ചൈനയുമായുള്ള അതിർത്തി തർക്കം പരിഹരിക്കാനുള്ള കൂടുതൽ ചർച്ചകൾ ഇന്ന് നടക്കാൻ സാധ്യത ; സംഘര്‍ഷം നടന്ന ഗാൽവൻ താഴ്വരയിൽ നിന്ന് ഇരു സൈന്യവും പിൻമാറിയതായി കരസേനയുടെ വാർത്താക്കുറിപ്പ് ; പ്രധാനമന്ത്രി ഇന്ന് സ്ഥിതിഗതികൾ വിലയിരുത്തും

ചൈനീസ് അതിര്‍ത്തിയിലെ തർക്കം പരിഹരിക്കാനുള്ള കൂടുതൽ ചര്‍ച്ചകൾ ഇന്ന് നടന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും മുതിര്‍ന്ന മന്ത്രിമാരുമായി സ്ഥിതി വിലയിരുത്തും. സംഘര്‍ഷം നടന്ന ഗാൽവൻ താഴ്വരയിൽ നിന്ന് ഇരു സൈന്യവും പിൻമാറിയതായി ഇന്നലെ കരസേന വാര്‍ത്താകുറിപ്പിൽ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 20 ഇന്ത്യൻ സൈനികരാണ് അതിര്‍ത്തിയിൽ നടന്ന സംഘര്‍ഷത്തിൽ വീരമൃത്യു വരിച്ചത്. ചൈനീസ് ഭാഗത്ത് 43 ഓളം പേര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തുവെന്ന വിവരവും പുറത്ത് വന്നിരുന്നു.
ലഡാക്കിലെ ഗാൽവാൻ താഴ്‍വരയിൽ നടന്ന ചൈനീസ് പ്രകോപനത്തിൽ മൂന്ന് ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. അതിർത്തിയിൽ സൈനികതല ചർച്ചകളും ദില്ലിയിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ചകളും പുരോഗമിക്കവെയാണ് മരണസംഖ്യ ഉയർന്നതായി വാർത്താ ഏജൻസിയായ എഎൻഐ വിവരം പുറത്തുവിട്ടത്. അതിർത്തിയിൽ നിരവധി ചൈനീസ് ഹെലികോപ്റ്ററുകൾ കാണപ്പെടുന്നുവെന്നും, പരിക്കേറ്റ സൈനികരെ എയർ ലിഫ്റ്റ് ചെയ്യാൻ വേണ്ടി എത്തിയതാണെന്നാണ് കരുതുന്നതെന്നും എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഏപ്രില്‍ മാസം മുതല്‍ കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി പ്രദേശത്ത് ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടിയിലാണ് തിങ്കളാഴ്ച രാത്രി ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. ഇന്ത്യയുടെ 20 സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ ചൈനയ്ക്ക് എത്രപേരെയാണ് നഷ്ടമായതെന്ന് വ്യക്തമായിട്ടില്ല. ഇരുഭാഗത്തും നഷ്ടമുണ്ടായതെന്ന് മാത്രമാണ് ഇന്ത്യന്‍ സൈന്യം അറിയിച്ചത്. സമാധാനപരമായി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ഇത്രയധികം സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത്. ചൈന നടത്തിയ പ്രകോപനപരമായ നീക്കമാണ് സ്ഥിതിഗതികള്‍ വഷളാക്കിയതെന്ന് ഇന്ത്യ വ്യക്തമാക്കുമ്പോള്‍, ഇന്ത്യ നിയന്ത്രണ രേഖ ലംഘിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് ചൈന ആരോപിക്കുന്നു.
ഗാല്‍വന്‍ മേഖലയിലെ നിയന്ത്രണ രേഖ മാനിക്കുമെന്ന ഇതുവരെ ഉണ്ടായിരുന്ന സമവായം ലംഘിച്ച് ചൈനീസ് സൈന്യം പ്രകോപനം നടത്തുകയാണെന്നായിരുന്നു എന്ന് ഇന്ത്യ ആരോപിച്ചത്. എല്ലാം സമാധാനപരമായി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷയെ ഗാല്‍വന്‍ മേഖലയിലെ കൈയേറ്റത്തിലൂടെ ചൈന ലംഘിച്ചുവെന്നും ഇന്ത്യ പറഞ്ഞു.
രാത്രി വൈകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ്, പ്രധാനമന്ത്രിയുടെ വീട്ടിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു, തിങ്കളാഴ്ചത്തെ സംഭവത്തിന് ശേഷം ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ വിക്രം മിസ്രി ചൈനയുടെ ഉപ വിദേശകാര്യ മന്ത്രി ലുവോ സാവോഹിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി മേഖലയിലെ സംഘര്‍ഷം ഇല്ലാതാക്കുന്നതിന് ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുകയാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. എല്ലാം ലംഘിച്ചത് മറ്റേ പക്ഷമാണെന്ന് ഇരു രാജ്യങ്ങളും ആരോപിക്കുമ്പോള്‍ പാഴായി പോകുന്നത് പതിറ്റാണ്ടുകളായി നടത്തി വന്ന നയതന്ത്രശ്രമങ്ങളാണെന്നതാണ് ഏറ്റവും വലിയ പ്രധാനമായ സംഗതി.
https://www.facebook.com/Malayalivartha























