ചൈന ഇന്ത്യയുടെ ആരോപണം തള്ളികളയും ഇന്ത്യയെ കുറ്റപ്പെടുത്തുകയുമായിരുന്നു. അതിക്രമിച്ചു കയറിയ ഇന്ത്യൻ പട്ടാളത്തെ ചൈന പ്രതിരോധിക്കുന്നതിനിടെയാണ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതെന്നായിരുന്നു ചൈനിസ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.
ഒരാഴ്ച കഴിഞ്ഞാണ് ഇന്ത്യയ്ക്ക് സൈനികരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞത് ..യുപിഎ ഭരിക്കുന്ന സമയത്ത് അതിര്‍ത്തിയില്‍ സംഘര്‍ഷ സമാനമായ സാഹചര്യമുണ്ടാകുമ്പോള്‍ ഇന്ത്യ ചൈനീസ് ഭീഷണിക്ക് മുന്നില്‍ കീഴടങ്ങുകയാണ് ചെയ്യുന്നതെന്ന് ബിജെപിയും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന നരേന്ദ്ര മോദി നിരന്തരം കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍ 45 വര്‍ഷത്തിന് ശേഷം ആദ്യമായി ചൈനയുടെ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപെടുന്ന സാഹചര്യമുണ്ടായത് മോദി സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നുണ്ട് ... കോവിഡ്19 നേരിടുന്നതിന്റെ പശ്ചാത്തലത്തിൽ അതിര്‍ത്തിയിലെ സ്ഥിതി ഗതികള്‍ മോദി സര്‍ക്കാരിന് രാഷ്ട്രീയമായി കൂടുതല്‍ തലവേദന സൃഷ്ടിക്കാനിടയുണ്ട്
https://www.facebook.com/Malayalivartha























